ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയ 25 കോണ്‍ഗ്രസ് അംഗങ്ങളെ ലോക്സഭയില്‍ നിന്നും സ്പീക്കര്‍ സസ്പെന്റ് ചെയ്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സഭ തടസ്സപ്പെടുത്തിയതും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചും പ്രതിഷേധം തുടര്‍ന്നതുമാണ് നടപടിക്ക് കാരണമായത്. അഞ്ചു സമ്മേളന ദിനങ്ങളാണ് സസ്പെന്ഷന് കാലാവധി. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.കെ. രാഘവന്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ നടപടിക്ക് വിധേയരായവരില്‍പ്പെടുന്നു.
ഇന്നലെ രാവിലെ ലോക്സഭ സമ്മേളിച്ചതുമുതല്‍ സഭാതലത്തില്‍ പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം ആരംഭിച്ചു. പ്ലക്കാര്‍ഡുകള്‍ മാറ്റണമെന്ന് നിരവധി തവണ സ്പീക്കര്‍ സുമിത്രാ മഹാജന് നിര്‍ദ്ദേശിച്ചിട്ടും അതു വകവെയ്ക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ച്ചയായി വിഘാതം സൃഷ്ടിച്ചിട്ടും ചോദ്യോത്തരവേള ഉപേക്ഷിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. തുടര്‍ന്ന് 2 മണി വരെ പിരിഞ്ഞ സഭ വീണ്ടും സമ്മേളിക്കുന്നതിന് മുമ്പാണ് 374(എ) വകുപ്പ് പ്രകാരം സ്പീക്കര്‍ സസ്പെന്ഷന് ഉത്തരവിറക്കിയത്. മറ്റ് എംപിമാരുടെ അവകാശങ്ങള്‍ ഹനിക്കുകയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എന്ന് സ്പീക്കര്‍ വ്യക്തമാക്കി. നടപടി എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും സ്പീക്കര്‍ പറഞ്ഞു.
ലളിത് മോദി പ്രശ്നം, വ്യാപം കേസ് എന്നിവ ഉയര്‍ത്തിക്കാട്ടി സമ്മേളനത്തിന്റെ ആദ്യം മുതലുള്ള കോണ്‍ഗ്രസ് പ്രതിഷേധം കാരണം ഒരു ദിവസംപോലും നടപടികള്‍ സമാധാനപൂര്‍ണ്ണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിന്മേല് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുപോലും അതൊന്നും അംഗീകരിക്കാതെ സഭാസ്തംഭനം തുടര്‍ന്നതോടെയാണ് കര്‍ശന നടപടികളിലേക്ക് സ്പീക്കര്‍ കടന്നത്. സഭയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗവും പ്രതിപക്ഷ നിസ്സഹകരണത്താല്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
സ്പീക്കര്‍ അച്ചടക്ക നടപടി പ്രഖ്യാപിച്ചതോടെ അമ്പരന്ന പ്രതിപക്ഷം പിന്നീട് സഭയ്ക്കകത്ത് പ്രതിഷേധവുമായി രംഗത്തെത്തി. എംപിമാരെ സസ്പെന്റ് ചെയ്ത നടപടി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. സോണിയയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയ്ക്കുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി എന്നിവരും സസ്പെന്‍ഷനെതിരേ രംഗത്തെത്തി. ഇവരും ഇനിയുള്ള അഞ്ച് ദിവസങ്ങള്‍ സഭയിലെത്തില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ബിജു ജനതാദള്‍, എഐഎഡിഎംകെ പാര്‍ട്ടികള്‍ സ്പീക്കറുടെ നടപടിയെ എതിര്‍ക്കാനില്ലെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. സസ്പെന്‍ഷനിലായ എംപിമാര്‍ക്ക് വെള്ളിയാഴ്ച വരെ ലോക്സഭാ ഹാളിലേക്ക് പ്രവേശനമില്ല. ഇവര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ചയ്ക്ക് സജ്ജമാണെന്നും പ്രധാനമന്ത്രി തന്നെ പ്രസ്താവനയ്ക്ക് തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരോപണവിധേയരായവര്‍ രാജിവെയ്ക്കുംവരെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതോടെ സര്‍വ്വകക്ഷി യോഗം പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: