തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് താലിബാന് ഭീകരരുടെ ഭാഷയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍. നിലവിളക്ക് കൊളുത്തുകയെന്നത് മതവിശ്വാസത്തിന്റെ ഭാഗമല്ല. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടയാളമാണത്. മതേതരരാജ്യത്തിലെ മന്ത്രിയായ അബ്ദുറബ്ബ് താന്‍ നിലവിളക്ക് കൊളുത്തില്ലെന്ന് ആവര്‍ത്തിക്കുന്നതിലൂടെ സംസ്കാരത്തെയാണ് വെല്ലുവിളിക്കുന്നതെന്നും സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മുസ്ലിംലീഗ് രാഷ്ട്രീയപാര്‍ട്ടിയാണോ തീവ്രവാദസംഘടനയാണോയെന്ന് വ്യക്തമാക്കണമെന്ന് സുധീര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യസപരിഷ്കാരങ്ങളിലൂടെ ലീഗ് സംസ്ഥാനത്ത് വര്‍ഗീയ അജണ്ടയാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ ഉടന്‍ അബ്ദുറബ്ബ് തന്റെ ഉദ്യോഗികവസതി ഗംഗയുടെ പേരുമാറ്റി ഗ്രെയ്സ് എന്നാക്കി. കോഴിക്കോട് സര്‍വകലാശാലയുടെ ഏക്കറുകണക്കിന് ഭൂമിയാണ് ലീഗ് നേതാക്കളുടെ ട്രസ്റ്റിനായി മന്ത്രി അനുവദിച്ചത്.
എസ്എസ്എല്‍സി ചോദ്യപേപ്പറില്‍ ചന്ദ്രക്കല കടന്നുകൂടിയതിനും മന്ത്രി നാളിതുവരെ മറുപടി നല്‍കിയിട്ടില്ല. ഭരണഘടനാപരമായ ചുമതലകളുള്ള മന്ത്രി മതതീവ്രവാദികളെപ്പോലെയാണ് സംസാരിക്കുന്നത്. മതഭ്രാന്തന്മാര്ക്കും രാജ്യദ്രോഹികള്ക്കുമെ ഇങ്ങനെ സംസാരിക്കാനാകൂ. കേരളത്തില്‍ ഇത് അനുവദിക്കില്ല. അബ്ദുറബ്ബിന് പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പോയി പറയാം.
കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ നടന്ന എ.പി. ജെ. അബ്ദുള്‍ കലാമിന്റെ അനുസ്മരണത്തില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ ലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞ് തയ്യാറായില്ല. ഇതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ലീഗ് മന്ത്രിമാര്‍ മതേതരരാഷ്ട്രത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്നാണ് നിരന്തരം തെളിയിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ മതന്യൂനപക്ഷ പ്രീണനത്തിന്റെ ഫലമായാണ് മുസ്ലിംലീഗ് വര്‍ഗീയ നിലപാട് സ്വീകരിക്കുന്നതെന്നും സുധീര്‍ കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ആഡ്വ ആര്.എസ്. രാജീവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: