മൈദുഗുരി: വടക്കുകിഴക്കന്‍ നൈജീരിയയിലെ ഓലരിക്കു സമീപം ബോക്കോഹറാം ക്യാമ്പുകള്‍ ആക്രമിച്ച നൈജീരിയന്‍ സൈന്യം ഭീകരരുടെ കസ്റ്റഡിയില്‍നിന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 180 പേരെ മോചിപ്പിച്ചു. 101 സ്ത്രീകളെയും 67 കുട്ടികളെയും അടക്കമുള്ളവരെയാണു മോചിപ്പിച്ചതെന്നു ഞായറാഴ്ച സൈനിക വക്താവ് കേണല്‍ തുകുര്‍ ഗുസു പറഞ്ഞു. സൈനിക നടപടിയില്‍ ബോക്കോ ഹറാമിന്റെ മുതിര്‍ന്ന കമാന്‍ഡറെ പിടികൂടിയതായും ഇയാളെ ചോദ്യം ചെയ്തു വരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.
കുപ്രസിദ്ധമായ സംബിസ വനത്തിലുള്‍പ്പെടെ ബോക്കോ ഹറാം ബന്ദികളാക്കിയ നൂറുകണക്കിന് ആളുകളെ മോചിപ്പിക്കുമെന്നു സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം തൊണ്ണൂറോളം പേരെയാണു സൈന്യം രക്ഷിച്ചത്.
ആറുവര്‍ഷമായി തുടരുന്ന ബോക്കോ ഹറാം ആക്രമണത്തില്‍ ഇതിനകം നൈജീരിയയില്‍ നിരവധി പേര് കൊല്ലപ്പെട്ടിട്ടുണ്ട്്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും പുരുഷന്മാരെയും ആണ്‍കുട്ടികളെയും ബലമായി തങ്ങളുടെ സൈനിക വിഭാഗത്തില്‍ ചേര്ക്കുകയുമാണു ബോക്കോ ഹറാമിന്റെ ശൈലി. നൈജീരിയയില്‍ ശരിയത്ത് നടപ്പാക്കണമെന്നാണ് ഈ ഭീകരസംഘടനയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: