കൊല്‍ക്കത്ത: കോമന് ചുഴലിക്കാറ്റിന്റെ ഫലമായുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും നാലു സംസ്ഥാനങ്ങളില്‍ ദുരിതം വിതയ്ക്കുന്നു. പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഒഡീഷ, മണിപ്പൂര്‍ എന്നിവിടങ്ങളിലായി നൂറിലധികം പേര് മരിച്ചു. ലക്ഷക്കണക്കിനാളുകള്‍ പ്രളയക്കെടുതിയെ അഭിമുഖീകരിക്കുന്നു. പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പശ്ചിമ ബംഗാളിലെ 12 ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. മഴക്കെടുതികളില്‍ ഇതുവരെ 47 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വീടുകളും മറ്റു താമസസ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. ലക്ഷക്കണക്കിനുപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടി. മുര്‍ഷിദാബാദില്‍ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു. ഹൗറയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു. റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം താറുമാറായി. 2.10 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചെന്നാണ് കണക്ക്.
ഗുജറാത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 75 ആയി. അഞ്ചു ജില്ലകളില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായിക്കഴിഞ്ഞു. ബനാസ്കാന്ത ജില്ലയില്‍ മാത്രം 28പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന ആയിരങ്ങളെ ദൗത്യസേന രക്ഷപെടുത്തി. ദേശീയ ദുരന്തനിവാരണ സേന, ബിഎസ്എഫ്, സംസ്ഥാന റിസര്‍വ് പോലീസ് എന്നിവ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വ്യോമ സേനയുടെ അഞ്ച് ഹെലികോപ്ടറുകളെയും വിന്യസിച്ചിട്ടുണ്ട്.
ഒഡീഷയില്‍ ബലാസോര്‍ ജില്ലയിലെ നിരവധി ഗ്രാമങ്ങളെ പ്രളയം സാരമായി ബാധിച്ചു. ആയിരക്കണക്കിനു പേര് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു. ഇതുവരെ അഞ്ച് പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
മണിപ്പൂരില്‍ മണ്ണിടിച്ചിലില്‍ ഇരുപതു പേര് മരിച്ചു. ഘന്ഗ്ബരോളിലെ ബനാസ്കന്ത ജില്ലയിലായിരുന്നു ദുരന്തം. ചന്ദലില്‍ വീടുകള്‍ ഒലിച്ചുപോയി. റോഡുകള്‍ തകര്‍ന്നു. നിരവധിപേര്‍ ഇപ്പോഴും പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: