കൊച്ചി: പഠനങ്ങള്‍ക്കും കര്‍മ്മപദ്ധതികള്‍ക്കും കുറവില്ല. പെരിയാറില്‍ മലിനജലത്തോടൊപ്പം ഒഴുകുന്നത് സര്‍ക്കാരിന്റെ ലക്ഷങ്ങള്‍. മൂന്ന് പതിറ്റാണ്ടിലേറെ പഠിച്ചിട്ടും മതിയാകാത്ത സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ടിന്റെ തിരക്കില്‍. പെരിയാര്‍ നദിയുടെ ഭാവി സംബന്ധിച്ച് കൊച്ചി സര്‍വകലാശാലയുടെ മറൈന്‍ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോ കെമിസ്ട്രി വകുപ്പാണ് പുതിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ശില്‍പ്പശാലയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നേരത്തെ തയ്യാറാക്കിയ ഡസന്‍കണക്കിന് കര്‍മ്മപദ്ധതികളും പഠനങ്ങളും ഫയലിലുറങ്ങുമ്പോഴാണ് സര്‍ക്കാരിന്റെ പുതിയ അഭ്യാസം.
എറണാകുളം, ഇടുക്കി ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്രയമായ പെരിയാര്‍ അഴുക്കുചാലായി മാറിയിട്ട് പതിറ്റാണ്ടുകളായി. ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളാണ് നദിയെ വിഷലിപ്തമാക്കുന്നത്. നദിയുടെ വികസനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതുവരെയായി ഇരുപതിലേറെ ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുകയോ സ്പോണ്സര് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ സന്നദ്ധ-പരിസ്ഥിതി സംഘടനകളും പഠന റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. പെരിയാര്‍ ആക്ഷന്‍ പ്ലാനെന്ന പേരില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ നിരവധി കര്‍മ്മ പദ്ധതികളും രൂപീകരിച്ചു. എറണാകുളം ജില്ലാ കലക്ടര്‍മാരായിരുന്ന കെ.ആര്. രാജനും വി.പി. ജോയിയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വ്യവസായ മേഖലയിലെ മലിനീകരണത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു.
1977 മുതല്‍ കൊച്ചി സര്‍വ്വകലാശാല പെരിയാര്‍ മലിനീകരണത്തെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. 1990ല്‍ ഗവേഷണത്തിന് സര്‍വ്വകലാശാല ഡോക്ടറേറ്റ് ബിരുദവും നല്കി. പെരിയാറിന്റെ ശോച്യാവസ്ഥ തലങ്ങും വിലങ്ങും പഠിച്ചിട്ടും സര്‍ക്കാരിന് മതിയായില്ല. നിരവധി പഠനങ്ങള്‍ അലമാരയിലിരിക്കെയാണ് വീണ്ടും പഠന റിപ്പോര്‍ട്ടും ശില്‍പ്പശാലയുമായി ജനങ്ങളെ കബളിപ്പിക്കുന്നത്. ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചോര്‍ത്തിയെന്നതാണ് പഠനങ്ങളുടെ ഫലം. സ്വകാര്യ കമ്പനികളെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ഒളിച്ചുകളിയെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന ശില്‍പ്പശാല മലിനീകരണ നിയന്ത്രണ ബോര്‍ഡിന് തിരിച്ചടിയാവുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ഭൂരിഭാഗവും ചര്‍ച്ചകളല്ലാതെ നടപടിയുണ്ടാകുന്നില്ലെന്ന് കുറ്റപ്പെടുത്തി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ബോര്‍ഡിനെ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ നിന്നും പിന്നോട്ടില്ലെന്നും ശില്‍പ്പശാലയിലെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: