തിരുവനന്തപുരം: ആയുഷ് വകുപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ആയുഷ് ഭവന് മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നടത്തും. നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനും നിലവിലുള്ള ആയുഷ് ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ആയുഷ് വകുപ്പിന്റെ രൂപീകരണത്തോടെ സാധിക്കുമെന്ന് സെക്രട്ടറി എം. ബീന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 17 ആയുര്‍വേദ മെഡിക്കല്‍ കോളജുകളും അഞ്ച് ഹോമിയോ മെഡിക്കല്‍ കോളജുകളും ഒരു സിദ്ധ മെഡിക്കല്‍ കോളജും ആയുഷ് വകുപ്പിന്റെ കീഴിലാകും. 125 ആയുര്‍വേദ ആശുപത്രികളും 33 ഹോമിയോ ആശുപത്രികളും ഒരു സിദ്ധ ആശുപത്രിയും 2180 ഡിസ്പെന്‍സറികളും വകുപ്പിന് കീഴിലേക്ക് മാറുമെന്നും ഡോ ബീന പറഞ്ഞു.
വകുപ്പ് രൂപീകരിക്കുന്നതിന് മുന്നോടിയായി ആയുഷ് ഹെല്‍ത്ത് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 9.5 കോടി രൂപ ആയുഷ് മിഷനില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ചു. ഈ വര്‍ഷം 11.5 കോടി രൂപയുടെ പദ്ധതി ആയുഷ് മിഷന് സമര്‍പ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലും മാത്രമാണ് ആയുഷിന് സ്വതന്ത്രവകുപ്പ് രൂപീകരിച്ചിട്ടുള്ളത്. മെഡിക്കല്‍ കൗണ്‍സിലിന്റെ 2014ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആയുഷ് ചികിത്സാ മേഖലയില്‍ വിവിധ ഭാഗങ്ങളിലായി 26,037 എ ക്ലാസ് രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് ഗവ. ആയുര്‍വേദ കോളജില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ ആയുഷിലെ അഞ്ച് ചികിത്സാ വിഭാഗങ്ങളുടെയും പ്ലോട്ടുകള്‍, തെയ്യം, ബാന്റുമേളം, ചെണ്ടമേളം എന്നിവ അണിനിരക്കും. ആശ്വാരൂഢ പോലീസ് ഉള്‍പ്പെടെ നാലായിരത്തോളം പേര് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: