മുംബൈ:കനത്ത ഭാരമുള്ള ബാഗുകളും തൂക്കി സ്ക്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. സ്ക്കൂൾ ബാഗുകളുടെ ഭാരംകുറയ്ക്കുന്നതിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. സ്ക്കൂൾ ബാഗുകളുടെ കനം കുറയ്ക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരു കമ്മറ്റിയെ നിയോഗിക്കുകയുണ്ടായി.
ഈ കമ്മറ്റി എങ്ങനെ ബാഗുകളുടെ കനംകുറച്ച് സ്ക്കൂൾ കുട്ടികൾക്ക് ആശ്വാസമേകാമെന്നത് സംബന്ധിച്ച് 44 ശുപാർശകൾ സമർപ്പിക്കുകയുണ്ടായി. ഈ ശുപാർശകളിൽ ജനങ്ങളുടെ അഭിപ്രായംതേടി സർക്കാരിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കുടിവെള്ളവും ക്യാന്റീൻ സൗകര്യവും ലോക്കറുകളും സ്ഥാപിക്കുന്നതു ഇ-ലേണിങ്സംബന്ധിച്ചും ജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്.
കുട്ടികളുടെ സ്ക്കൂൾ ബാഗിന്റെ ഭാരം സംബന്ധിച്ച 2006 ലെ ആക്ടിൽവിദ്യാർത്ഥിയുടെതൂക്കത്തിന്റെ പത്ത് ശതമാനത്തിലധികം കനം ബാഗിനുണ്ടാവരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു.ഭൂരിഭാഗം കുട്ടികളും മുഴുവൻ ബുക്കുകളും ഭക്ഷണവും വെള്ളവും അടക്കം വൻഭാരവുമായിട്ടാണ് സ്ക്കൂളിലെത്തുന്നത്. ടെക്സ്റ്റ് ബുക്കുകളുടെ വലിപ്പം കുറച്ചാൽ കുട്ടികളുടെ ശരീരഭാരത്തിന്റെ അഞ്ച് ശതമാനമായി ബാഗിന്റെ ഭാരംകുറക്കാമെന്ന് തെലുങ്കാനയിലെ സംസ്ഥാനസ്ക്കൂൾ എഡ്യൂക്കേഷൻ ഡയറക്ടർ ടി.ചിരഞ്ജിവലു പറയുന്നത്.
കേരളത്തിൽ ശിശുക്ഷേമ കമ്മീഷൻ സ്ക്കൂൾ കുട്ടികളുടെ ബാഗിന്റെ ഭാരം കുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയെങ്കിലും അത് പ്രാവർത്തികമായില്ല.
വലിയ ഭാരമുള്ള സ്ക്കൂൾബാഗുകൾ വഹിക്കുന്നത് മൂലം വിദ്യാർത്ഥികൾക്ക് നടുവേദന ഉൾപ്പടെയുള്ള രോഗങ്ങൾ വരുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇ-ലേണിങ് വ്യാപകമാക്കുന്നതോടെ ഇതിന് പരിഹാരം കാണാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: