തിരുവനന്തപുരം: കോടികളുടെ നിക്ഷേപത്തട്ടിപ്പുകേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച വ്യവസായികളുമായി അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന് അടുത്തബന്ധം. എജിയുടെ ഓഫീസിലെ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ക്ക് കൊച്ചി മറൈന്‍ ഡ്രൈവില്‍ കോടികളുടെ ആഡംബര ഫ്ളാറ്റ്.ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പേരില്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ ജിം പദ്ധതിയില്‍പ്പെടുത്തി കേരള ട്രേഡ്സെന്റര്‍ നിര്‍മിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഫ്ളാറ്റുകള്‍ കൈമാറ്റം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ വിവാദവ്യവസായി കെ.എന്‍. മര്‍സൂക്കും സംഘവുമായിട്ടാണ് എജിയുടെ ഓഫീസിന് അടുത്ത ബന്ധമുള്ളത്.
എജിയുടെ വിശ്വസ്തനും എജിയെ സഹായിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതുമായ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായ ടോം കെ.തോമസിനാണ് വിവാദവ്യവസായിയും സംഘവും കേരള ട്രേഡ്സെന്ററില് കോടികളുടെ വിലയുള്ള ആഡംബര ഫ്ളാറ്റ് ചുളുവിലയ്ക്ക് പതിച്ചുനല്‍കിയത്. 2014 നവംബര്‍ 11 നാണ് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ കണയന്നൂര്‍ താലൂക്കില്‍ എറണാകുളം വില്ലേജില്‍ സര്‍വെനമ്പര്‍ 843 ല്‍പ്പെട്ട 17.79 ഏക്കറില്‍ നിര്‍മിച്ച കേരള ട്രേഡ്സെന്ററിലെ 12-ാം നിലയിലെ 666 ചതുരശ്രമീറ്റര്‍ ഫ്ളാറ്റാണ് വെറും 29.02 ലക്ഷം രൂപയ്ക്ക് ടോം കെ. തോമസിന് പതിച്ചുകൊടുത്തത്.
ചതുരശ്രമീറ്ററിന് വെറും 4,357 രൂപയ്ക്കാണ് 4840/14 നമ്പരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തത്. ഇതേ ദിവസം ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകനായ കെ. ജൈജു ബാബുവിന്റെയും ഭാര്യ വിജയലക്ഷ്മിയുടെ പേരില്‍ 11-ാം നിലയില്‍ രജിസ്റ്റര്‍ ചെയ്ത ഫ്ളാറ്റിന് ഈടാക്കിയ തുക 74.70 ലക്ഷം രൂപയാണ്. ചതുരശ്രമീറ്ററിന് 8,015 രൂപയാണ് ജൈജുവില് നിന്ന് ഈടാക്കിയത്. 2011 ല്‍ വ്യവസായിയായ ലാലു സാമുവലില്‍ നിന്ന് 9500 ചതുരശ്രമീറ്ററിന് 8.55 കോടിരൂപയാണ് മര്‍സൂക്കും സംഘവും ഈടാക്കിയത്. അതായത് ചതുരശ്രമീറ്ററിന് 9,000 രൂപ നിരക്കില്‍. മറ്റ് ഉപഭോക്താക്കളില്‍ നിന്നെല്ലാം ഇരട്ടിയിലേറെ തുക ആഡംബര ഫ്ളാറ്റിന് ഈടാക്കിയപ്പോള്‍ ടോം കെ. തോമസിന് ചുളുവിലയ്ക്ക് ഫ്ളാറ്റ് പതിച്ചുനല്‍കിയത് തട്ടിപ്പ് സംഘത്തിന് എജിയുടെ ഓഫീസുമായുള്ള അടുത്തബന്ധം കൊണ്ടാണ്.
കേരള ട്രേഡ്സെന്ററിന്റെ 13-ാം നിലയില്‍ മേജര്‍ പി.എം മാത്യൂസിന് ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിന് കെടിസി ചെയര്‍മാനും ചേംബര്‍ ഓഫ് കോമേഴ്സ് ഡയറക്ടറുമായ കെ.എന്‍. മര്‍സൂക്കിനെ കൊച്ചി പോലീസ് ഈയിടെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ഉന്നതങ്ങളിലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇയാളെ ഉടന്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിനു പിന്നില്‍ എജിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനുശേഷം കേരള ചേംബര്‍ ഓഫ് കോമേഴ്സിന്റെ 2.45 കോടി രൂപയുടെ ഫണ്ടുകള്‍ അനധികൃതമായി സ്വകാര്യസ്ഥാപനമായ ഇന്ത്യാ മിഡില്‍ ഈസ്റ്റ് ആന്റ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനു കൈമാറിയതിനെതിരെ ചേംബര്‍ ഓഫ് കോമേഴ്സിന്റെ മുന്‍ഭാരവാഹിയായ അന്‍സാരി നല്കിയ പരാതിയിലാണ് ജില്ലാ കോടതി മര്സൂക്കിനും മറ്റുപ്രതികളായ ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്മാന് മാത്യു കുരുവിത്തടം, മുന്‍ ചെയര്‍മാനും ഡയറക്ടറുമായ ഇ.പി. ജോര്‍ജ്ജ്, മുന്‍ ഫിനാന്‍സ് ഡയറക്ടര്‍ ബിജു ചെറിയാന്, മുന്‍ ഇടുക്കി കളക്ടറും ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സെക്രട്ടറിയുമായ എ.ജെ. രാജന് എന്നിവരെ പ്രതികളാക്കി കേസെടുത്തത്.
ഇതിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഇതില്‍ പ്രതികള്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് എജിയുടെ സ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്സായിരുന്നു. എജിദണ്ഡപാണിയുടെ ഭാര്യ സുമതി ദണ്ഡപാണിയും മകന് മിലുദണ്ഡപാണിയും നേരിട്ട് വാദത്തിനെത്തുകയും ചെയ്തു. വിവാദമായ കേസുകളിലും സര്‍ക്കാരിനെതിരായ കേസുകളിലും ദണ്ഡപാണി അസോസിയേറ്റ്സ് ഹാജരാകുന്നതിന് ഇടനിലക്കാരനായി നില്‍ക്കുന്നത് വിവാദവ്യവസായിയുടെ സഹോദരനാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: