ന്യൂദല്‍ഹി: മഹാത്മാഗാന്ധിയെ ബ്രിട്ടീഷ് ചാരനെന്നും നേതാജി സുഭാഷ് ചന്ദ്രബോസിനെ ജപ്പാന് ചാരന്നെും ആക്ഷേപിച്ച പ്രസ്കൗണ്‍സില്‍ ചെയര്‍മാനും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതില്‍ ഒരു തെറ്റുമില്ലെന്ന് സുപ്രീം കോടതി. തന്റെ അഭിപ്രായം പൊതുവേദിയില്‍ പറയുമ്പോള്‍ അതിനെതിരായ വിമര്‍ശനം കേള്‍ക്കാന്‍കൂടി കട്ജു തയ്യാറാകേണ്ടതാണ്, കോടതി വ്യക്തമാക്കി.
തനിക്കെതിരെ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് കട്ജു നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിയില്‍ നടപടികള്‍ തുടരാന്‍ തീരുമാനിച്ച കോടതി കേസില്‍ സീനിയര്‍ അഭിഭാഷകന് ഫാലി എസ്.നരിമാന്,അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ത്ഗി എന്നിവരുടെ സഹായം തേടുകയും ചെയ്തു. നരിമാനെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുമുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കട്ജുവിനെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്.പ്രമേയം പാസാക്കും മുന്‍പ് പാര്‍ലമെന്റ് തന്റെ അഭിപ്രായം ആരാഞ്ഞില്ലെന്നും കട്ജു ആരോപിക്കുന്നു. ഇതുവഴി ഇരുസഭകളിലെയും എംപിമാര്‍ തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു, ഗോപാല്‍ സുഹ്ര്മണ്യം വഴി കട്ജു നല്കിയ ഹര്‍ജിയില്‍ പറയുന്നു.
ഇതിനെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതില്‍ തെറ്റൊന്നുമില്ല. അത് കട്ജുവിന്റെ അഭിപ്രായ സ്വാതന്ത്യം ലംഘിച്ചിട്ടില്ല, സല്‍പ്പേരിനും കളങ്കം ഉണ്ടാക്കിയിട്ടില്ല. ജസ്റ്റീസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മാര്‍ച്ച് പത്തിന് തന്റെ ഫേസ്ബുക്ക് പേജിലാണ് ഗാന്ധിജിയേയും നേതാജിയേയും അവഹേളിച്ചത്. മതചിഹ്നങ്ങള്‍ നിരന്തരമായി ഉപയോഗിക്കുകവഴി ഗാന്ധിജി ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് പ്രയോഗിച്ചത്. അങ്ങനെ മുസ്ളീങ്ങളെ ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് അകറ്റി. കട്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അറിഞ്ഞോ അറിയാതെയോ ബോസ് ഭാരത ഉപഭൂഖണ്ഡത്തില്‍ ജാപ്പനീസ് സാമ്രാജ്യത്വം അവശേഷിപ്പിക്കുകയായിരുന്നു, കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: