ന്യൂദല്‍ഹി: പഞ്ചാബിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. ഗുര്‍ദാസ്പൂരില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച ഭീകരര്‍ ധരിച്ചിരുന്നത് പാക്കിസ്ഥാനില്‍ നിര്‍മിച്ച കയ്യുറ (ഗ്ലൗസ്) ആയിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
‘മെയ്ഡ് ഇന്‍ പാക്കിസ്ഥാന്’ എന്ന ടാഗ് കയ്യുറയില്‍ ഉണ്ടായിരുന്നു. പോലീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരന്മരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടം നിര്‍വഹിച്ച ഡോക്ടര്‍മാരാണ് കയ്യുറയിലെ ടാഗ് കണ്ടത്. മൂന്നു ഭീകരന്മാരില് ഒരാളുടെ കൈയ്യിലാണ് ടാഗ് കണ്ടെത്തിയത്. പാക്കിസ്ഥാന് ഭീകരാക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണ് ഇതെന്ന് പോലീസ് പറഞ്ഞു. രാത്രി ദൃശ്യങ്ങള്‍ വ്യക്തമായി കാണുവാന്‍ സാധിക്കുന്ന ഉപകരണവും ഇവരില്‍ നിന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.
യുഎസ് സര്‍ക്കാരിന്റേതെന്നു രേഖപ്പെടുത്തിയ രാത്രികാല ദൃശ്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു ഉപകരണവും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ലഭിച്ചതാകാം ഈ ഉപകരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. ഇതും പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന മറ്റൊരു തെളിവാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ജിപിഎസ് റെക്കോര്‍ഡറും ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങും നേരത്തെ പറഞ്ഞിരുന്നു.
ഗുര്‍ദാസ്പൂരിലെ ദിനഗറില്‍ കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തില്‍ പോലീസ് സൂപ്രണ്ട് ബല്‍ജിത് സിങ് അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. ഭീകരരെ വധിച്ച സ്ഥലത്തുനിന്ന് രണ്ട് ജിപിഎസുകള്‍ കിട്ടിയിരുന്നു.
ഒന്നില്‍ ദിനനഗര്‍ പോലീസ് സ്റ്റേഷന്റെ സ്ഥലവിവരം രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊന്നു പരിശോധിച്ചപ്പോള്‍ അതിര്‍ത്തിയിലെ ബാമിയല്‍ എന്ന സ്ഥലത്തുകൂടിയാണ് അവര്‍ ഭാരതത്തിലേക്കു പ്രവേശിച്ചതെന്നും സൂചന ലഭിച്ചിരുന്നു. ജൂലൈ 27നാണ് സൈനിക വേഷത്തില്‍ എത്തിയ ഭീകരര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചത്. 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: