കൊച്ചി: കൈയേറ്റഭൂമിക്ക് പട്ടയം നല്‍കാനുള്ള ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നെങ്കിലും പാവപ്പെട്ടവന്റെയും കൃഷിക്കാരുടെയും താത്പര്യം സംരക്ഷിക്കാനായിരുന്നു നടപടിയെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായി ഭൂമിക്ക് വേണ്ടി പട്ടിണികിടന്ന് സമരം ചെയ്ത വനവാസികളെ പുറമ്പോക്കില്‍ തള്ളിയാണ് പാവപ്പെട്ടവരോടുള്ള സ്നേഹം സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. വനവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയിലെ കയ്യേറ്റത്തിന് പോലും നിയമസാധുത നല്‍കാനിരുന്ന സര്‍ക്കാര്‍ നടപടി എങ്ങനെ പാവപ്പെട്ടവന് വേണ്ടിയാകുമെന്നും ചോദ്യമുയരുന്നു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 10517 വനവാസി കുടുംബങ്ങള്‍ ഭൂമിയില്ലാത്തവരാണ്. 4913 കുടുംബങ്ങളുള്ള വയനാടാണ് ഭൂരഹിതരില്‍ മുന്നില്‍. കാസര്‍കോട് (1215), കണ്ണൂര്‍ (170), കോഴിക്കോട് (301), മലപ്പുറം (733), പാലക്കാട് (1826), തൃശൂര്‍ (74), എറണാകുളം (194), ഇടുക്കി (453), കോട്ടയം (206), ആലപ്പുഴ (212), പത്തനംതിട്ട (128), കൊല്ലം (76), തിരുവനന്തപുരം (16) എന്നിങ്ങനെയാണ് സര്‍ക്കാരിന്റെ കണക്കുകള്‍. എന്നാല്‍ വനവാസി സംഘടനകള്‍ ഇത് തള്ളുന്നു. അരലക്ഷത്തോളം വനവാസികുടുംബങ്ങള് ഭൂരഹിതരാണെന്ന് സംഘടനകള്‍ പറയുന്നു.
2001ലെ കുടില്‍കെട്ടല്‍ സമരത്തിന് ശേഷമാണ് സര്‍ക്കാര്‍ വനവാസി സംഘടനകളുമായി സമഗ്രമായ കരാര്‍ ഉണ്ടാക്കുന്നത്. ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. അന്നത്തെ ആദിവാസ പുനരധിവാസ പാക്കേജിനായി അംഗീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 52000 വനവാസി കുടുംബങ്ങളാണ് ഭൂരഹിതരായുണ്ടായിരുന്നത്. പിന്നീട് നാല് വനവാസി വിഭാഗങ്ങളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഭൂരഹിതരുടെ എണ്ണം 60000മായി. എന്നാല്‍ ഇതുവരെയായി എണ്ണയിരത്തോളം കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്തതെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന് ജന്മഭൂമിയോട് പറഞ്ഞു. അരലക്ഷത്തിലധികം വനവാസി കുടുംബങ്ങള്‍ ഇപ്പോഴും ഭൂരഹിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗതമായി കൈവശമുള്ള വനഭൂമിക്ക് കൈവശാവകാശരേഖ നല്‍കുന്നതും പൂര്‍ത്തിയായിട്ടില്ല. 2009ല്‍ ആരംഭിച്ച നടപടി ആറ് വര്‍ഷം പിന്നിടുമ്പോഴും 1028 പേര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇതിന് പുറമെ അറുനൂറിലേറെ ഗ്രാമസഭകള്‍ക്ക് സാമൂഹ്യവനാവകാശം നല്‍കാനുള്ള വാഗ്ദാനം നടപ്പിലാക്കാനുള്ള നടപടിയും ഇഴയുന്നു. വനവാസികള്‍ക്ക് നല്കാന് 7693 ഹെക്ടര്‍ വനഭൂമി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നു. സുപ്രീംകോടതിയും ഇത് ശരിവെച്ചു. എന്നാല്‍ ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഭൂരഹിതരായ വനവാസികളുടെ ആവശ്യത്തിന് നിരന്തരസമരത്തിന്റെ പശ്ചാത്തലമുണ്ട്. കുടില്‍കെട്ടല്‍ സമരത്തെ തുടര്‍ന്ന് ആന്റണി സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചപ്പോള്‍ മുത്തങ്ങയില്‍ ആളിക്കത്തിയ പ്രതിഷേധത്തില്‍ വനവാസികള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ആറളം ഫാമിലെ സമരത്തെ തുടര്‍ന്ന് 42 കോടി രൂപ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ആറളം ഫാം പുനരധിവാസം ഇന്നും പ്രതിസന്ധിയിലാണ്.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വനഭൂമി പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് അടുത്തിടെ നടന്ന നില്‍പ്പ് സമരത്തിലെ വാഗ്ദാനങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. മുഖ്യധാരയിലെത്താനുള്ള വനവാസികളുടെ ശ്രമത്തെ വാഗ്ദാനങ്ങളില്‍ ചവിട്ടിത്താഴ്ത്തുന്ന സര്‍ക്കാരാണ് പാവപ്പെട്ടവന്റെ പേരില്‍ സംഘടിത ശക്തികള്‍ക്ക് ഒത്താശ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: