തൃശൂര്‍: ക്രൈസ്തവ മാനേജ്മെന്റിന് കീഴിലുള്ള സെന്റ് തോമസ് കോളേജിന് ഒമ്പതര കോടിയിലേറെ വരുന്ന പാട്ടക്കുടിശിക എഴുതിത്തളളി ഭൂമി പതിച്ച് നല്‍കിയതിന് പിന്നാലെ സെന്റ് മേരീസ് കോളേജിനും ഭൂമി പതിച്ച് നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടു.
റവന്യൂ വകുപ്പാണ് സെന്റ് മേരീസ് കോളേജിന് 43,27,965 രൂപയുടെ പാട്ട കുടിശിക എഴുതിത്തള്ളി 55.701 സെന്റ് ഭൂമി പതിച്ച് നല്കാന് ഉത്തരവിട്ടിരിക്കുന്നത്. ചെമ്പുക്കാവ് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 479/1 പ്രകാരമുള്ള ഭൂമിയാണ് പതിച്ച് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കുന്ന ഭൂമി പതിച്ച് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നാം പ്രതിയായും മന്ത്രിമാരായ കെ.എം.മാണി, അടൂര്‍പ്രകാശ് എന്നിവര്‍ രണ്ടും മൂന്നും പ്രതികളായും വിജിലന്‍സില്‍ കേസുകള്‍ നിലനില്‍ക്കുമ്പോഴാണ് സുപ്രീംകോടതി പരാമര്‍ശത്തെ പോലും മറികടന്ന് ജി.ഒ.നമ്പര്‍ 351/2015 ഉത്തരവ് പ്രകാരം കഴിഞ്ഞ 25 ന് ഈ തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറി (ഫിനാന്‍സ്) വി. സോമസുന്ദരന്‍, മുന്‍ റവന്യു സെക്രട്ടറി നിവേദിത പി. ഹരന്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ.മാജി, തൃശൂര്‍ മുന്‍ ജില്ലാ കലക്ടര്‍മാരായ പി.എം.ഫ്രാന്‍സിസ്, എം.എസ്.ജയ, മുന്‍ ലാന്റ് റവന്യു കമ്മീഷണര്‍ കെ.വി.സജന്, മുന്‍ തൃശൂര്‍ തഹസില്‍ദാര്‍ പോള്‍സണ്‍, മുന്‍ ചെമ്പൂക്കാവ് വില്ലേജ് ഓഫീസര്‍ സണ്ണി ഡേവീസ്, കോളേജ് മാനേജര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ കേസിലെ പ്രതികളാണ്.
ഇത് സംബന്ധിച്ച് വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് കൈകാര്യം ചെയ്യുന്ന വിജിലന്‍സ് കോടതിയില്‍ ജഡ്ജ് ഇല്ലാത്തതിനാല്‍ റിപ്പോര്‍ട്ടില്‍ വാദം നടന്നിട്ടില്ല. ഈ തക്കത്തിലാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം എന്ന് ചുണ്ടിക്കാട്ടി ഉത്തരവ് നല്‍കിയത്. 1995 മുതലുള്ള പാട്ടക്കുടിശിക എഴുതിത്തള്ളിയാണ് ഭൂമി നല്‍കിയിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ വിലമതിക്കുന്ന നഗരത്തിന് നടുവിലുള്ള 1.19 ഏക്കര്‍ ഭൂമി സെന്റ് തോമസ് കോളേജിന് പതിച്ചു നല്‍കിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടം സര്‍ക്കാരിന് സംഭവിച്ചിരുന്നു.
പാട്ടക്കുടിശിക എഴുതിത്തള്ളി ഭൂമി പതിച്ചു നല്‍കുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും പാട്ടക്കുടിശിക എഴുതിത്തള്ളുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ലാന്റ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ടും നിലനില്‍ക്കെയാണ് ഭൂമി പതിച്ചു നല്‍കിയത്.
സെന്റ് തോമസ് കോളേജിന് പട്ടയം നല്കാന് മുഖ്യമന്ത്രി നേരിട്ടെത്തി രഹസ്യമായാണ് കൈമാറിയത്. എന്നാല്‍ തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ തങ്ങള്‍ക്ക് രഹസ്യമായി പട്ടയം വേണ്ടെന്ന് അതിരൂപത ബിഷപ്പ് പറഞ്ഞത് വിവാദമായിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.കേശവദാസാണ് ഹര്‍ജി നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: