തിരുവനന്തപുരം: സംസ്ഥാനത്തെ 2005 വരെയുള്ള കൈയേറ്റ ഭൂമിക്കു പട്ടയം നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഭൂമി പതിച്ചുനല്‍കാനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവാണ് പിന്‍വലിച്ചത്. വിവാദ ഉത്തരവിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നിയമമന്ത്രി കെ.എം. മാണിയുടെയും ഗൂഢാലോചനയുണ്ടെന്നും വ്യക്തമായി.
വിവാദ ഉത്തരവ് നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി ഇത്തരം ഫയലുകള്‍ കാണാറുണ്ടെന്നുമുള്ള റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ പരാമര്‍ശം മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കുമുള്ള പ്രഹരമായി. ഇടുക്കിയിലെ സഭാ നേതൃത്വത്തിന്റെയും ഡിസിസിയുടെയും താല്പര്യത്തിനുവഴങ്ങി ഒരുമിച്ച് തീരുമാനമെടുത്തശേഷം ഒറ്റയ്ക്ക് കുരിശിലേറാന്‍ താനില്ലെന്ന് പറഞ്ഞ് അടൂര്‍ പ്രകാശ് ഒളിച്ചോടിയതിലൂടെ സര്‍ക്കാര്‍ നാണംകെട്ടു.
മലയോര മേഖലയിലെ കര്‍ഷകരുടെ പേരുപറഞ്ഞ് കയ്യേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള ശ്രമം സര്‍ക്കാര്‍ 2013ല്‍ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പതിച്ചു നല്കുന്ന ഭൂമി 25 വര്‍ഷത്തേക്കു വില്‍ക്കരുതെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തിയത്. ഇതിനുശേഷം പട്ടയം നല്കാവുന്ന ഭൂമിയുടെ വിസ്തൃതി ഒരേക്കറില്‍ നിന്നു നാലേക്കറായി വര്‍ധിപ്പിച്ചു. ഇതു രണ്ടും വിവാദമായില്ലെന്നു കണ്ടതോടെ ആസൂത്രിതമായി കയ്യേറ്റഭൂമികള്‍ക്ക് പട്ടയം നല്കാന് തീരുമാനിക്കുകയായിരുന്നു.
നിലവിലെ നിയമപ്രകാരം 1971 ആഗസ്റ്റ് വരെയുള്ള കൈവശാവകാശങ്ങള്ക്കു മാത്രമേ സാധുതയുള്ളു. ഈ നിയമം മറികടന്ന് ശേഷമുള്ള 34 വര്‍ഷത്തെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കാനായിരുന്നു നീക്കം. ഭേദഗതി വരുമ്പോള്‍ അത് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയും സബ്ജക്ട് കമ്മറ്റിക്ക് വിടുകയും വേണം. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കാം. ഇത്തരം ഭേദഗതികള്‍ ആറുമാസത്തിനുള്ളില്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചാല്‍ മതിയാകും. ഇത്തരം അടിയന്തര സാഹചര്യമില്ലാതിരിക്കെയാണ് വിവാദ ഭേദഗതി രഹസ്യമായി കൊണ്ടുവന്നത്.
കയ്യേറ്റക്കാര്‍ക്ക് അനുകൂലമാണ് ഉത്തരവെന്ന് പുറത്തുവന്നതോടെ ഭേദഗതി ഉത്തരവ് കോടതി കയറുമെന്നും ഉറപ്പായി. ഇതോടെ ഇടുക്കി ഡിസിസിയും സഭാ നേതൃത്വവും മലക്കം മറിഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും വൈസ് പ്രസിഡന്റ് വി.ഡി.സതീശനും യൂത്ത്കോണ്ഗ്രസുമെല്ലാം ഭേദഗതിക്കെതിരായി രംഗത്തു വന്നതോടെ അടൂര്‍ പ്രകാശ് വെട്ടിലായി. പാപഭാരം മുഴുവന്‍ തന്റെ ചുമലിലായെന്നറിഞ്ഞതോടെ അടൂര്‍ പ്രകാശ് പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: