തിരുവനന്തപുരം: ജോര്‍ദ്ദാന്‍ തീര്‍ത്ഥാടനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയതിന് വൈദികനടക്കം ഒമ്പത് പേര്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരാതിയിലാണ് കേസെടുത്തത്.
കഴക്കൂട്ടം സെന്റ് ജോസഫ്സ് പള്ളിയിലെ മുന്‍ വികാരി ചാന്സിലസ് ഫെമസ് എന്ന വൈദികനും ടൂര്‍ ഓപ്പറേറ്ററായ കിരണ്‍ മോഹനനുമാണ് മനുഷ്യക്കടത്തിന് പിന്നിലെന്നാണ് ആരോപണം. ജോര്‍ദ്ദാന്‍ തീര്‍ത്ഥാടനം കഴിഞ്ഞ് ജൂണില്‍ ഫെമസ് ഉള്‍പ്പടെയുള്ള പത്തംഗസംഘം തിരിച്ചെത്തേണ്ടിയിരുന്നതാണ്. ഇതില്‍ ഫെമസ് മാത്രം ജൂണില്‍ ദല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചെത്തി. മറ്റുള്ളവര്‍ തിരികെ വരാത്തതിലുണ്ടായ സംശയമാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പരാതിക്കും കേസിനും ആധാരം.
ജോര്‍ദ്ദാനിലെ ഹോളിലാന്‍ഡില്‍ നിന്ന് ഇസ്രയേലിലേക്ക് മനുഷ്യരെ കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഫെമസെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. 19 അംഗ സംഘമാണ് ഫെമസിന്റെ നേതൃത്വത്തില്‍ ജോര്‍ദ്ദാന്‍ തീര്‍ത്ഥാടനത്തിനായി തിരുവനന്തപുരം വിമാനത്താവളം വഴി പോകാനെത്തിയത്. ഇതില്‍ ഒമ്പതു പേരെ മതിയായ രേഖകളില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് പത്തംഗസംഘം ജോര്‍ദ്ദാനിലേക്ക് പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: