ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസ്( ഇസ്ളാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) ഭാരതത്തിലേക്കും കടന്നെത്തിയെന്ന ആശങ്കയെത്തുടര്‍ന്ന് ഫേസ് ബുക്ക്, വാട്ട്സാപ്പ് എന്നിവയടക്കം സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ഭീകരതയും തീവ്രവാദവും പടര്‍ത്തുന്ന ഫേസ്ബുക്ക്, വാട്ട്സാപ്പ് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം രഹസ്യാന്വേഷണ ഏജന്‍സികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഫ്ഗാന്,പാക് മേഖലകളില്‍ ഐഎസ് ശക്തിയാര്‍ജ്ജിക്കുകയും ജമ്മുകശ്മീരില്‍ എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.
കഴിഞ്ഞ മാസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നു.ഇവിടുത്തെ യുവാക്കളില്‍ പലരും ഐഎസ് ആശയത്തില്‍ ആകൃഷ്ടരായി അതില്‍ ചേരുന്നുവെന്നും അവര്‍ മരിക്കാന്‍ പോലും സന്നദ്ധരാകുകയാണെന്നുമുള്ള സന്ദേശം ലഭിച്ചതിനത്തുടര്ന്നായിരുന്നു ഇത്.
ഐഎസ് 96,000 ട്വിറ്റര്‍ അക്ക്വൗണ്ടുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതുവഴി ദിവസവും വിഷലിപ്തമായ,ശരാശരി രണ്ടായിരം സന്ദേശങ്ങളാണ് അവര്‍ കൈമാറുന്നത്. ഓരോ മിനിറ്റിലും മുന്നൂറു മണിക്കൂര്‍ വായിക്കാനുള്ള സന്ദേശങ്ങളാണ് യൂട്യൂബു വഴി അവര്‍ പ്രചരിപ്പിക്കുന്നത്. ഭീകരതയാണ് മുഖ്യമായും പ്രചരിപ്പിക്കുന്നത്. മുസ്ളീങ്ങളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം.
ഈ ട്വിറ്റര്‍, ഫേസ് ബുക്ക് അക്കൗണ്ടുകളുടെ സര്‍വ്വറുകള്‍ ഒന്നും ഭാരതത്തില്‍ അല്ലെന്നതാണ് നമ്മെ അലട്ടുന്ന പ്രശ്നം.ഇസ്ളാമിന്റെ പേരില്‍ യുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ എവിടെ നിന്നെന്ന് കണ്ടെത്താനുള്ള സംവിധാനം നമുക്കില്ല. അമേരിക്കയ്ക്ക് ഉണ്ടെങ്കിലും അവര്‍ ഇത് ആര്‍ക്കും നല്‍കുന്നുമില്ല. ഇതിനുള്ള സംവിധാനം ഭാരതം സ്വന്തമായി വികസിപ്പിക്കേണ്ടിവരും.
മേമനെ തൂക്കിലേറ്റിയ സമയത്ത് മേമനു വേണ്ടി നടന്ന പ്രചാരണം രാജ്യസ്നേഹികളെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടന്ന ഇത്തരം കുപ്രചാരണം രാഷ്ട്രത്തിനു തന്നെ വലിയ വെല്ലുവിളിയായിരുന്നു.
ഇന്റര്‍നെറ്റ് ഫലപ്രദമായി ഉപയോഗിച്ചാണ് ഭീകര സംഘടനകള്‍ യുവാക്കളുടെ മനസിലേക്ക് തെറ്റായ കാര്യങ്ങള്‍ കുത്തിത്തിരുകുന്നത്.ജമ്മുകശ്മീരില്‍ പതിനൊന്ന് യുവാക്കള്‍ തോക്കുമേന്തി ഐഎസ് ശൈലിയില്‍ നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ അടുത്തിടെ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: