ആലപ്പുഴ: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മന്തുരോഗം പുതുതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമഗ്രമായ മന്തുരോഗ പരിശോധനയ്ക്ക് പത്തിനു തുടക്കം കുറിക്കും. രോഗികളുടെ കാലിലെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധചികിത്സയ്ക്കായി ദേശീയതലത്തില്‍ ആരംഭിച്ച മോര്‍ബിഡിറ്റി മാനേജ്മെന്റ് ജില്ലയില്‍ ഉടന്‍ ആരംഭിക്കും.
സമയബന്ധിതമായി സര്‍വേ നടത്തി രണ്ടു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കാന് തീരുമാനമായി. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സര്‍വേ. ജില്ലയിലെ മന്തുരോഗം സംബന്ധിച്ച ശാസ്ത്രീയപഠനവിവരം ജനങ്ങളിലെത്തിച്ച് അവരുടെ ആശങ്ക അകറ്റുകയാണ് ലക്ഷ്യം.
അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളില്‍ ആരോഗ്യവകുപ്പ് നടത്തുന്ന പരിശോധന ഊര്‍ജിതമാക്കും. ഇവരില്‍ മന്തുരോഗം മാത്രമല്ല, കുഷ്ഠം ഉള്‍പ്പെടെയുള്ള മറ്റു പകര്‍ച്ചവ്യാധികളും ഇല്ലെന്ന് ഉറപ്പാക്കും. ഈ മാസം തന്നെ പരിശോധന പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു.
മന്തുരോഗ പ്രതിരോധഗുളിക വിതരണം വ്യാപകമായി പുനരാരംഭിക്കേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗാണുവിനെ കണ്ടെത്തിയ ഇടങ്ങളില്‍ ഡിഇസി – ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുന്നുണ്ട്. ചേര്‍ത്തല നഗരസഭയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഏതാനും സ്ഥലങ്ങള്‍, ആര്യാട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് എന്നിവിടങ്ങളിലാണിത്. ബോധവത്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ജീവനക്കാരെയും നിയോഗിക്കും.
പരിശോധനയ്ക്കായി അടുത്തയാഴ്ച ആലപ്പുഴ ജനറല്‍ ആശുപത്രി, ചേര്‍ത്തല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രോഗനിര്‍ണയ-തുടര്‍ചികിത്സാ ക്ലിനിക് തുടങ്ങും. ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും പ്രവര്‍ത്തനം. ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികിത്സാസൗകര്യമുണ്ട്.
രോഗാണുവാഹകയായി കണ്ടെത്തിയ പതിമൂന്നുകാരിയെ രോഗവിമുക്തയാക്കിയിട്ടുണ്ട്. മന്തുരോഗം മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് പെന്ഷന് അനുവദിക്കുന്നതിന് സംസ്ഥാനസര്ക്കാരിനോടാവശ്യപ്പെടാന് യോഗം തീരുമാനിച്ചു. ജില്ലയില്‍ വളരെ കുറച്ച് ആളുകള്‍ക്കു മാത്രമേ രോഗമുള്ളൂ എന്നു വര്‍ഷങ്ങളായി നടത്തിയ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കിയിട്ടുമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ പ്രതിരോധമരുന്നുകള്‍ വ്യാപകമായും ഫലപ്രദമായും സമൂഹത്തില്‍ വിതരണം ചെയ്തിട്ടുള്ളതിനാല്‍ പുതിയ കേസുകള്‍ ഉണ്ടാകാനുള്ള സാധ്യതയില്ല.
2013ല്‍ സംസ്ഥാനത്ത് മാസ് ഡ്രഗ് അഡ്മിനിസ്ട്രേഷന് പരിപാടി നടത്തിയപ്പോള്‍ ഏറ്റവുമധികം പേര് ഗുളിക കഴിച്ചത് ആലപ്പുഴ ജില്ലയിലാണ്. ആരോഗ്യമേഖയിലെ ഒഴിവുകള്‍ അടിയന്തരമായി നികത്താന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കൊതുകുനിവാരണം, കൊതുകുകള്‍ പെരുകുന്ന പായലുകള്‍ മെഷീന് വഴി ഒഴിവാക്കല്‍, പായല്‍ തിന്നു നശിപ്പിക്കുന്ന കട്ല മത്സ്യത്തെ വളര്‍ത്താന്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി തുടങ്ങിയവയിലും പ്രത്യേക ശ്രദ്ധ ചെലുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: