കാബുള്‍: താലിബാന് ഭീകരനേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താന് സര്‍ക്കാര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ താലിബാനുള്ളിലെ അധികാര തര്‍ക്കത്തില്‍ ഇയാളുടെ മകനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
മുല്ല ഒമറിന്റെ മകന് മുല്ല യാക്കൂബാണ് കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നിരിക്കുന്നത്. നാലു ദിവസം മുന്‍പ് പാക്കിസ്ഥാനിലെ ക്വേട്ടയില്‍ ഒരു യോഗത്തിനിടെയാണ് മുല്ല യാക്കൂബ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന് ന്യൂസ് ഏജന്‍സിയായ ‘ടോളോ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാന് ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ സഹീര്‍ കദീര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പിതാവിന്റെ പിന്‍ഗാമിയാവാനായി 22 കാരനായ മുല്ല യാക്കൂബിന്റെ ശ്രമവും അധികാര തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്. പുതിയ മേധാവി ആരാകണമെന്നതിനെ ചൊല്ലി മുല്ല യാക്കൂബും നിലവിലെ മേധാവി മുല്ല മന്‍സൂറുമായി രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. പിതാവിന്റെ പിന്‍ഗാമിയായി സംഘടനയെ നയിക്കാന്‍ യാക്കൂബ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അധികാരമോഹിയായ മന്‍സൂര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു.
മന്‍സൂറിന്റെ നേതൃത്വം അംഗീകരിക്കാന്‍ താലിബാനിലെ പലര്‍ക്കും വിമുഖതയുണ്ടായിരുന്നു. ഇതിനകം മൂന്നോ നാലോ തവണ താലിബാന് യോഗത്തിനിടെ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടെന്നും സഹീര്‍ കദീര്‍ പറയുന്നു. മുല്ല ഒമറിന്റെ മരണവാര്‍ത്ത മറച്ചുവച്ചതില്‍ നേതൃത്വത്തോട് അണികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായും പറയുന്നു. മന്‍സൂര്‍ ചുമതലയേറ്റതോടെ മുല്ല ഒമറിന്റെ സഹോദരന് മുല്ല അബ്ദുള്‍ മനാനും മകന് മുല്ല യാക്കൂബും മറ്റൊരു ചേരിയിലേക്ക് മാറിയതായും ടോളോ ന്യൂസ് പറയുന്നു.
കഴിഞ്ഞയാഴ്ച നടന്ന നേതൃയോഗത്തില്‍ നിന്ന് അബ്ദുള്‍ മനാനും യാക്കൂബും ഇറങ്ങിപ്പോയിരുന്നു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് യാക്കൂബ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വരവോടെ താലിബാന്റെ ശക്തി ക്ഷയിച്ചതായും പലരിലും നിരാശ പ്രകടമായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഘടനയെ ആരുനയിക്കുമെന്ന അനിശ്ചിതാവസ്ഥയും ഭീകരര്ക്കിടയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: