ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്കെതിരെ കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്കി. ഭീകരരുടെ ഹിറ്റ്ലിസ്റ്റില് ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് നേരെയുള്ള ഭീഷണികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരളമുള്‍പ്പെടെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും ഡിജിപിമാരും മന്ത്രാലയം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.
യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യം, ഇത് എങ്ങനെ തടയാം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കേന്ദ്രആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഉന്നത യോഗം ചേര്‍ന്നത്.
ജമ്മു കശ്മീര്‍, പഞ്ചാബ് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ടിപി സെന്‍കുമാര്‍, ഇന്റലിജെന്റ്സ് എഡിജിപി ഹേമചന്ദ്രന് എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
കടല്‍ മാര്‍ഗ്ഗമുള്ള ഭീകരാക്രമണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേരളം പോലുള്ള തീരദേശ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഏതാനും യുവാക്കള്‍ ജിഹാദി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനാല്‍ ഭീകരരുടെ പ്രചരണങ്ങള്‍ക്ക് തടയിടാന്‍ സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും, ജനങ്ങളില്‍ ബോധവത്കരണം നടത്താനും കേന്ദ്ര സര്‍ക്കാരില്‍ ആലോചനയുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: