കോഴിക്കോട്: കെട്ടുറപ്പുള്ള കുടുംബസംവിധാനം കെട്ടിെപ്പടുക്കുന്നതില് വനിതകള്‍ക്ക് നിര്ണ്ണായകപങ്കാണ് വഹിക്കാനുള്ളതെന്ന് ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. മഹിളാ ഐക്യവേദി രണ്ടാം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുശക്തമായ സാമൂഹ്യജീവിതം സൃഷ്ടിക്കാന്‍ സാധിക്കണം.
ഇതിനായി നമ്മള് കൈവിട്ടുകൊണ്ടിരിക്കുന്ന ഭാരതീയ മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടതുണ്ട്. സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഹിന്ദുസമൂഹത്തെ പുന:സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അനീതിക്ക് കൂട്ടുനില്‍ക്കുന്ന അധാര്മ്മികശക്തിക്കെതിരെ പ്രതികരിക്കുന്ന ഒരു ഹിന്ദുസമൂഹമാവണം വളര്‍ന്നുവരേണ്ടത്. എന്നാല്‍ മാത്രമേ ഭാരതത്തിന്റെ യശസ്സ് ഉയരൂ. ഭാരതത്തിന്റെ യശസ്സാണ് ലോകത്തിന് നേര്വഴികാണിക്കുന്നത്. ഇത് സമാധാനത്തിനും സഹായിക്കും.
സമൂഹത്തില്‍ നിര്‍വഹിക്കാനുള്ള കര്‍ത്തവ്യത്തെക്കുറിച്ചുള്ള ഉത്തമബോധത്തോടെയാവണം അമ്മമാര്‍ കര്‍മ്മരംഗത്ത് ഇറങ്ങേണ്ടത്. നമ്മുടെ ആചാരങ്ങളെ കാലത്തിന് അനുസരിച്ച രീതിയില്‍ പുനരാവിഷ്കരിക്കേണ്ടതുണ്ട്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ഭാരതീയ സംസ്കൃതിയെക്കുറിച്ച് അഭിമാനിക്കുന്ന ജനതയെയല്ല സൃഷ്ടിക്കുന്നത്. പാശ്ചാത്യ സംസ്ക്കാരത്തിന്റെ പിന്നാലെ പോവുകയാണ് ഇന്നത്തെ തലമുറ. ഈ യുവതലമുറയെ ലോകത്തിന് മുഴുവന്‍ നന്മവരട്ടെ എന്ന് പ്രാര്‍ത്ഥിച്ച ഭാരതീയ ദര്‍ശനത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. ഭാരതീയ സംസ്കൃതിയിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നവരായും ഏതു പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിവുള്ളവരായും തലമുറകളെ വാര്‍ത്തെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷസോമന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
മഹിളാ ഐക്യവേദി സംസ്ഥാന സമിതി അംഗം പി.ജി. ശശികല സ്വാഗതവും സംസ്ഥാനട്രഷറര്‍ പി.എസ്. അമ്പിളി നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ എ.സി. അംബിക പ്രമേയാവതരണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. ഹരിദാസ്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: