തിരുവനന്തപുരം: പിഎസ്സിയുടെ ഫണ്ട് വിനിയോഗത്തില്‍ സാമ്പത്തിക തിരിമറി നടന്നിട്ടില്ലെന്ന് ഉപസമിതി റിപ്പോര്‍ട്ട്. സാമ്പത്തികസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ലോപ്പസ് മാത്യു, പ്രേമരാജന്‍, അഡ്വ ഷൈന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന കമ്മീഷന്‍യോഗം അംഗീകരിച്ചു.
വിശദമായ ചര്‍ച്ചയ്ക്കുശേഷമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയാണെന്ന നിഗമനത്തില്‍ കമ്മീഷന് സമ്പൂര്‍ണയോഗം എത്തിച്ചേര്‍ന്നത്. പിഎസ്സിയുടെ കണക്കുകള്‍ ആധികാരികമായി പരിശോധിക്കുന്ന അക്കൗണ്ടന്റ് ജനറല്‍ 2014 ഒക്ടോബര്‍ 14വരെയുള്ള കണക്കുകളാണ് ആഡിറ്റ് ചെയ്തത്.
ഗുരുതരമായ യാതൊരു ക്രമക്കേടുകളും എജി കണ്ടെത്തിയിരുന്നില്ല. ഇതിനുശേഷവും നടന്ന സാമ്പത്തിക ഇടപാടുകളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയില്‍ ഹെഡ്ഓഫ് അക്കൗണ്ടുകളില്‍ ചില അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കും. റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ പിഎസ്സിക്കെതിരായ ആരോപണങ്ങള്‍ കമ്മീഷന് യോഗം തള്ളി.
ധനവകുപ്പിന്റെ നിയന്ത്രണം കമ്മീഷന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് വികാരമാണ് യോഗത്തിലുണ്ടായത്. ഈ മാസം 17ന് ചേരുന്ന കമ്മീഷന്‍യോഗം സാമ്പത്തികസ്ഥിതി വീണ്ടും വിശദമായി ചര്‍ച്ച ചെയ്യും.
ധനവകുപ്പ് ഏര്‍പ്പെടുത്തിയ സാമ്പത്തികനിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി ചെയര്മാന് ഡോ കെ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
രാവിലെ 7.30ന് ക്ലിഫ്ഹൗസിലായിരിക്കും സന്ദര്‍ശനം. സാമ്പത്തികനിയന്ത്രണം തുടരുന്നത് പിഎസ്സി പരീക്ഷകള്‍ മുടങ്ങാനിടയാക്കുമെന്ന് സംഘം മുഖ്യമന്ത്രിയെ അറിയിക്കും. ഉപസമിതിയുടെ റിപ്പോര്‍ട്ടും കമ്മീഷന്റെ നിര്‍ദേശങ്ങളും മുഖ്യമന്ത്രിക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: