തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ഇന്നലെ മസ്തിഷ്കമരണത്തിന് കീഴടങ്ങിയ അഞ്ജന ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി പുതിയ ചരിത്രം രചിച്ചു. മൂന്നുവയസുകാരിയായ അഞ്ജനയുടെ കരളും വൃക്കകളും അഞ്ചുവയസുകാരന് അനിന് രാജിനാണ് ദാനം ചെയ്തത്. കരകുളം ഏണിക്കര നിലവൂര്‍ തട്ടം ചോതിഭവനില് അജിത്ത്-ദിവ്യ ദമ്പതികളുടെ മകളാണ് അഞ്ജന. പന്ത്രണ്ടുവയസിന് താഴെയുള്ള കുട്ടികള്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായപ്പോള്‍ സ്വീകര്‍ത്താവിന്റെ പട്ടികയില്‍ ഏറ്റവും പ്രായംകുറഞ്ഞയാളായി കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനിന് രാജ്. വെള്ളറട കിളിയൂര്‍ സ്വദേശി എ.കെ. അനിയന്റെ മകനാണ് അനിന് രാജ്.
വ്യാഴാഴ്ച തലചുറ്റിവീണതിനെ തുടര്‍ന്നാണ് അഞ്ജനയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ബ്രെയിന്‍ട്യൂമര്‍ കണ്ടെത്തി. തുടര്‍ന്ന് ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ശനിയാഴ്ച രാവിലെ മൃതസഞ്ജീവനി അംഗങ്ങള്‍ ആശുപത്രിയിലെത്തി അഞ്ജനയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. വിവരം മാതാപിതാക്കളെ അറിയിച്ചു. മരണം ഉറപ്പായതോടെ അവയവദാനത്തിന് അഞ്ജനയുടെ മാതാപിതാക്കള്‍ തയ്യാറായി. ആ ഉറച്ചതീരുമാനം പുതുജീവനേകിയത് തകരാറിലായ വൃക്കകളും കരളുമായി മരണം മുന്നില്‍കണ്ട് കഴിഞ്ഞിരുന്ന അനിന് രാജിനും.
അനിന് രാജിന്റെ മാതാപിതാക്കള്‍ക്ക് മകന്റെ ജീവനിലുള്ള പ്രതീക്ഷ അസ്തമിച്ചുകൊണ്ടിരിക്കെയാണ് അഞ്ജനയുടെ അച്ഛനും അമ്മയും അവയദാനത്തിന് സമ്മതമറിയിച്ചെന്ന ഡോക്ടര്‍മാരുടെ സന്ദേശം തേടിയെത്തിയത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ അഞ്ജനയുടെ അവയവങ്ങള്‍ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. കിംസ് ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെയും സബീര്‍ അലിയുടെയും നേതൃത്വത്തിലെ സംഘം എസ്എടിയിലെത്തി. എസ്എടിയിലെ ഡോക്ടര്‍മാരായ ശങ്കര്‍, ഷീജ, അജയകുമാര്‍ എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി.
ആറുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ കരളും വൃക്കയും കിംസ് ആശുപത്രിയിലെത്തിച്ചു. സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് എട്ടുമണിയോടെ അവയവങ്ങള്‍ അനിന് രാജിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. കരള്‍ മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ആദ്യം ആരംഭിച്ചത്. 12 മണിയോടെ അത് പൂര്‍ത്തിയായി. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് വൃക്കകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയയും തുടങ്ങി. രാത്രി ഏഴുമണിയോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. പിന്നീട് അനിന് രാജിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അഞ്ജനയുടെ കോര്‍ണിയ സര്‍ക്കാര്‍ കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലുള്ള രണ്ടു പേര്‍ക്ക് കോര്‍ണിയ പ്രയോജനപ്പെടുത്താനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: