ലാസ് വെഗാസ്: ഇടിക്കൂട്ടില്‍ മറ്റൊരു മഹായുദ്ധത്തിന് കളമൊരുങ്ങി. കരിയറിലെ 49-ാം എതിരാളിയായി സ്വന്തം നാട്ടുകാരനായ ആന്ദ്രെ ബെര്‍ട്ടോയെ അമേരിക്കന്‍ ബോക്സര്‍ ഫ്ളോയ്ഡ് മെയ്വെതര് പ്രഖ്യാപിച്ചു. സപ്തംബര്‍ 12 ലാസ്വെഗാസിലെ എംജിഎം ഗ്രാന്‍ഡ് ഗാര്ഡന് അരീനയില്‍ മെയ്വെതര്-ബെര്‍ട്ടോ മുഷ്ടിയുദ്ധം. ഫിലിപ്പൈന്‍സിന്റെ മാനി പക്വിയാവോയെ കീഴടക്കി ലോക വെല്‍ട്ടര്‍വെയ്റ്റ് പട്ടം ചൂടിയശേഷമുള്ള മെയ്വതറിന്റെ ആദ്യ അങ്കം കൂടിയാവുമത്.
‘നൂറ്റാണ്ടിന്റെ പോരാട്ടം’ എന്നു വിശേഷണത്തിലൂടെ ആഗോള ശ്രദ്ധ നേടിയ പക്വിയാവോയുമായുള്ള മുഖാമുഖത്തിനുശേഷം മെയ്വെതറിന്റെ അടുത്ത എതിരാളി ആരാവുമെന്ന ആകാംക്ഷയിലായിരുന്നു ലോകം. ബ്രിട്ടീഷ് ബോക്സര്‍ അമീര്‍ ഖാന് എതിരാളിയാകുമെന്ന വാര്‍ത്തയും വന്നു. മെയ്വെതറുമായുള്ള ബോക്സിങ് മത്സരത്തിന് ഖാന് സന്നദ്ധതയും അറിയിച്ചു. എന്നാല്‍, ഖാന്റെ ആവശ്യം മെയ്വതര്‍ നിരസിച്ചു. അതോടെ ബെര്ട്ടോയുമായുള്ള റിങ് വാറിന് വഴിതെളിഞ്ഞു.
വിലോഭനീയമായ കരിയറില്‍ ഒരിക്കല്‍പ്പോലും മെയ്വതര്‍ പരാജയപ്പെട്ടിട്ടില്ല. ഇതുവരെ മുന്നില്‍വന്ന 48 എതിരാളികളെയും അദ്ദേഹം മുട്ടുകുത്തിച്ചു. അതിനാല്‍ത്തന്നെ ബെര്ട്ടോയ്ക്കുമേലും താരത്തിനു മുന്‍തൂക്കം. തന്റെ അവസാന മത്സരമാവും സപ്തംബറിലേതെന്ന് മെയ്വെതര് സൂചിപ്പിച്ചിരുന്നു. എന്നാല്‍, ബെര്‍ട്ടോയെ വീഴ്ത്തിയാല്‍ 50 വിജയങ്ങളെന്ന അപൂര്‍വ നേട്ടം ലക്ഷ്യമിട്ട് അദ്ദേഹം വീണ്ടും റിങ്ങിലെത്തിയേക്കും. മുപ്പത് ജയങ്ങളു,ം മൂന്ന് തോല്‍വികളും ബെര്ട്ടോയുടെ അക്കൗണ്ടില്‍. 23 തവണ ബെര്‍ട്ടോ പ്രതിയോഗികളെ നോക്കൗട്ട് ചെയ്തു. എങ്കിലും കഴിഞ്ഞ ആറു മത്സരങ്ങളില്‍ മൂന്നിലും തോറ്റെന്ന യാഥാര്‍ത്ഥ്യം മുന്നില്‍.
താനാണ് എക്കാലത്തെയും മികച്ചവനെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ വേണ്ടി റിങ്ങില്‍ തിരിച്ചെത്താന്‍ തയാറെന്ന് മെയ്വെതര്. ബെര്ട്ടോയ്ക്കെതിരെയും ഒന്നാന്തരം ഇടി പുറത്തെടുക്കും. അദ്ദേഹം യുവാവും കരുത്തനായ പോരാളിയുമാണ്. ഏറ്റവും മികച്ചവരുമായി മല്ലിടാന്‍ വെമ്പുന്നയാള്‍. ഇതിനു മുന്‍പ് നാല്‍പ്പത്തിയെട്ട് പേര് എന്നെ കീഴടക്കാന്‍ ശ്രമിച്ചു. ജയങ്ങളുടെ എണ്ണം നാല്പ്പത്തൊമ്പതാക്കും, മെയ്വെതര് പറഞ്ഞു.
അതേസമയം, നാല്‍പ്പത്തിയെട്ട് ബോക്സര്‍മാര്‍ക്ക് മെയ്വെതറെ തോല്പ്പിക്കാനാവാത്തത് കണക്കിലെടുക്കുന്നില്ലെന്ന് ബെര്‍ട്ടോ തിരിച്ചടിച്ചു. ആരെങ്കിലുമൊക്കെ ഇടികൊണ്ടു വീണിരിക്കാം. എന്നാല്‍. താന്‍ അതില്പ്പെടില്ലെന്നും ബെര്‍ട്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: