തൃപ്പൂണിത്തുറ: തിരുവാങ്കുളത്തിനടുത്ത് ശാസ്താംമുകളില്‍ പാറമടയിലേക്ക് കാര്‍ മറിഞ്ഞ് ദമ്പതികളും രണ്ട് മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. അപകടകാരണം കണ്ടെത്താന്‍ കഴിയാതെ പോലീസ് കുഴയുകയാണ്. ദേശീയപാതയിലുടെ സഞ്ചരിച്ച കാര്‍ 30 മീറ്റര്‍ മാറി ഇടവഴിയിലൂടെ സഞ്ചരിച്ചത് എന്തിനാണെന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്.
എറണാകുളത്തുനിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ഇവര്‍ പാറമടയുള്ള ഉള്‍വഴിയിലേക്ക് കയറിയതിന്റെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ പോലീസിന് കഴിയുന്നില്ല. സുരക്ഷാവേലി തകര്‍ത്താണ് കാര്‍ പാറമടയിലേക്ക് മറിഞ്ഞിരിക്കുന്നത്. ദേശീയപാത റോഡില്‍ ഈ ചെറുറോഡ് കാണാന്‍ സാധിക്കില്ല. കൂടാതെ കാര്‍ വെട്ടിത്തിരിഞ്ഞതിന്റെയോ പെട്ടെന്ന് ബ്രേക്ക് ഇട്ടതിന്റെയോ സൂചനയില്ല. കൂടാതെ സുരക്ഷാമതിലില്‍ കാര്‍ ഉരസിയതായിട്ടും കണ്ടെത്തിയിട്ടില്ല. വ്യക്തമായ അറിവോടെ കാര്‍ ഈ റോഡിലൂടെ തിരിച്ചുവിട്ടതായിട്ടാണ് പോലീസ് വിലയിരുത്തല്‍.
അപകടത്തില്‍ മരിച്ച വിജുവിനെ അറിയുന്നവരെല്ലാം ആത്മഹത്യ സാധ്യത തള്ളുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സന്തോഷത്തില്‍ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു വിജുവിന്റേതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അവധി കിട്ടിയാല്‍ എല്ലാവരും ഒന്നിച്ച് യാത്രപോകുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. മാത്രമല്ല അപകടത്തിന് മുമ്പ് വിജു ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട് തൊടുപുഴയിലേക്ക് വരികയാണെന്ന് അറിയിച്ചിരുന്നു.
അങ്ങനെയുള്ള ആള് ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നിരുന്നാലും അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള ഊര്‍ജിത അന്വേഷണത്തിലാണ് ചോറ്റാനിക്കര പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: