കൊച്ചി: സേവാഭാരതിയുടെ സേവാപ്രവര്‍ത്തനത്തില്‍ കൈകോര്‍ത്ത് ക്രിക്കറ്റ് താരം എസ്. ശ്രീശാന്തും. കൊച്ചി മഹാനഗര്‍ യൂണിറ്റ് ജനറല്‍ ആശുപതിയിലെ ഒപി വിഭാഗത്തില്‍ നടത്തുന്ന സൗജന്യ പ്രഭാതഭക്ഷണ വിതരണത്തിന് പിന്തുണയുമായി താരം എത്തി.
ഭക്ഷണവിതരണം തുടങ്ങുന്ന രാവിലെ ആറരയോടെ അച്ഛന് ശാന്തകുമാരന്‍ നായര്‍ക്കൊപ്പമാണ് ശ്രീശാന്ത് എത്തിയത്. വിശിഷ്ടാതിഥിയായ ശ്രീശാന്തിനെ പിന്നെ കണ്ടത് പ്രവര്‍ത്തകന്റെ റോളില്‍. മുന്നൂറോളം രോഗികള്‍ക്ക് ഭക്ഷണ വിതരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്രീശാന്ത് മടങ്ങിയത്. സേവാഭാരതിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
രോഗികള്‍ക്ക് ഏറെ ആശ്വാസകരമാണ് സേവാഭാരതിയുടെ പ്രവര്‍ത്തനമെന്ന് ചൂണ്ടിക്കാട്ടിയ താരം പൊതുജനങ്ങള്‍ ഇത്തരം പ്രവര്‍ത്തികളില്‍ കൂടുതലായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അനുമതിയില്ലാത്തതിനാല്‍ ആശുപത്രിക്ക് പുറത്ത് വെച്ചാണ് ഭക്ഷണ വിതരണം നടത്തുന്നത്. ഭക്ഷണവിതരണത്തിന് അധികൃതര്‍ അകത്ത് സൗകര്യമൊരുക്കണമെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. പരിപാടിയില്‍ പങ്കെടുക്കാനായതിന്റെ സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലൂടെയും ശ്രീശാന്ത് പങ്കുവെച്ചു. സേവാഭാരതിക്ക് നന്ദിയറിയിച്ച് പരിപാടിയുടെ ഫോട്ടോയും ശ്രീശാന്ത് പോസ്റ്റ് ചെയ്തു.
ഭക്ഷവിതരണത്തിന് ഇന്നലെ ഒരു മാസം പൂര്‍ത്തിയായി. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സേവാപ്രമുഖ് പി.എസ്. മണികണ്ഠന്, നഗര്‍ സംഘചാലക് ലക്ഷ്മി നാരായണന്, കാര്യവാഹ് ഡി.എസ്. സുരേഷ് കുമാര്‍, ഓ.എസ്. ശശി, ഹരി, രമേഷ് ഷേണായ് അജയ്, ഉമേഷ്, രവികുമാര്‍, രമേഷ് ഭട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: