കളമശ്ശേരി: ഇടപ്പള്ളിയില്‍ യുവ വ്യാപാരിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു സ്ത്രീ മുഖാന്തിരം തട്ടിക്കൊണ്ടുപോയി അഞ്ച്ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട ആറ് പ്രതികള്‍ അറസ്റ്റില്‍. കാസര്‍കോട് ബംബ്രാണ ബചപ്പ വീട്ടില്‍ നിസ്സാം (33), കണ്ണൂര്‍ മുഴുപ്പിലങ്ങാട് ശ്രുതലയം വീട്ടില്‍ ഷിജില്‍ (24), കണ്ണൂര്‍ താഴെചൊവ്വ കല്ലേന്‍ വീട്ടില്‍ ദീപേഷ് (27). കണ്ണൂര്‍ കൂത്തുപറമ്പ് കാരാട്ടുകുന്ന് വീട്ടില്‍ സുനീര്‍ (28), കണ്ണൂര്‍ മുഴുപ്പിലങ്ങാട് കാര്‍ക്കോടന്‍ വീട്ടില്‍ ഫൈസല്‍ (30), കാസര്‍കോട് ബംബ്രാണ സ്വദേശി കുന്നില്‍ (മൂസ മന്‍സില്‍) വീട്ടില്‍ ആരിഫ് എന്നിവരാണ് പോലീസ് പിടിയിലായത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സ്ത്രീ അത്യാവശ്യമായി മട്ടാഞ്ചേരിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരിയെ സമീപിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ ആക്കി തിരിച്ചുപോകാനൊരുങ്ങിയ വ്യാപാരിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ രണ്ടുപേരും ഒരുമിച്ചുള്ള ഫോട്ടോ തങ്ങളുടെ കൈവശം ഉണ്ടെന്നും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാല്‍ വ്യാപാരി ഈ വിവരം ആരെയും അറിയിച്ചിരുന്നില്ല.
ഇന്നലെ സംഘത്തലവനായ നിസ്സാമിന്റെ നേതൃത്വത്തില്‍ മറ്റൊരു തട്ടിക്കൊണ്ടുപോകല്‍ നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ നിസ്സാമിന് തിരുവനന്തപുരത്തും കോട്ടയത്തും സമാനമായ കേസുകളുണ്ട്. അഞ്ചാം പ്രതിയായ ഷിജില്‍ ഇടയ്ക്കാട് പോലീസ് സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഒരു കാറും പള്‍സര്‍ മോട്ടോര്‍സൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജെ.മാര്ട്ടിന്, എസ്ഐ പി.കെ.പരീത്, എഎസ്ഐമാരായ ഇബ്രാഹിം ഷുക്കൂര്‍, അലിക്കുഞ്ഞ്, സിപിഒമാരായ സജിലാല്‍, പി.ആര്.ബിജു, സുധീഷ്, കെ.എസ്. എല്‍ദോസ്, രതീഷ്, ബിജു വിന്‍സെന്റ്, സവിന്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: