ന്യൂദല്‍ഹി: രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് താല്‍ക്കാലികം മാത്രമാണെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ തടയണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രാലയം വിശദീകരിച്ചു. വെബ്സൈറ്റുകളില്‍ നിന്നും കുട്ടികളുടെ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷം ഇക്കാര്യത്തില്‍ പുനപരിശോധന നടത്തും. സര്‍ക്കാര്‍ താലിബാന് അജണ്ടയൊന്നും നടപ്പാക്കുന്നില്ലെന്ന് കേന്ദ്ര ടെലികോം-ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന 857 വെബ്സൈറ്റുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നിരോധിച്ചത്. ഇതേ തുടര്‍ന്ന് വലിയ വിവാദം ഉയരുന്നതിനിടെയാണ് നടപടിയുടെ കാരണം വ്യക്തമാക്കി ഐ.ടി മന്ത്രാലയം രംഗത്തെത്തിയത്. സുപ്രീംകോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടതെന്നും ഇതുവരെ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് അശ്ലീല വെബ്സൈറ്റുകള്‍ തടയാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രാലയം വിശദീകരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിക്കുന്ന അശ്ലീല സൈറ്റുകള്‍ രാജ്യത്തുനിന്നും സമ്പൂര്‍ണ്ണമായി നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. ഓംബുഡ്സ്മാനെ നിയോഗിച്ച് അശ്ലീല വെബ്സൈറ്റുകള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രണവിധേയമാക്കുന്നതിനും കേന്ദ്രം ആലോചിക്കുന്നുണ്ട്. ടി.വി ഓംബുഡ്സ്മാന് പ്രവര്‍ത്തിക്കുന്ന മാതൃകയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. മുന്‍ സുപ്രീംകോടതി ജഡ്ജിയോ മുതിര്‍ന്ന ഏതെങ്കിലും സാമൂഹ്യ പ്രവര്‍ത്തകനോ ആയിരിക്കും ഓംബുഡ്സ്മാന് ആയി പ്രവര്‍ത്തിക്കുക.
അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സാധ്യമായ എല്ലാ നടപടികളും അശ്ലീല വെബ്സൈറ്റുകള്‍ തടയാന്‍ ചെയ്യുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ജൂലൈ 8ന് രേഖപ്പെടുത്തിയ കോടതി ആഗസ്ത് 10ന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. വിവിധ എന്‍ജിഒകള്‍, സിവില്‍ സമൂഹം, രക്ഷകര്‍ത്താക്കള്‍, കുട്ടികളുടെ കൗണ്‍സിലര്‍മാര്‍ എന്നിവരുടെയെല്ലാം അഭിപ്രായം ശേഖരിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: