പാലക്കാട്: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്കുയര്‍ത്തുന്ന പാലക്കാട്ടെ ഐഐടി പ്രവര്‍ത്തനം തുടങ്ങി. ദല്‍ഹിയില്‍ നിന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നു. ഇന്‍ഫോസിസ് സഹ സ്ഥാപകനും വ്യവസായ സംരംഭകനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ ആമുഖ പ്രഭാഷണത്തോടെയായിരുന്നു പഠനാരംഭം.
മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. ഭാസ്കര രാമമൂര്‍ത്തി, പാലക്കാട് ഐഐടി ഡയറക്ടറുടെ ചുമതലയുള്ള പ്രൊഫ. പി.ബി. സുനില്‍കുമാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി. ശ്രീനിവാസ്, ഫാക്കല്‍റ്റി അംഗങ്ങളായ പ്രൊഫ. എം.എസ്. മാത്യൂസ്, പ്രൊഫ. കെ.കെ. ബാലസുബ്രഹ്മണ്യം. മദ്രാസ് ഐഐടി പ്ലാനിങ് വിഭാഗം ഡീന്‍ പ്രൊഫ.ഡേവിഡ് കോയിന് പിള്ള, വിദ്യാര്‍ഥി ക്ഷേമ വിഭാഗം തലവന്‍ പ്രൊഫ. കാശി വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.
2014 ജൂലൈ പത്തിന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് ഐഐടികളില്‍ ആദ്യം യാഥാര്‍ഥ്യമായത് പാലക്കാട്ടാണ്. 2014 സപ്തംബര്‍ 26നാണ് കേരളത്തില്‍ ഐഐടിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് സര്‍ക്കാരിന് കിട്ടിയത്. വാളയാറിനടുത്ത് കനാല്പിരിവില് അഹല്യാ അങ്കണത്തിലാണ് താത്കാലിക കാമ്പസ്. 12 മലയാളികളുള്‍പ്പെടെ 117 വിദ്യാര്‍ഥികള്‍ ആദ്യ ബാച്ചിലുണ്ട്. സ്ഥിരം കാമ്പസിനായി പുതുശ്ശേരിയില്‍ 500 ഏക്കര്‍ ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണ്. ഡിസംബറിനുള്ളില്‍ സ്ഥലമേറ്റെടുത്ത് വേലികെട്ടി കൈമാറും. അതോടെ, കേരള സര്‍ക്കാരിന്റെ ചുമതല പൂര്‍ത്തിയാകും. തുടര്‍ന്ന്, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സ്ഥിരം കെട്ടിടം പണിയും. മൂന്നുവര്‍ഷം കൊണ്ട് ഐഐടി പഠനം സ്ഥിരം കാമ്പസിലാകും. കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ തുടങ്ങി നാല് എഞ്ചിനീയറിങ് കോഴ്സുകളാണ് തുടക്കത്തിലുള്ളത്.
മലയാള പുതുവര്‍ഷപ്പിറവി ദിനത്തില്‍ ഐഐടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: