തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ഞായറാഴചയും സംസ്ഥാനത്തെ ചില സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചു. തന്റെ മരണത്തില്‍ അവധി നല്‍കരുതെന്നും കഴിയുമെങ്കില്‍ ഒരുദിവസം കൂടുതല്‍ ജോലി ചെയ്യണമെന്നുമുള്ള കലാമിന്റെ വാക്കുകള്‍ സ്വീകരിച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ ജോലിക്കെത്തിയത്. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറകേ്ടറേറ്റ്, ചലച്ചിത്ര അക്കാദമി, കുടുംബശ്രീ മിഷന് ഓഫീസ്, കൃഷിഭവനുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിച്ചു. എല്ലായിടത്തും പതിവുപോല കൃത്യം പത്തിനു തന്നെ ജീവനക്കാര്‍ എല്ലാവരും ഹാജരായി. ഞായറാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവോ അറിയിപ്പോ ഉണ്ടായിരുന്നില്ല. സ്വന്തം താത്പര്യപ്രകാരമാണ് ജീവനക്കാരെല്ലാവരും എത്തിയത്.
എറണാകുളത്ത് സെക്കന്‍ഡ് ക്ലാസ് ജുഡീഷ്യല്‍ കേടതികള്‍ തുറന്നു പ്രവര്‍ത്തിച്ചു. പെറ്റിക്കേസുകള്‍ പരിഗണിക്കുന്ന മൂന്ന് കോടതികളാണ് തുറന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ കക്ഷികളുടെ സൗകര്യം പരിഗണിച്ച് സിറ്റിംഗ് ഉണ്ടായിരുന്നില്ല. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ചെയ്തുതീര്‍ക്കാനാണ് ഇന്നലത്തെ ദിവസം ജീവനക്കാര്‍ ഉപയോഗപ്പെടുത്തിയത്. ഞായറാഴ്ച ജോലി ചെയ്യാമെന്ന നിര്‍ദ്ദേശം ജീവനക്കാര്‍ തന്നെയാണ് മുന്നോട്ടുവച്ചത്. സംസ്ഥാനത്തൊട്ടാകെയുള്ള നിരവധി പഞ്ചായത്തുകളും ഇന്നലെ കര്‍മനിരതരായിരുന്നു. വിവിധ പഞ്ചായത്തുകളും മീറ്റിംഗുകളും മറ്റു ജോലികളും ചെയ്തുതീര്ക്കാന് ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു.
സ്റ്റാഫ് വെല്‍ഫെയര്‍ കമ്മറ്റികളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. തുറന്നു പ്രവര്‍ത്തിച്ച ഓഫീസുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ എല്ലാവരും ജോലിക്കെത്തിയിരുന്നു. തിരുവനന്തപുരത്ത് കളക്ട്രേറ്റും കോര്പ്പറേഷന് ഓഫീസും പ്രവര്‍ത്തിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: