ന്യൂദല്‍ഹി: വനിതാ ടെന്നീസിലെ ഇന്ത്യന്‍ മുഖം സാനിയ മിര്‍സയ്ക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരത്തിന് ശുപാര്‍ശ. കേന്ദ്ര കായിക മന്ത്രാലയമാണ് സാനിയയുടെ പേര് നിര്‍ദേശിച്ചത്.
അന്തിമ തീരുമാനം പുരസ്കാര നിര്‍ണയ സമിതിയുടേത്. മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍, ഡിസ്കസ് താരം വികാസ് ഗൗഡ എന്നിവരെ നേരത്തെ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാളെ പുരസ്കാരത്തിന് തെരഞ്ഞെടുക്കും. നിലവില്‍ ഒരു തവണ ഒരാള്‍ക്കു മാത്രമെ ഖേല്‍രത്ന സമ്മാനിക്കാറുള്ളു. ദേശീയ കായിക ദിനമായ 29ന് പുരസ്കാരം പ്രഖ്യാപിക്കും.
ദിവസങ്ങള്‍ക്ക് മുന്‍പ് സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം വിംബ്ള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം നേടിയ സാനിയ, വനിതാ ഡബിള്‍സില്‍ ലോക റാങ്കിങ്ങില്‍ ഒന്നാമത്. ആദ്യമായാണ് സാനിയ ഗ്രാന്‍ഡ്സ്ലാം നേടുന്നത്.
സാനിയയുടെ പേര് നിര്‍ദേശിച്ചുവെങ്കിലും തീരുമാനം പുരസ്കാര നിര്‍ണയ സമിതിയുടേതെന്ന് കായിക സെക്രട്ടറി അജിത് ശരണ്‍. കായികതാരങ്ങളെ നിര്‍ദേശിക്കാനുള്ള സമയം കഴിഞ്ഞുവെങ്കിലും മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ ഇടപെട്ടാണ് പേര് നിര്‍ദേശിച്ചത്. ടെന്നീസ് ഫെഡറേഷനില്‍നിന്ന് നാമനിര്‍ദേശം ലഭിക്കാന്‍ വൈകി. ഇതോടെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായതെന്നും അജിത് ശരണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: