ന്യൂദല്‍ഹി: ജോലിചെയ്തില്ലെങ്കില്‍ കൂലിയും ഇല്ലെന്ന നയം എംപിമാര്‍ക്കും ബാധകമാക്കണമെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ. ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടയുന്ന നിയമത്തിന് കീഴില്‍ എംപിമാരെയും കൊണ്ടുവരണമെന്ന് മഹേഷ് ശര്‍മ്മ വാരണാസിയില്‍ പറഞ്ഞു. ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് സ്തംഭനം തുടര്‍ക്കഥയായ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടികളെ വിറളിപിടിപ്പിച്ചിട്ടുണ്ട്.
അനാവശ്യ വിവാദങ്ങളുയര്‍ത്തി, ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതെ ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതുവഴി കോടിക്കണക്കിന് രൂപയാണ് പൊതുഖജനാവിന് നഷ്ടപ്പെടുന്നത്. ഇതില്ലാതാക്കാന്‍, ക്രിയാത്മക പ്രവര്‍ത്തനം കാഴ്ചവെയ്ക്കാതെ ജനാധിപത്യ നടപടിക്രമങ്ങളെ തടസ്സപ്പെടുത്തുന്ന അംഗങ്ങളുടെ ശമ്പളം തടയേണ്ടതാണ്. സര്‍ക്കാരിന് ഇതുസംബന്ധിച്ച പദ്ധതിയുണ്ട്. വിഷയത്തില്‍ പ്രതിപക്ഷവുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്, മഹേഷ് ശര്‍മ്മ പറഞ്ഞു.
ജൂലൈ 21ന് ആരംഭിച്ച പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ ഒരു ദിവസം പോലും സഭ നടത്താന്‍ പ്രതിപക്ഷ കക്ഷികള്‍ അനുവദിച്ചിരുന്നില്ല. സഭ സ്തംഭിക്കുന്നതുവഴി പ്രതിദിനം കോടികള്‍ നഷ്ടംവരും. ഇതംഗീകരിക്കാനാകില്ലെന്നും സഭ തടസ്സപ്പെടുത്തുന്ന എംപിമാര്‍ക്കെതിരെ നടപടി ആവശ്യമാണെന്നും ഭരണപക്ഷ അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: