ആലുവ: ശ്രീനാരായണ ഗുരുദേവന് സ്ഥാപിച്ച ആലുവ അദ്വൈതാശ്രമം ശതാബ്ദിയോടനുബന്ധിച്ച് നിര്‍മ്മിച്ച ഗുരുമണ്ഡപത്തില്‍ സ്ഥാപിക്കുന്നതിന് പഞ്ചലോഹത്തില്‍ തീര്‍ത്ത ഗുരുദേവ വിഗ്രഹം ശിവഗിരിയില്‍ നിന്നും ഘോഷയാത്രയായി അദ്വൈതാശ്രമത്തിലെത്തിക്കും. സമര്‍പ്പണ സമ്മേളനം 17 ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.
11ന് രാവിലെ എട്ടിന് ശിവഗിരിയിലെ മഹാസമാധി മണ്ഡപത്തില്‍ നിന്നും വിഗ്രഹ ഘോഷയാത്ര പുറപ്പെടും. അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി, ആഘോഷ കമ്മിറ്റി ചെയര്മാന് ശാരദാനന്ദ സ്വാമി, ജനറല്‍ കണ്‍വീനര്‍ എം.വി. മനോഹരന്, വിഗ്രഹഘോഷയാത്ര കമ്മിറ്റി ചെയര്മാന് വിജയന് കുളത്തേരി, ജനറല്‍ കണ്‍വീനര്‍ പി.എസ്. ബാബുറാം എന്നിവര്‍ ഘോഷയാത്ര നയിക്കും. പീതപതാകകളുമായി അന്‍പതിലേറെ വാഹനങ്ങള്‍ ഘോഷയാത്രയോടൊപ്പമുണ്ടാകും.
വര്‍ക്കല, ചവറ, കരുനാഗപ്പിള്ളി, ഓച്ചിറ, ഹരിപ്പാട്, അമ്പലപ്പുഴ പുന്നപ്ര വഴി അറവുകാട് ക്ഷേത്രത്തില്‍ ആദ്യദിവസം ഘോഷയാത്ര സമാപിക്കും. 12ന് രാവിലെ 7.30ന് കപ്പക്കടയില്‍ നിന്നാരംഭിച്ച് ആലപ്പുഴ, മാരാരിക്കുളം, കണിച്ചുകുളങ്ങര, തണ്ണീര്‍മുക്കം ബണ്ട്, വൈക്കം വഴി ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളം ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയിലെത്തും. തുടര്‍ന്ന് ആരക്കുന്നം പിറവം, പാമ്പാക്കുട വഴി മൂവാറ്റുപുഴയില്‍ സമാപിക്കും. 13ന് മണ്ണൂര്‍, പെരുമ്പാവൂര്‍, കാലടി, അങ്കമാലി, അത്താണി, ചെങ്ങമനാട്, മാഞ്ഞാലി, ഗോതുരുത്ത്, മൂത്തകുന്നം, ചെറായി, പറവൂര്‍, കരുമാല്ലൂര്‍, പറവൂര്‍ കവല, ബാങ്ക് കവല വഴി രാത്രി ഏഴ് മണിയോടെ അദ്വൈതാശ്രമത്തിലെത്തും. വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഘോഷയാത്ര കടന്നുവരുന്ന വഴിയില്‍ നിരവധി കേന്ദ്രങ്ങളില്‍ വരവേല്‍പ്പും സ്വീകരണങ്ങളുംഉണ്ടാകും.
പ്രതിഷ്ഠയോടനുബന്ധിച്ച് അദ്വൈതാശ്രമത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളും സമ്മേളനങ്ങളും 14ന് ആരംഭിക്കും. 15ന് രാവിലെ 11ന് ആധുനിക ലോകത്തിലെ മതദര്‍ശനം എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടരക്ക് വ്യാവസായിക വികസനം ഗുരുദര്‍ശനത്തില്‍ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. ഡോ. ബി. അശോക് മുഖ്യപ്രഭാഷണം നടത്തും. 16ന് രാവിലെ പത്തിന് ആധുനിക വിദ്യാഭ്യാസത്തിലെ ഗുരുദേവ ചിന്തകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ടി.പി. ശ്രീനിവാസന് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മാദ്ധ്യമ സെമിനാര്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. കളക്ടര്‍ എം.ജി. രാജമാണിക്യം മുഖ്യാതിഥിയായിരിക്കും.
17ന് ഉച്ചയ്ക്ക് 12.22നും ഒന്നിനും മദ്ധ്യേ ശ്രീനാരായണ പ്രസാദ് തന്ത്രികളുടെയും ജയന്തന് ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി ഗുരുദേവ പ്രതിഷ്ഠ നിര്‍വഹിക്കും.
തുടര്‍ന്ന് രണ്ട് മണിക്കാണ് ശതാബ്ദി സമാപന സമ്മേളനവും ഗുരുമന്ദിര സമര്‍പ്പണ സമ്മേളനവും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് നിര്‍വഹിക്കുന്നത്. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഗുരുമണ്ഡപ സമര്‍പ്പണം ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: