അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ജനതാപാര്‍ട്ടിയില്‍ ലയിച്ച ജനസംഘത്തിന്റെ നേതാക്കളായ ഒ.രാജഗോപാലും കെ.ജി. മാരാരും ഉള്‍പ്പെടെയുള്ളവരുമായി കൈകോര്‍ത്തുപിടിച്ചാണ് സിപിഎം പ്രചാരണം നടത്തിയത്. സിപിഎം നോതാവായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് പാലക്കാട്ടെ ആലത്തൂര്‍ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിക്കുകപോലുമുണ്ടായി. രാജഗോപാലും മാരാരും മറ്റും ആര്‍എസ്എസുകാരാണെന്ന് പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അറിയാമായിരുന്നില്ലേ? ഇന്ന് പിണറായിക്ക് ആര്‍എസ്എസ് വര്‍ജ്യമായി.
ഗാന്ധിഘാതകരെന്ന പച്ചനുണ യാതൊരു ഉളുപ്പുമില്ലാതെ ഇപ്പോഴും പുലമ്പുന്നു. കാരണം വളരെ വ്യക്തം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിലയുറപ്പിച്ചിരുന്ന പിന്നാക്ക അധഃസ്ഥിത തൊഴിലാളിസമൂഹം ആര്‍എസ്എസില്‍ വിശ്വാസമര്‍പ്പിച്ച് കൂട്ടത്തോടെ പാര്‍ട്ടിവിടുന്നുവെന്ന തിരിച്ചറിവാണ് പിണറായിെയ ഇപ്പോള്‍ വേട്ടയാടുന്നത്. ഗാന്ധിഘാതകരാണെന്ന പച്ചനുണ എപ്പോഴും ആവര്‍ത്തിക്കുന്നത് ആശയമോ ആദര്ശമോകൊണ്ട് ആര്‍എസ്എസിനെ നേരിടാന്‍ കഴിവില്ലാത്തതിനാലാണ്.
- ഭാഗം 1. ഗുരുനിന്ദകരുടെ ഗതികേട്
- ഭാഗം 2. ചിത്രലേഖയുടെ കുറ്റപത്രം
- ഭാഗം 3. വര്‍ഗസമരം അവര്‍ണരോട്
കമ്മ്യൂണിസമോ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമോ ഉയര്‍ത്തിപ്പിടിച്ചല്ല പിണറായി സമകാലീന വിഷയങ്ങള്‍ വിശദീകരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനും ഇപ്പോള്‍ കമ്മ്യൂണിസം പറയാറില്ല. എന്നാല്‍ സമഗ്രമാനവജീവിതദര്ശനമായ ഹിന്ദുത്വത്തെയും സാമൂഹ്യസമത്വത്തിന്റെ ഉദാത്തഭാവമായ ദേശീയതയെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു മാത്രമാണ് അന്നും ഇന്നും ആര്‍എസ്എസ് പ്രശ്നങ്ങളെ അപഗ്രഥിച്ചിട്ടുള്ളത്.സാമൂഹ്യസമരസത ഈ പ്രസ്ഥാനത്തിന്റെ ആത്മസത്തയാണ്. അക്കാരണംകൊണ്ടുതന്നെ സമൂഹത്തിലെ വേദനിക്കുന്നവരും അധഃസ്ഥിതരും പിന്നാക്കക്കാരുമായ ജനതയെ മാറോട് ചേര്‍ത്ത് അവരുടെ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ എന്നെന്നും ആര്‍എസ്എസ് ഉണ്ടാകും.
േകരളത്തിന് പുറത്ത് ഹരിയാന, മഹാരാഷ്ട്ര, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളില്‍ പിന്നാക്കക്കാര്‍ക്കെതിരെ ചില അതിക്രമങ്ങള്‍ നടന്നുവെന്ന് ആരോപിച്ചുകൊണ്ടാണല്ലോ പിണറായി തന്റെ പക്ഷം സമര്‍ത്ഥിക്കാന്‍ ലേഖനത്തില്‍ ശ്രമിച്ചിട്ടുള്ളത്. എന്തുകൊണ്ട് കേരളത്തിലെ സംഭവങ്ങളൊന്നും അദ്ദേഹം ഉദ്ധരിച്ചില്ല? കേരളീയര്‍ക്ക് നന്നായറിയാം എന്തുകൊണ്ടാണ് ഇതെന്ന്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചിത്രലേഖ എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ 122 ദിവസം കണ്ണൂര്‍ കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം അനുഷ്ഠിച്ച സംഭവം മനഃസാക്ഷിയുള്ള ആര്‍ക്കും മറക്കാനാവില്ല. പത്തുവര്‍ഷം ഈ സഹോദരി നടത്തിയ സമരം സാമൂഹ്യനീതിക്കുവേണ്ടിയായിരുന്നു. സിഐടിയു പ്രവര്‍ത്തകരുടെ നിരന്തരമായ അക്രമവും ദ്രോഹവും നിമിത്തം തൊഴില്‍ ചെയ്യാനാവാതെ കഷ്ടപ്പെട്ടപ്പോഴാണ് ജില്ലാ ഭരണൂടത്തിന്റെ മുന്നില്‍ നീതിക്കുവേണ്ടി കൈനീട്ടിയത്. വന്‍കിട ഭൂപ്രഭുക്കളുടെയും മുതലാളിമാരുടെയും ചൂഷണത്തിനെതിരെയല്ല, മറിച്ച് പകലന്തിയോളം കഷ്ടപ്പെട്ടു പണിയെടുത്തു ജീവിക്കുന്ന പാവപ്പെട്ട ഒരു അധഃസ്ഥിതയോടാണ് കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റുമുട്ടിയത്.
കൊടിയ ദാരദ്ര്യംമൂലം നഴ്സിംഗ് പഠനം നടത്താന്‍ വയ്യാതെ വന്നപ്പോള്‍ ബാങ്ക്വായ്പയെടുത്ത് ചിത്രലേഖ ഒരു ഓട്ടോറിക്ഷ വാങ്ങി. എന്നാല്‍ പയ്യന്നൂര്‍ എടാട്ട് സ്റ്റാന്റില്‍ പ്രവേശിക്കാന്‍പോലും സിഐടിയുക്കാര്‍ സമ്മതിച്ചില്ല. ”ഒരു സ്ത്രീ, അതും ഒരു ദളിത് എന്തിന് ഓട്ടോറിക്ഷ ഓടിക്കണം? ഞങ്ങള്‍ സമ്മതിക്കില്ല” സിഐടിയുക്കാര്‍ ആക്രോശിച്ചു. പ്രതിരോധിച്ചു. ചിത്രലേഖയുടെ ജീവിതം വഴിമുട്ടി. അക്രമികള്‍ അസഭ്യവര്‍ഷവും അവഹേളനവും തുടര്‍ന്നു. ടൗണില്‍ ഒരിടത്തും ചിത്രലേഖയുടെ വണ്ടി പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ല. ”2005 ഡിസംബറില്‍ എന്റെ ഓട്ടോറിക്ഷ കത്തിച്ചുകളഞ്ഞു. മറ്റൊരു വണ്ടി കയറ്റി എന്നെ കൊല്ലാന്‍ ശ്രമിച്ചു. അപകീര്‍ത്തികരമായ കഥകള്‍ പ്രചരിപ്പിച്ച് പോസ്റ്റര്‍ ഇറക്കി.” കണ്ണീര്തൂകിയാണ് ചിത്രലേഖ അനുഭവങ്ങള്‍ വിവരിച്ചത്.
പക്ഷേ അവര്‍ തളര്‍ന്നില്ല. വിഷയം ജനങ്ങളില്‍ എത്തിച്ചു. അതോടെ എതിരാളികള്‍ സര്‍വ്വശക്തിയുമുപയോഗിച്ച് രംഗത്തെത്തി. ചിത്രലേഖയുടെ സഹോദരീഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ജീവിക്കാന്‍ നിവൃത്തിയില്ലാതെ 20 കി.മീ അകലെ തളിപ്പറമ്പിലേക്ക് നാടുവിട്ടു. 2010 ല്‍ ‘ചിത്രലേഖ പുനരധിവാസ സമിതി’ രൂപീകരിക്കപ്പെട്ടതോടെ ജനകീയ പ്രതിരോധം സജീവമായി. ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു സമരമുഖത്തെത്തി. 10 വയസുമാത്രം പ്രായമുള്ള ചിത്രലേഖയുടെ മകള്‍ നിഷ്ഠുരമായി ആക്രമിക്കപ്പെട്ടു. സമരം ശക്തമായി. മറ്റെല്ലാ സമരമാര്‍ഗ്ഗങ്ങളും പരാജയപ്പെട്ടപ്പോഴാണ് കളക്ടറേറ്റ് പടിക്കല്‍ ചിത്രലേഖ സത്യഗ്രഹം ആരംഭിച്ചത്. 122 ദിവസം പിന്നിട്ടപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് ചിത്രലേഖക്ക് മറ്റൊരു സ്റ്റാന്റില്‍ ഓട്ടോറിക്ഷ ഇടാനുള്ള സൗകര്യമൊരുക്കി. പക്ഷേ മുഖ്യമന്ത്രി സമ്മതിച്ചപോലെ വീടോ സ്ഥലമോ ഇന്നും ചിത്രലേഖക്ക് ലഭിച്ചിട്ടില്ല.
ഇതുപോലുള്ള നൂറുകണക്കിന് ചിത്രലേഖമാര്‍ കേരളത്തിലുണ്ട്. അവരുടെ കദനകഥകളും ദീനരോദനങ്ങളും കണ്ടും കേട്ടും അറിവുള്ള മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യസ്നേഹികളുടെ പക്ഷത്താണ് ആര്‍എസ്എസ് നിലയുറപ്പിച്ചിട്ടുള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ പിന്നാക്ക ദരിദ്ര ഭൂരഹിത ജനവിഭാഗങ്ങളുടെ കൂട്ടായ്മ ഉരുത്തിരിഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങളാണ് എസ്എന്‍ഡിപി യോഗവും കെപിഎംഎസും തുടങ്ങി എല്ലാ പട്ടികജാതി-പട്ടികവര്‍ഗ, മറ്റ് പിന്നാക്ക സമുദായ സംഘനകളും കൈകോര്‍ത്തുപിടിച്ച് പുതിയൊരു കൂട്ടായ്മക്ക് കളമൊരുക്കുന്നത്. ഇതിന് ശക്തി പകരേണ്ടതും ഈ കൂട്ടായ്മക്ക് എല്ലാ വിധത്തിലും പിന്തുണ നല്‍കേണ്ടതും ഒരു ദേശീയ രാഷ്ട്രീയകക്ഷി എന്ന നിലയില്‍ ബിജെപിയുടെ ബാധ്യതയാണ്, ചരിത്രപരമായ കടമയാണ്.
സിപിഎം ഇത്തരമൊരു ബാധ്യത ഏറ്റെടുക്കാതെ പിന്മാറുകയും പിന്നാക്ക ജനതയെ മറക്കുകയും ചെയ്തതുമൂലം കേരളരാഷ്ട്രീയത്തില്‍ ഒരു വലിയ വിടവും ശൂന്യതയും അനുഭവപ്പെട്ടു. തല്‍ഫലമായി എസ്എന്‍ഡിപി യോഗത്തെപ്പോലുള്ള സംഘടനകള്‍ തങ്ങളെ സഹായിക്കുന്ന ബിജെപിയുമായി അടുത്തുവെന്നത് സ്വാഭാവികം മാത്രമാണ്.
കേരളത്തിലെ മേല്‍വിവരിച്ച സംഭവവികാസങ്ങളുടെ പരിേപ്രക്ഷ്യത്തില്നിന്നുകൊണ്ടല്ല; മറ്റ് സംസ്ഥാനങ്ങളിലെ ചില വിഷയങ്ങളുടെ ഉണ്ടായില്ലാ വെടി പൊട്ടിച്ചുകൊണ്ടാണ് ആര്‍എസ്എസിനെയും ബിജെപിയെയും പിണറായി വിജയന് വിമര്‍ശിക്കുന്നത്. പേജാവര്‍ മഠാധിപതി പൂജനീയ വിശ്വേശതീര്‍ത്ഥ സ്വാമിജി അയിത്താചരണത്തിന് നേതൃത്വം കൊടുക്കുന്നുവെന്നും അദ്ദേഹം ആര്‍എസ്എസിന്റെ ഏറ്റവും സമുന്നതനായ നേതാവാണെന്നും പിണറായി കുറിക്കുന്നു. അത് ശരിയെങ്കില്‍, സ്വാമിജിയെ തിരുവനന്തപുരത്ത് നാല് ദിവസം മുമ്പ് സിപിഎം നേതാവും മേയറുമായ പ്രൊഫ. ചന്ദ്ര സ്വീകരിച്ചാനയിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു. സ്വാമിജിയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പിണറായിയുടെ ലേഖനം ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച അതേ ദിവസം വൈകുന്നേരമാണ് സിപിഎം നേതാവ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്!
സ്വാമിജി പിന്നാക്ക അധഃസ്ഥിത ജനങ്ങള്‍ക്കുവേണ്ടി ചെയ്തിട്ടുള്ള ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളെപ്പറ്റി മേയര്‍ക്ക് നല്ല അറിവുണ്ട്. അതുകൊണ്ട് സ്വാമിജിയെക്കുറിച്ചുള്ള പിണറായിയുടെ ജല്പനങ്ങള് മേയര്‍ക്ക് തടസമായില്ല.
ഉഡുപ്പി ക്ഷേത്രത്തില്‍ രണ്ടുതരം ഊട്ടുപുരകള്‍ ഉണ്ടെന്നും വിശ്വേശതീര്‍ത്ഥ സ്വാമിയാണ് അത് ഏര്‍പ്പെടുത്തിയതെന്നും പിണറായി ആരോപിക്കുന്നു. ക്ഷേത്രത്തിന്റെ ഉടമ സ്വാമിജിയല്ല. എട്ട് മഠങ്ങളില്‍ ഓരോ മഠവും രണ്ടുവര്‍ഷം വീതം ഭരിക്കുന്നു. 16 വര്‍ഷങ്ങള്‍ക്കുശേഷം സ്വാമിജി ഭരണത്തിലേക്ക് ഈവര്‍ഷം കടക്കും. പിന്നാക്ക-മുന്നാക്ക വേര്‍തിരിവ് ഊട്ടുപുരയിലില്ലെന്ന് ഇദ്ദേഹം പലപ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. യാതൊരുവിധ ജാതീയ ചേരിതിരിവുകളും വിവേചനവും സമൂഹത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് അദ്ദേഹം നിഷ്ക്കര്‍ഷിച്ചു.
പൗരകാര്മ്മികര എന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന ദേവരാജ് അരശ് കോളനിയില്‍ സ്വാമിജി 2010 ല്‍ നടത്തിയ സന്ദര്‍ശനം വളരെയേറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് പൗരകാര്മികര സംഘടനയുടെ നേതാവ് വളരെ വേദനയോടെ വിശദീകരിച്ചു. സ്വാമിജി വികാരാധീനനായി കൂടിനിന്ന കോളനിനിവാസികളോട് പ്രഖ്യാപിച്ചു. ”സംസ്ഥാനത്ത് ദളിത് വിഭാഗത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും എതിരെ ഏതുവിധത്തിലുള്ള പീഡനമുണ്ടായാലും പ്രതിഷേധസൂചകമായി ഞാന്‍ നിരാഹാരമനുഷ്ഠിക്കും.”
ഓരോ വീട്ടിലും അദ്ദേഹം ചെന്നു. അവരോടൊപ്പം ആഹാരം കഴിച്ചു. വിളക്ക് തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. വൈഷ്ണവദീക്ഷ നല്കി. പൂര്‍ണകുംഭം നല്കി കോളനിയിലെ സ്ത്രീകള്‍ സ്വീകരിച്ചു. കോളനികളില്‍ സ്വാമിജി നടത്തിയ പദയാത്ര വലിയ കോളിളക്കം സൃഷ്ടിച്ചു. അദ്ദേഹം പറഞ്ഞു: ”ജാതിയുടെ പേരില്‍ വിവേചനം പാടില്ല. സ്വന്തം വീട്ടില്‍ പട്ടിയെയും പൂച്ചയെയും വളര്‍ത്തുന്നവരുണ്ട്. പക്ഷേ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ വീട്ടില്‍ കയറ്റാന്‍ അവര്‍ തയ്യാറാകുന്നില്ല. അങ്ങനെ ചെയ്യുന്നവര്‍ എത്ര പണ്ഡിതരായ ബ്രാഹ്മാരായാലും അവരെ പുറത്താക്കണമെന്ന് സ്വാമിജി ആഹ്വാനംചെയ്തു. (ഡക്കാന്‍ ഹെറാള്‍ഡ് 2010 ആഗസ്റ്റ് 27).
ഇതേ കാലയളവില്‍ ബസവേശ്വര പരമ്പരയില്‍പ്പെട്ട മഠാധിപതി ബസവാനന്ദര സ്വാമിജി ബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന മൈസൂര്‍ കൃഷ്ണമൂര്ത്തിപുരത്ത് പദയാത്ര നടത്തി.
പിന്നാക്കവിഭാഗത്തില്‍പ്പെടുന്ന മഡിഗ സമുദായത്തിന്റെ ആധ്യാത്മികാചാര്യനായ ചിത്രദുര്‍ഗ്ഗയിലെ ബസവമൂര്ത്തി ചിന്നയ്യസ്വാമിജിക്ക് മൈസൂറില്‍ ബ്രാഹ്മണ മേഖലകളില്‍ ആവേശകരമായ സ്വീകരണം ലഭിച്ചു.
ബ്രാഹ്മണമഠത്തിന്റെ അധിപതി പട്ടികജാതി കോളനികളിലും അബ്രാഹ്മണ മഠത്തിന്റെ അധിപതി ബ്രാഹ്മണകോളനികളിലും യാത്രചെയ്ത് സാമൂഹ്യസമരസന്ധതയുടെയും സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും ഉജ്വലസന്ദേശം സമൂഹത്തിന് നല്കി എന്നത് ചെറിയ കാര്യമല്ല. ഇതെല്ലാം സംഘടിപ്പിച്ചത് ആര്‍എസ്എസ് കര്‍ണാടക സംസ്ഥാന സംഘചാലകായ എം. വെങ്കിട്ടരാമുവിന്റെ നേതൃത്വത്തില്‍ ആണെന്ന് ഈ അവസരത്തില്‍ പിണറായിയെ ഓര്‍മ്മപ്പെടുത്തട്ടെ. വെങ്കട്ടരാമു ഏത് സമുദായാംഗമാണെന്ന് പിന്നാക്കക്കാര്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ അംഗത്വം നല്‍കാത്ത നേതാവ് അന്വേഷിക്കുന്നത് നന്നായിരിക്കും.
കുക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന മാഡേസ്നാനത്തിന്റെ ഉത്തരവാദിത്വവും ആര്‍എസ്എസില്‍ കെട്ടിവെക്കാനുള്ള പിണറായിയുടെ തന്ത്രം വിലപ്പോവില്ല. ബ്രാഹ്മണര്‍ ഭക്ഷിച്ചശേഷം ഉപേക്ഷിക്കുന്ന എച്ചിലിലയില്‍ കിടന്ന് ഉരുളുന്ന ആചാരത്തെ എന്നും ആര്‍എസ്എസ് എതിര്‍ത്തുപോന്നിട്ടുണ്ട്. ഈ ആചാരം നിരോധിക്കണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യയോട് ആവശ്യപ്പെട്ടത് വിഎച്ച്പിയാണ്. നിരോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്കുകയുണ്ടായി (ദ ഹിന്ദു).
ആചാരങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കണമെന്ന കാര്യത്തില്‍ ഉറച്ച നിലപാടാണ് ആര്‍എസ്എസ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. സാമൂഹ്യസമത്വത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാകയാല്‍ മുംബൈയിലും ഹരിയാനയിലും പട്ടികജാതിക്കാര്‍ക്കെതിരെ നടന്നുവെന്ന് പിണറായി പറയുന്ന ഒരു സംഭവത്തിലും ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ല.
മാഡേസ്നാനം കര്‍ണാടക ബിജെപി സര്‍ക്കാരാണ് നിരോധിച്ചത്. ആചാരം അനുഷ്ഠിക്കുന്നവര്‍ പ്രക്ഷോഭം ആരംഭിച്ചതിനെത്തുടര്‍ന്ന് പ്രശ്നത്തിന് രമ്യമായ പരിഹാരം ഉണ്ടാകുന്നതിന് നിരോധനം താല്‍ക്കാലികമായി പിന്‍വലിച്ചു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഈ ആചാരം നിരോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയുണ്ടായി. സുപ്രീംകോടതി ഇപ്പോള്‍ മാഡേസ്നാനം നിരോധിച്ചിരിക്കുകയാണ്.
ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി സദാനന്ദഗൗഡയെക്കണ്ട് സ്വാമി വിശ്വേശതീര്‍ത്ഥ നിവേദനം നല്കുകയുണ്ടായി. ഒരു കാരണവശാലും മാഡേസ്നാനം അനുവദിക്കരുതെന്നും നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി. (പിടിഐ 2012 ജനു.9).
നാട്ടില്‍ നടക്കുന്ന ഏതു ദുരാചാരത്തിന്റെയും പിതൃത്വം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയില്‍ കെട്ടിവെക്കുന്നത് സിപിഎമ്മിന് ഒരു ഹോബിയാണ്. സവര്‍ണ്ണമേധാവികള്‍ എന്ന് മുദ്രകുത്തിയും ഉച്ചനീചത്വങ്ങളുടെയും അനാചാരങ്ങളുടെയും ഉത്തരവാദിത്തം കെട്ടിയേല്‍പ്പിച്ചും സിപിഎം എത്രനാള്‍ ആര്‍എസ്എസിനെയും മറ്റും ഇങ്ങനെ പ്രതിക്കൂട്ടില്‍ നിര്‍ത്തും? ഇതുവഴി സ്വന്തം പാര്‍ട്ടിക്കാരുടെ അയിത്താചരണവും പിന്നാക്കദ്രോഹ നടപടികളും പൂഴ്ത്തിവെക്കാനാകുമോ?
തൃശൂര്‍ ജില്ലയില്‍ പാലാഴി അയ്യപ്പക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെ നീണ്ടനാള്‍ ജനങ്ങള്‍ സമരം ചെയ്തപ്പോഴും ഗുരുവായൂര്‍ ഊട്ടുപുരയില്‍ അബ്രാഹ്മണര്‍ക്ക് പ്രവേശനം കിട്ടുന്നതിന് കേരള ഹരിജന്‍ ഫെഡറേഷന് നേതാവ് കല്ലറ സുകുമാരന്‍ പ്രക്ഷോഭം നടത്തിയപ്പോഴും സിപിഎം സ്വീകരിച്ച നിലപാട് ഒരു പുരോഗമനപ്രസ്ഥാനത്തിന് ഒട്ടും യോജിച്ചതായിരുന്നില്ല. ഇങ്ങനെ എത്ര സാമൂഹ്യ നവോത്ഥാന സംരംഭങ്ങള്‍ കേരളത്തില്‍ നടന്നു. സാമൂഹ്യസമത്വത്തിനുവേണ്ടി നടന്ന ഈ ജനമുന്നേറ്റങ്ങളിലെല്ലാം ആര്‍എസ്എസ് അയിത്തജാതിക്കാരുടെയും മര്‍ദ്ദിതരുടെയും ചൂഷിതരുടെയും പക്ഷത്തായിരുന്നു.
(തുടരും)
- ഭാഗം 1. ഗുരുനിന്ദകരുടെ ഗതികേട്
- ഭാഗം 3. വര്‍ഗസമരം അവര്‍ണരോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: