ന്യൂദല്‍ഹി: ഉധംപൂരില്‍ ഭീകരാക്രമണം നടത്തവേ പിടിയിലായ പാക് ഭീകരന് ഉസ്മാന് ഖാന്( നാവേദ്) മുന്‍പു പറഞ്ഞത് പലതും കളവ്. താന്‍ പന്ത്രണ്ടു ദിവസം മുന്‍പാണ് ഭാരതത്തിലേക്ക് തിരിച്ചതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതു ശരിയല്ലെന്നും ഇയാള്‍ 45 ദിവസമായി ജമ്മുകശ്മീരിലുണ്ടെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇയാളും ബിഎസ്എഫ് സൈനികന് വെടിവെച്ചുകൊന്ന ഭീകരനും ചേര്‍ന്ന് ഇത്രയും ദിവസം ജമ്മുകശ്മീരില്‍ പലയിടങ്ങളില്‍ തങ്ങുകയായിരുന്നു. പലയിടങ്ങളിലും ലഷ്ക്കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള ചില നാട്ടുകാരും നാട്ടുകാരായ ഭീകരരും ആണ് ഇവരെ സഹായിച്ചത്. ചില വീടുകളില്‍ ഇവര്‍ക്ക് താമസിക്കാനും സൗകര്യം ചെയ്തുകൊടുത്തു. ട്രക്ക് ഡ്രൈവര്‍മാര്‍, ഒരു ബേക്കറിയുടമ, ചില കടയുടമകള്‍, ഒരു വെല്‍ഡര്‍ എന്നിവരെല്ലാം ഇവരെ സഹായിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് ഉസ്മാന് ഇക്കാര്യങ്ങള്‍ സമ്മതിച്ചത്. ഇയാളും കൂട്ടാളികളായ നോമന്, ഒകാഷ പഷ്ത്തൂണ്‍, മുഹമ്മദ് ഭായി എന്നിവരും മെയ് 27നാണ് പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചത്. ജൂണ്‍ രണ്ടിനാണ് അതിര്‍ത്തിയില്‍ എത്തിയത്. അവിടെ ഫജ്ജ എന്ന സ്ഥലത്ത് അതിര്‍ത്തി വേലി മുറിച്ചാണ് ജിപിഎസുമായി ഇവര്‍ ഭാരതത്തില്‍ കടന്നത്. ആഷിക്ക് ഭട്ട്( ഒബൈദ)യാണ് ഇവരെ സ്വീകരിച്ചതും അവാന്തിപ്പോരയിലെ ചുര്സൂവിലേക്ക് വാഹനം ശരിയാക്കിക്കൊടുത്തതും.
ചുര്സൂവിലെ ഒരു വീട്ടില്‍ ഇവര്‍ നാലു ദിവസം താമസിച്ചു. അടുത്ത നാല്‍പ്പതു ദിവസം ഇവര്‍, പുതുതായി നുഴഞ്ഞുകയറിയെത്തിയ മൂന്ന് ഭീകരര്‍ക്ക് ഒപ്പം ഖ്രൂ എന്ന സ്ഥലത്ത് ഒളിച്ചുതാമസിച്ചു. റംസാന് മാസക്കാലത്തായിരുന്നു ഈ ഒളിവു ജീവിതം. തെക്കന്‍ കശ്മീരിലെ ഈ ഒളിത്താവളത്തില്‍ നിരവധി ലഷ്ക്കര്‍ ഭീകരര്‍ എത്തിയിരുന്നു.
ഇവിടെ നിന്ന് ഉസ്മാന്, ദുജാന, ഷഹീന് ഗുല്‍സാര്‍, ഷൗക്കത്ത് ലോണ്‍, അബു ഉകാഷ എന്നിവരെ ജൂലൈ 23ന് ഒരു ട്രക്കില്‍ കൊണ്ടുപോകുകയായിരുന്നു. ഉസമ്ാന്, ദുജാന എന്നിവരെ കാകപ്പൂരയില് ഇറക്കി. മറ്റുള്ള മൂന്നു പേരെ പുല്‍വാമയിലും. കാകപ്പുരയില് ഉസ്മാനും ദുജാനയും നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഒരു ബേക്കറിയുടമയെ കണ്ടു. അയാളും മറ്റൊരാളും ചേര്‍ന്നാണ് ഇവര്‍ക്ക് അടുത്ത യാത്രയ്ക്ക് വാഹനം ശരിയാക്കി നല്‍കിയത്.
അടുത്ത ദിവസം ദുജാന ശ്രീനഗറിലേക്ക് പോയി. അവിടെ ലാല്‍ ചൗക്കിലെ ഒരു വ്യാപാരിയെ കണ്ട് പണം വാങ്ങാനായിരുന്നു ഈ പോക്ക്.
ഉസ്മാന് ഖാന് കാകപ്പുരയില് തന്നെ താമസിച്ചു. ഇയാള്‍ക്കൊപ്പം താലിബ് ഷാ എന്ന ഭീകരനും ഉണ്ടായിരുന്നു. ദുജാന മടങ്ങിവന്നശേഷം ഉസ്മാനെ ഹംസയെന്നു പേരുള്ള ഒരു ഭീകരനെ ഏല്‍പ്പിച്ചു. ഹംസയാണ് ഉസ്മാനെ ഖുദ്വാനിയില്‍ എത്തിച്ചത്. അവിടെ ഒരു വെല്‍ഡിംഗ് ഷോപ്പ് നടത്തുന്ന ഒരാളുടെ വീട്ടിലാണ് എത്തിച്ചത്. ഇവിടെ വച്ചാണ് മറ്റൊരു ലഷ്ക്കര്‍ ഭീകരര്‍ ഖാസിം ഉസ്മാനെ സന്ദര്‍ശിക്കുന്നത്. ഈ സമയം ഹംസ പുല്‍വാമയിലേക്ക് മടങ്ങി. ആറു ദിവസം ഉസ്മാന് ഇവിടെ താമസിച്ചു. തല്‍ഹ, കച്രു എന്ന മോമിന്, മുസുമില് തുടങ്ങിയ ഭീകരര്‍ ഇവിടെ വച്ച് ഉസ്മാനെ വന്നു കണ്ടു. ആറാം ദിവസമാണ് ഖാസിം ഉസ്മാനെ ചാവേര്‍ ദൗത്യം അറിയിച്ചത്.
തുടര്‍ന്ന് ഖാസിം ട്രക്ക് ഏര്‍പ്പാടാക്കാന്‍ നോമനൊപ്പം പോയി. ഉധംപൂരില്‍ സൈനികര്‍ വെടിവെച്ചു കൊന്നത് നോമനെയാണ്. തുടര്‍ന്ന് ഖാസിം ഇരുവര്‍ക്കുമായി വിശദമായ ക്ളാസ് എടുത്തു. തുടര്‍ന്ന് ഇരുവരും പുലര്‍ച്ചെ രണ്ടേകാലോടെ ടോള്‍ പ്ളാസയില്‍ എത്തി. അവിടെ നിന്ന് രംഭാനിലും. അവിടെ വച്ച് രണ്ടു ബാഗുകളും ആഹാരസാധനങ്ങളും വാങ്ങി. തമതോറിലാണ് അന്ന് കഴിച്ചുകൂട്ടിയത്. തങ്ങള്‍ക്ക് ലഭിച്ച ആയുധങ്ങള്‍ ഇവിടെ വച്ചാണ് ബാഗില്‍ നിറച്ചത്. അടുത്ത പുലര്‍ച്ചെ അവര്‍ ജമ്മുവിന് തിരിച്ചു. സാമ്രോലിയില് ഇറങ്ങി. ചായ കുടിച്ചു, പിന്നെയാണ് അമര്‍നാഥ് തീര്‍ഥാടകരെയും ബിഎസ്എഫ് വാഹനവ്യൂഹവും ലക്ഷ്യമിട്ട് നീങ്ങിയത്.
ഉസ്മാന് മനസ് കല്ലാക്കിയ ജിഹാദി
ഉസ്മാന് എന്ന ഭീകരന് പഠിച്ച കള്ളനാണെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. മനസ് കല്ലായി മാറിയ, ഒരു കുറ്റബോധവുമില്ലാത്ത ജിഹാദി.. അവര്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പോലീസിനെ കുഴക്കിയ ഇയാള്‍ കടുത്ത തന്ത്രശാലിയാണ്.
സാമ്പത്തിക ശേഷിയുള്ള ഇടത്തരം കുടുംബാംഗമാണ് ഇയാള്‍. അതിനാല്‍ പണം മാത്രമല്ല ഇയാള്‍ ലഷ്ക്കറില്‍ ചേരാന്‍ കാരണം. ഈ ചെറുപ്പക്കാരന്റെ ചിന്ത ഏതാണ്ട് പൂര്‍ണ്ണമായും ഭീകരതയ്ക്ക് അടിപ്പെട്ടിരിക്കയാണ്. ജമ്മു കശ്മീരില്‍ തങ്ങിയ 45 ദിവസവും ഇയാള്‍ പാക്കിസ്ഥാനിലുള്ള ലഷ്ക്കര്‍ മേധാവികളുമായി സംസാരിച്ചിരുന്നു.
ഇയാള്‍ക്കും നോമനുമൊപ്പം എത്തിയ നിരവധി ഭീകരര്‍ ഇപ്പോഴും ജമ്മുകശ്മീരില്‍ ഒളിച്ചു കഴിയുന്നുണ്ടെന്നാണ് വിവരം.
ലഷ്ക്കര്‍ ക്യാമ്പില്‍ ഉസ്മാന് രണ്ടു ഘട്ട പരിശീലനം ലഭിച്ചിട്ടുണ്ട്. ആദ്യ 21 ദിവസം പോരാട്ടവും പിന്നെ കടുത്ത പരിശീലനവും ആണ് നല്‍കുക. രണ്ടാം ഘട്ട പരിശീലനം രണ്ടര മാസത്തെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: