തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരും പിഎസ്സിയും തമ്മിലുള്ള പോരു മുറുകുന്നു. കമ്മീഷന് യോഗം നടക്കുന്നതിനിടെ പരിശോധനയ്ക്കെത്തിയ ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ പിഎസ്സി തിരിച്ചയച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തിങ്കളാഴ്ച രാവിലെ 10.30 നാണ് ധനവകുപ്പ് പരിശോധനവിഭാഗം ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ പിഎസ്സി ആസ്ഥാനത്തെത്തിയത്. ഫണ്ട് വിനിയോഗം സംബന്ധിച്ച മുഴുവന്‍ രേഖകളും അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു ഇവര്‍ എത്തിയത്. എന്നാല്‍ ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില് പരിശോധന നടത്താന്‍ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് പിഎസ്സി സെക്രട്ടറി വ്യക്തമാക്കി.
ഈ വര്‍ഷത്തെ ഫണ്ട് വിനിയോഗം സംബന്ധിച്ച ഫയലുകള്‍ പരിശോധിക്കലായിരുന്നു ലക്ഷ്യം. എന്നാല്‍ ചെയര്‍മാന്റെയും കമ്മീഷന്റെയും അനുമതിയില്ലാതെ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. പിഎസ്സിയുടെ നിലപാട് രേഖാമൂലം പരിശോധനാവിഭാഗത്തെ അറിയിക്കുമെന്നും സെക്രട്ടറി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ 15 മിനിറ്റിനുള്ളില്‍ ധനകാര്യവിഭാഗം ഉദ്യോഗസ്ഥര്‍ മടങ്ങി.
സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി പിഎസ്സിയെ ദുര്‍ബലമാക്കാനാണെന്ന് പിഎസ്സി യോഗം വിലയിരുത്തി. അടിയന്തരസാഹചര്യത്തെ പറ്റി കൂടുതല്‍ തീരുമാനങ്ങളെടുക്കാന്‍ ചൊവ്വാഴ്ച പിഎസ്സി യോഗം വീണ്ടും ചേരും. അതിനുശേഷം ചെയര്‍മാന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടു കാണും. പിഎസ്സിയെ സംശയത്തിന്റെ നിഴലിലാക്കി അപമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തിങ്കളാഴ്ച ചേര്‍ന്ന പിഎസ്സി യോഗം വിലയിരുത്തി. ഇത്തരമൊരു സ്ഥിതിവിശേഷം ചരിത്രത്തിലാദ്യമാണ്. സര്‍ക്കാര്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അമ്പതിലധികം പരീക്ഷകളുടെ നടത്തിപ്പടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. പിഎസ്സിയുടെ ധനസ്ഥിതി സംബന്ധിച്ചും ഇപ്പോഴത്തെ സ്ഥിതിഗതികളെപറ്റിയും സബ്കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേരുന്ന പ്രത്യേകയോഗം ചര്‍ച്ച ചെയ്യും.
യോഗത്തില്‍ പിഎസ്സിയുടെ സാമ്പത്തിക ആസൂത്രണത്തില്‍ പാളിച്ചയുണ്ടായതായി കമ്മീഷനില്‍ അഭിപ്രായമുണ്ടായി. ഫണ്ട് വകമാറ്റിച്ചെലവഴിച്ചത് ശരിയായില്ല. പദ്ധതിഫണ്ടും പദ്ധതിയേതര ഫണ്ടും രണ്ടായി കാണണം. എന്നാല്‍ പിഎസ്സിയില് ധൂര്ത്തുണ്ടെന്ന ആരോപണം കമ്മീഷന് തള്ളി. നിലവിലെ കീഴ്വഴക്കമനുസരിച്ച് ഫണ്ട് ചെലവഴിക്കുന്നതിന്റെ കണക്കുകള്‍ കമ്മീഷനില്‍ വരാറില്ല. ഭരണവിഭാഗമാണ് ഇത് കൈകാര്യം ചെയ്യുന്നത്. മറ്റ് വകുപ്പുകളിലുള്ളതുപോലെ പിഎസ്സിയിലെ സാമ്പത്തികവിനിയോഗം അവലോകനം ചെയ്യുന്നതിന് പ്രത്യേക സംവിധാനമില്ല. അതിനാല്‍ പിഎസ്സിയിലെ സാമ്പത്തിക വിനിയോഗം നിരീക്ഷിക്കുന്നതിന് സാമ്പത്തികവിദഗ്ധരെ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥതല സ്ഥിരംസമിതി വേണമെന്ന ആവശ്യവും യോഗത്തിലുണ്ടായി.
പിഎസ്സി നിലപാട് കടുപ്പിച്ചതോടെ തങ്ങളും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ധനവകുപ്പ്. പിഎസ്സിയില് പരിശോധന നടത്താന്‍ നിയമപരമായ സാധുതകള്‍ പരിശോധിക്കാന്‍ ധനവകുപ്പിന് നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. ഭരണഘടനാസ്ഥാപനമായ പിഎസ്സിക്കു മുകളില്‍ ധനവകുപ്പ് മറ്റൊരു അധികാര കേന്ദ്രം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന വിലയിരുത്തലാണുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ധനവകുപ്പ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: