ദശരഥനും കൗസല്യയും കശ്യപപ്രജാപതിയും അദിതിയുമായിരുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ദശരഥനും കൈകേയിയും തമ്മിലെന്തു ബന്ധം? കൈകേയിയുടെ പൂര്വ്വജന്മസ്വഭാവം സൂചിപ്പിക്കുന്ന ഒരു കഥ ആനന്ദരാമായണത്തിലുണ്ട്. ദശരഥന് കശ്യപപ്രജാപതിയായി ജനിക്കുന്നതിനുമുമ്പ് പരമസാത്വികനായ ധര്‍മ്മദത്തന്‍ എന്ന ബ്രാഹ്മണനായിരുന്നു. സഹ്യപര്‍വത സാനുവിലുള്ള കരവീരം എന്ന ഗ്രാമത്തില്‍ വസിച്ചിരുന്ന ധര്‍മ്മദത്തന്‍ മഹാസാത്വികനും ശരിക്കും ധര്‍മ്മിഷ്ഠനുമായിരുന്നു. പരമഭക്തനായിരുന്ന ഈ ബ്രാഹ്മണന് വളരെ ശ്രേഷ്ഠമായ കാര്‍ത്തികവ്രതം മുടങ്ങാതെ അനുഷ്ഠിച്ചിരുന്നു.
എല്ലാ കാര്‍ത്തികമാസത്തിലും അല്പാഹാരം മാത്രമേ കഴിക്കുകയുള്ളൂ. നിദ്ര കൈവിട്ട് സദാ നാമജപത്തിലും ഈശ്വരധ്യാനത്തിലും മുഴുകിയിരിക്കും. മറ്റുള്ളവര്‍ക്കുവേണ്ടി വൈഷ്ണവപുരാണ പാരായണം, ഭഗവല്കഥാലാപനം എന്നിവയും നടത്തും. മാസം അവസാനിക്കുന്ന ദിവസം പൂര്‍ണ ഉപവാസത്തോടെ വിഷ്ണുക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി പാരണകഴിഞ്ഞാണ് വ്രതം അവസാനിപ്പിക്കുക. അങ്ങനെ അനേകം കാര്ത്തികവ്രതമെടുത്തു ധാരാളം പുണ്യം നേടി.
ഒരു കാര്‍ത്തിക മാസത്തില്‍ വ്രതം അവസാനിപ്പിക്കാനായി ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു. ഘോരവനത്തിലൂടെയാണ് യാത്രയെങ്കിലും ഭയമെന്തന്നറിയാത്ത ബ്രാഹ്മണന് ഈശ്വരനാമജപവുമായി നടക്കുകയായിരുന്നു. കൈയില്‍ ഒരു കിണ്ടിയില്‍ തുളസീതീര്‍ത്ഥം. ഒരുമാസത്തെ വ്രതം കൊണ്ട് ക്ഷീണിതനാണെങ്കിലും ഈശ്വരമാഹാത്മ്യവും പാടി ധര്‍മ്മദത്തന്‍ നടന്നുകൊണ്ടിരുന്നു. പെട്ടെന്ന് ഭീകരശബ്ദത്തോടെ അതിഭയങ്കരിയായ ഒരു രാക്ഷസി ബ്രാഹ്മണനെ പിടിച്ചുതിന്നാനായി ചാടിവീണു. ഒട്ടും ഭയപ്പെടാതെ അയാള്‍ കൈയിലിരുന്ന തുളസീതീര്‍ത്ഥം അവളുടെമേല്‍ തളിച്ചു. തീര്‍ത്ഥം ശരീരത്തില്‍ വീണപ്പോള്‍ രാക്ഷസി പെട്ടെന്നു ശാന്തയായി. ധര്‍മ്മദത്തന്റെ മുന്നില്‍ വിനീതയായി നിന്നു. കാല്ക്കല് വീണു നമസ്കരിക്കുകയും ചെയ്തു.
”നീയാരാണ്?” ബ്രാഹ്മണന് ചോദിച്ചു. ”ഞാനൊരു രാക്ഷസി. ഇപ്പോള്‍ അങ്ങ് തളിച്ച പുണ്യതീര്‍ത്ഥം വീണപ്പോള്‍ വലിയ ശാന്തിതോന്നുന്നു. അങ്ങെന്നെ രക്ഷിക്കണം.” അവളപേക്ഷിച്ചു.
”നീയാരാണെന്നും എന്തിനിവിടെ വന്നുവെന്നും വ്യക്തമായി പറയുക.” ബ്രാഹ്മണന് ചോദിച്ചതുകേട്ട് രാക്ഷസി അവളുടെ കഥ പറഞ്ഞു.
സൗരാഷ്ട്രദേശത്ത് ജനിച്ച ഒരു യുവതിയായിരുന്നു കലഹ. എന്തിനും എപ്പോഴും എല്ലാവരോടും കലഹിക്കുന്ന സ്വഭാവംകൊണ്ടാണ് ഈ പേരുകിട്ടിയത്. അവളെ ഭിക്ഷു എന്നൊരു ബ്രാഹ്മണയുവാവ് വിവാഹം ചെയ്തു. പരമസാത്വികനും തപോനിഷ്ഠനുമായിരുന്ന ഭിക്ഷുബ്രാഹ്മണന് തന്റെ സഹധര്‍മ്മിണിയായി, സഹായിയായിരിക്കാനാണ് കലഹയെ വിവാഹം ചെയ്തത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: