ന്യൂദല്‍ഹി: റെയില്വേകോച്ചുകളുടെ മുകളില്‍ സൗരോര്‍ജപാനലുകള്‍ സ്ഥാപിക്കുന്നതിന് നടപടിയെടുത്തിട്ടുണ്ടെന്നും സൗരോര്ജ്ജോല്പ്പാദനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 1000 മെഗാവാട്ട് ഊര്‍ജ്ജോല്‍പ്പാദനം ലക്ഷ്യമിട്ട് സൗരോര്ജ്ജപാനലുകള് സ്ഥാപിക്കുമെന്ന് റെയില്‍വേ ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റെയില്‍വേയുടെ കീഴിലുള്ള കെട്ടിടങ്ങളുടെ മേല്ക്കൂരകളില് സൗരോര്ജ്ജപാനലുകള് സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘സൗരോര്‍ജ്ജം-റെയില്‍വേ മേഖലയിലെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുരേഷ് പ്രഭു.
ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ മാറ്റം, ആഗോളതാപനം തുടങ്ങിയവക്ക് കാരണമായിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി ചൂണ്ടിക്കാട്ടി. ബദല്‍ ഇന്ധനസ്രോതസ്സുകള്‍ കണ്ടെത്തുകയാണ് ഈ വെല്ലുവിളി മറികടക്കാനുള്ള മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേ രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജ ഉപഭോക്താവാണെന്നും അതുകൊണ്ടുതന്നെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് റെയില്‍വേ മാറേണ്ടതുണ്ടെന്നും സുരേഷ് പ്രഭു പറഞ്ഞു. യ.എന്‍.ഡി.പി സഹായത്തോടെ ഇന്സ്റ്റിറ്റിയൂഷന് ഓഫ് റെയില്‍വേ ഇലക്ട്രിക്കല്‍ എഞ്ചിനീയേഴ്സ്, ഡെല്‍ഹി മെട്രോ റെയില്‍ കോര്പറേഷന്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി എന്നിവ ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: