കല്‍പ്പറ്റ: കേരളത്തിന്റെ വ്യവഹാര വിമുക്ത ഗ്രാമത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഒരുങ്ങുന്നു. വയനാട്ടിലെ ചെറുകാട്ടൂരിലാണ് മുപ്പത്തിയാറ് ലക്ഷത്തോളം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ വില്ലേജ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയായത്.പനമരം മാനന്തവാടി പാതയരികില്‍ ചെറുകാട്ടൂര്‍ പള്ളി സൗജന്യമായി നല്കിയ പത്ത് സെന്റ് സ്ഥലത്താണ് വില്ലേജ് ഓഫീസ് നിര്‍മ്മിച്ചത്.നിലവിലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വ്യത്യസ്ഥമായ കെട്ടിടവും മുറികളുമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ തയ്യാറാക്കിയിരിക്കുന്നത്.
പൂര്‍ണ്ണമായും ടൈലുകള്‍പാകി കമ്പ്യൂട്ടര്‍വത്കരിച്ച ഓഫീസില്‍ ജീവനക്കാര്‍ക്കായി പ്രത്യേകം കാബിനുകളുണ്ടാകും. ഡൈനിങ്ങ്ഹാളും ക്രമീകരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ക്കായി കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളോടെയാണ് ഓഫീസ് മുറിയുള്ളത്. ഓഫീസ് കാര്യത്തിനായി വരുന്നവര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും ഇടങ്ങളുണ്ട്.വികലാംഗരായവര്‍ക്ക് ഓഫീസിലേക്ക് കയറാന്‍ റാമ്പുകളും നിര്‍മ്മിച്ചിട്ടുണ്ട്.രേഖകള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ സ്റ്റോര്‍ മുറിയും, നികുതിയടക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും വരുന്ന വരെ സഹായിക്കാന്‍ ഫ്രണ്ട് ഓഫീസ് സംവിധാനവും ഇവിടെയുണ്ടാകും. മതിലും ഗെയിറ്റും പുല്‍ത്തകിടിയുമെല്ലാം ഒരുക്കിയിട്ടുണ്ട്.പുറമെ നിന്നു കെട്ടിടം കാണുമ്പോള്‍ ഒരു വീടെന്നാണ് ആര്‍ക്കും തോന്നുക.
വ്യവഹാര വിമുക്ത ഗ്രാമമായി കേരള സര്‍ക്കാര്‍ ഒരു പതിറ്റാണ്ടു മുമ്പാണ് ഈ ഗ്രാമത്തെ പ്രഖ്യപിച്ചത്. ഭൂമി സംബന്ധമായും അല്ലാതെയും കേസുകള്‍ ഈ ഗ്രാമത്തിലാര്‍ക്കും ഇല്ലാത്തതിനാല്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടിയ വില്ലേജാണ് ചെറുകാട്ടൂര്‍. ഇപ്പോള്‍ കാപ്പുംചാലിലെ വാടകകെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്മാര്‍ട്ട് വില്ലേജ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.വയനാട് നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിട നിര്‍മ്മാണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: