ഇന്ന് സര്‍വ്വകക്ഷി യോഗം
ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റ് സ്തംഭിപ്പിക്കലിനെതിരെ മുന്‍സ്പീക്കറും മുന്‍ സിപിഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജി രംഗത്തെത്തി. പാര്‍ലമെന്റ് സ്തംഭനം തുടരുന്നത് വലിയ വേദനയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാറിനില്‍ക്കുന്ന സോമനാഥ് ചാറ്റര്‍ജിയെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. അതിനിടെയാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനെ വിമര്‍ശിച്ച് സോമനാഥ് ചാറ്റര്‍ജി രംഗത്തെത്തിയത്.
പാര്‍ലമെന്റില്‍ നടക്കുന്ന ബഹളങ്ങള്‍ അതിരുകടന്നിരിക്കുന്നു. പ്രതിപക്ഷം പറയുന്നത് കേള്‍ക്കാനാളില്ല എന്ന അവസ്ഥയുണ്ട്. ദുര്‍ബലമായ പ്രതിപക്ഷം പാര്‍ലമെന്ററി ജനാധിപത്യത്തെ തന്നെ ബലഹീനമാക്കുന്നു. മറ്റു യാതൊരു മാര്‍ഗ്ഗങ്ങളും പ്രതിപക്ഷത്തിന് കണ്ടെത്താനാകുന്നില്ല. ഇത് ഓര്ഡിനന്സുകളിലേക്കും സര്‍ക്കാര്‍ ഉത്തരവുകളിലേക്കും എത്തിക്കുകയും പാര്‍ലമെന്റ് സെഷനുകള്‍ പ്രയോജനമില്ലാതെ മാറുകയും ചെയ്യുന്നതായി സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
ഇതിനിടെ വര്‍ഷകാല സമ്മേളനത്തിന്റെ പകുതി ദിനങ്ങള്‍ പ്രതിപക്ഷ ബഹളത്തില്‍ നഷ്ടമായതോടെ പ്രതിസന്ധി മറികടക്കുന്നതിനായി ഇന്ന് ലോക്സഭാ സ്പീക്കര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സഭാസ്തംഭനത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളിലും പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. പ്രതിപക്ഷത്തെ തണുപ്പിക്കുന്നതിനായി ഒരുമൈല്‍ ദൂരം അധികം നടക്കാനും കേന്ദ്രസര്‍ക്കാര്‍ സജ്ജമാണ്. ചര്‍ച്ചകള്‍ നടക്കാതിരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകും, വെങ്കയ്യനായിഡു പറഞ്ഞു.
കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. ശക്തമായ വാക്കുകളുമായി പ്രധാനമന്ത്രി എത്തുന്നത് പ്രതിപക്ഷം ഭയക്കുന്നുണ്ടോയെന്നും അവര്‍ ചോദിച്ചു. ഇന്ന് രാവിലെ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയോഗം ചേര്‍ന്ന് നിലപാട് തീരുമാനിക്കും. സഭാസ്തംഭനം തുടരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ഭിന്നത ഉടലെടുത്തിരിക്കുന്ന സാഹചര്യത്തില്‍ സഭയിലെ പ്രതിഷേധസമരം ഏതു രൂപത്തിലാക്കണമെന്ന് യോഗം തീരുമാനിക്കും. ഔദ്യോഗിക പ്രതിപക്ഷ നേതാവിനെ നല്‍കാതെ സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അപമാനിച്ചെന്നും ഇതാണ് പ്രതിപക്ഷത്തിന്റെ സഭതടസ്സപ്പെടുത്തല് സമരത്തിന്റെ പിന്നിലെ കാരണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: