തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസി(ബി)നെ ഇടതുമുന്നണിയിലെടുക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം തുടരുന്നതിനിടെ ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്ത്. സ്വന്തം സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിനെതിരെ ബാലകൃഷ്ണപിള്ള പ്രതികാര നടപടി തുടരുകയാണെന്ന് വിഎസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിഎസ് കത്തയച്ചു. പിളര്‍ന്നെത്തിയ സിഎംപി- അരവിന്ദാക്ഷന് വിഭാഗവും ഇടതുമുന്നണിയില്‍ ഇടം കിട്ടാന്‍ കാത്തു നില്‍ക്കുകയാണ്.
സിഎംപിയെ എല്‍ഡിഎഫിലെടുക്കണമെന്ന് നേരത്തെ വിഎസ് ആവശ്യപ്പെട്ടിരുന്നു. അത് സംബന്ധിച്ച ചര്‍ച്ച എങ്ങുമെത്തിയില്ല. എന്നാല്‍ വിഎസ് കേസ് നടത്തി ജയില്‍ ശിക്ഷ വാങ്ങിക്കൊടുത്ത പിള്ളയെ എല്‍ഡിഎഫിലെടുക്കാന്‍ സിപിഎം തീരുമാനിച്ചു. അടുത്ത സംസ്ഥാന കമ്മറ്റിയില്‍ പിള്ളയെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയശേഷം എല്‍ഡിഎഫ് ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കാനായിരുന്നു സിപിഎം നീക്കം. ഇതാണ് വിഎസിനെ ചൊടിപ്പിച്ചത്.
ബാലകൃഷ്ണപിള്ള മാനേജരായ വാളകം ആര്‍വിവിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് കെ.ആര്. ഗീതയെയും അവരുടെ ഭര്‍ത്താവും സ്കൂളിലെ അധ്യാപകനുമായ ആര്. കൃഷ്ണകുമാറിനെയും പിള്ള അകാരണമായി ദ്രോഹിക്കുകയാണെന്നും വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ വിഎസ് ആവശ്യപ്പെടുന്നു. ഗീതയെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഇവരെ 14 ദിവസത്തിനകം തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാനും പിള്ള തയ്യാറായിട്ടില്ല. പകരം കൃഷ്ണകുമാറിന്റെ ബിരുദം വ്യാജമാണെന്ന കള്ളക്കഥയുണ്ടാക്കി അദ്ദേഹത്തിനു മെമ്മോ നല്‍കിയിരിക്കുകയാണെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ കൃഷ്ണകുമാറിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. ബാലകൃഷ്ണപിള്ളയാണിതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. വ്യക്തിവൈരാഗ്യം കൊണ്ട് അധ്യാപികയെയും കുടുംബത്തെയും ബാലകൃഷ്ണപിള്ള ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അധ്യാപക ദമ്പതികളുടെ ജോലി ഉറപ്പുവരുത്താനും കുടുംബത്തിന് സംരക്ഷണം നല്‍കാനും ആവശ്യമായ നടപടിയെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. പിള്ളയ്ക്കെതിരെ വിഎസ് തുനിഞ്ഞിറങ്ങിയതോടെ സിപിഎം സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: