തിരുവനന്തപുരം: കൊള്ളലാഭക്കാര്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടി ഭൂവിനിയോഗ നിയമവും തണ്ണീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമവും ഭേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു. ഭൂ ദുര്‍വിനിയോഗം തടയാനുള്ള ഫലപ്രദവും കുറ്റമറ്റതുമായ രണ്ട് സുപ്രധാന നിയമങ്ങളാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.
ഭക്ഷ്യപ്രതിസന്ധി രൂക്ഷമാവുകയും നെല്‍പ്പാടങ്ങള്‍ നികത്തി ഭക്ഷ്യസുരക്ഷ തുരങ്കം വയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭൂ സംരക്ഷണത്തിനു വേണ്ടി വന്‍ ബഹുജന മുന്നേറ്റം അനിവാര്യമായി. ഭൂമി ദുരുപയോഗം ചെയ്യുന്നവര്‍ക്ക് നിയമപരിരക്ഷ നല്‍കുകയും ഭൂ രഹിതരായവരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നയം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നവര്‍ക്കും മിച്ചഭൂമി ഉടമകള്‍ക്കും പൂര്ണസംരക്ഷണമാണ് സര്‍ക്കാര്‍ നല്‍കുന്നത്. അതേസമയം ഒരിഞ്ചുഭൂമി പോലും ഇല്ലാത്തവര്‍ക്ക് കൃഷി ഭൂമിയും പാര്‍പ്പിടവും നല്‍കാനോ മിച്ചഭൂമി പിടിച്ചെടുക്കാനോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.
25 വര്‍ഷത്തിനിടയില്‍ രണ്ടുലക്ഷം ഹെക്ടര്‍ നെല്‍വയല്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍പ്പെട്ട് കേരളജനത നട്ടം തിരിയുമ്പോഴാണ് 2008 വരെ നികത്തിയ നെല്‍പ്പാടങ്ങള്‍ക്ക് നിയമപരിരക്ഷ നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഈ ഭേദഗതിയുടെ മറവില്‍ ഇനിയും പതിനായിരക്കണക്കിന് ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. കൈയ്യേറ്റക്കാര്‍ക്ക് റവന്യൂഭൂമിയും വനഭൂമിയും പതിച്ചു നല്‍കുന്നതോടെ കൊള്ളലാഭക്കാരുടെയും ഭൂ മാഫിയകളുടെയും വിഹാരകേന്ദ്രമായി കേരളം മാറും.കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: