ന്യൂദല്‍ഹി: ദേശീയ കുറ്റകൃത്യവിവരശേഖര ബ്യൂറോയുടെ രേഖകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ വര്‍ഷം പത്രപ്രവര്‍ത്തകര്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും, 30 പേരെ അറസ്റ്റുചെയ്തതായും കേന്ദ്ര ആഭ്യന്തരമന്ത്രി സഹമന്ത്രി ഹരിഭായ് ചൗധരി ലോകസഭയില്‍ രേഖാമൂലം അറിയിച്ചു.
പത്രപ്രവര്‍ത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രസ് കൗണ്‍സിലില്‍ നിന്ന് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ടൊന്നും ലഭിച്ചിട്ടില്ലെന്നും, പത്രപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചന്വേഷിക്കാന് പ്രത്യേക കര്‍മ്മസേന രൂപീകരിക്കാന്‍ നിര്‍ദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്ത്വം വസിക്കുന്ന സംസ്ഥാനത്തെ ഗവണ്മെന്റിനാണെന്നും ചൗധരി ചൂണ്ടിക്കാട്ടി. സുരക്ഷാ ഭീഷണി സംബന്ധിച്ച് സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: