തിരുവനന്തപുരം: തലചായ്ക്കാന്‍ ഇടമില്ലാത്ത ഭൂരഹിതരായ ജനലക്ഷങ്ങളെ നോക്കുകുത്തിയാക്കി അനധികൃത കൈയേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം. മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്നുവരെയുള്ള കൈയേറ്റങ്ങള്‍ക്കും കുടിയേറ്റങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ നിയമസാധുത നല്‍കിയത്. ഭൂമാഫിയകളുടെയും ക്രൈസ്തവസഭകളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ലക്ഷക്കണക്കിന് ഏക്കര്ഭൂമിക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പട്ടയം നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പശ്ചിമഘട്ട സംരക്ഷണപദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് വ്യക്തമായി. കുടിയേറ്റകര്ഷകര് എന്ന് ഓമനപ്പേരിട്ടാണ് ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ചട്ടങ്ങളില്‍ വെള്ളംചേര്‍ത്ത് കൈയ്യേറ്റക്കാരെ ഉടമകളാക്കുന്നത്.
1960 ലെ ഭൂവിനിയോഗ നിയമത്തിലെ (ലാന്‍ഡ് അസൈന്മെന്റ് ആക്ട്) ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ കുടിയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നത്. നാലേക്കര്‍ വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് റവന്യൂവകുപ്പ് അസാധാരണ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ നിയമപ്രകാരം 1977 ജനുവരി ഒന്നുവരെയുള്ള കൈയേറ്റങ്ങള്‍ക്ക് മാത്രമേ പട്ടയം നല്കാന് വ്യവസ്ഥയുള്ളൂ. 2013 ഡിസംബറിലും 2015 ജൂണിലും അധികമാരും അറിയാതെ കൊണ്ടുവന്ന ചട്ടഭേദഗതികളിലൂടെയാണ് ഭൂവിനിയോഗനിയമം അട്ടിമറിക്കപ്പെട്ടത്.
പതിച്ചുകിട്ടുന്ന ഭൂമി 25 വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയിലും ഇളവു വരുത്തി. 1977 ജനുവരി ഒന്നിന് മുമ്പ് മലയോരമേഖലയിലെ റവന്യൂഭൂമി, പുറമ്പോക്ക്, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി എന്നിവ കൈയേറിയവര്‍ക്കും അവരുടെ ഭൂമിയുടെ ഇപ്പോഴത്തെ അവകാശികള്‍ക്കും പട്ടയം ലഭിക്കുമെന്നതാണ് ഭേദഗതിയുടെ നേട്ടം. അതേസമയം കുടിയേറ്റ കര്‍ഷകന്റെ പേരില്‍ കൊണ്ടുവന്ന ചട്ടഭേദഗതിയിലൂടെ കൈയ്യേറ്റക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നതാണ് സത്യം. മാത്രമല്ല, 10 വര്‍ഷം മുമ്പ് 2005 ജനുവരി ഒന്നുവരെ രേഖയില്ലാത്ത ഭൂമി തുച്ഛമായ വിലയ്ക്ക് കൈവശപ്പെടുത്തിയവര്‍ക്കും ഉടമസ്ഥാവകാശം ലഭിക്കും. നിലവിലെ നിയമം അനുസരിച്ച് ഒരേക്കര്‍ ഭൂമിയാണ് പതിച്ചുനല്കാന് കഴിയുക.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുന്നതിന് നിയമം നിര്‍മിച്ചിരുന്നു. എന്നാല്‍ അത് നല്കാതിരിക്കാന് നിയമം കൊണ്ടുവന്നവരാണ് ഇടതു-വലതു മുന്നണികള്‍. ഭൂമിയില്ലാത്ത വനവാസികള്‍ക്കെല്ലാം ഭൂമി നല്‍കുമെന്ന് മാറിമാറി വന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമാക്കിയില്ല. അതിനിടയിലാണ് അനധികൃത കൈയ്യേറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. നിയമസഭ നടക്കുമ്പോള്‍ വരുത്തിയ നിയമഭേദഗതി സഭാസമ്മേളനം പിരിയുംവരെ രഹസ്യമാക്കി വച്ചു. സഭാസമ്മേളനം സമാപിച്ചതിന് പിന്നാലെയാണ് തിടുക്കത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. 10 വര്‍ഷം മുമ്പുള്ള കൈയ്യേറ്റം മാത്രമല്ല, പട്ടയമേളകളുടെ മറവില്‍ ഒരുവര്‍ഷം പോലും ആകാത്ത കൈയേറ്റവും 10 വര്‍ഷത്തേതിന് മുമ്പത്തേതാക്കി മാറ്റും.
ഭൂമി പതിച്ചുനല്കാന് അര്‍ഹതപ്പെട്ടവരുടെ വാര്‍ഷിക വരുമാനപരിധി 30,000ല്‍ നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. മലയോരമേഖലയില്‍ വാര്‍ഷിക വരുമാനപരിധി മൂന്നുലക്ഷമായും ഉയര്‍ത്തി. വില്ക്കാന് പാടില്ലെന്ന നിയന്ത്രണം മൂന്ന് സെന്റ് ഭൂമി നല്കുന്ന ഭൂരഹിതര്‍ക്ക് മാത്രം ബാധകമാക്കി എന്നതും ശ്രദ്ധേയമാണ്. സുപ്രധാനതീരുമാനമായിരുന്നിട്ടും നിയമസഭയില്‍ ചര്‍ച്ച ചെയ്തില്ലെന്ന ആക്ഷേപവും ശക്തമാണ്. നിയമഭേദഗതിക്ക് മാത്രമേ നിയമസഭയുടെ അംഗീകാരത്തിന്റെ ആവശ്യമുള്ളൂവെന്നും ചട്ടങ്ങളിലെ ഭേദഗതിയായതിനാല്‍ സബ്ജക്ട് കമ്മറ്റിയുടെ അംഗീകാരം മാത്രം മതിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, സബ്ജക്ട് കമ്മറ്റിയുടെ മുന്‍കൂര്‍ അംഗീകാരം പോലും വാങ്ങാതെ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം ഇറക്കിയതും ദുരൂഹമാണ്.
അടുത്ത കാലത്തുണ്ടായ വന്‍ കൈയ്യേറ്റങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ ഭേദഗതിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 1,70,000-ത്തോളം പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 22ന് ഇടുക്കിയില്‍ നടക്കുന്ന പുതിയ പട്ടയമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 25,000 പട്ടയങ്ങളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി കൊട്ടിഘോഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറയായി. അതെല്ലാം പാതിവഴിക്കു തള്ളിയിട്ടാണ് തരിശുഭൂമികളും കുരിശുനാട്ടിയ മലകളും വീതം വച്ചുനല്കാന് തീരുമാനമെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: