ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തെ പിണറായി ശക്തിയായി എതിര്‍ക്കുന്നു. പാവപ്പെട്ട ഹിന്ദുവും പ്രമാണിയായ ഹിന്ദുവും എങ്ങനെ ഒന്നിക്കുമെന്ന് ചോദിക്കുന്ന സിപിഎം നേതാവ് പാവപ്പെട്ടവരും പ്രമാണികളുമായ മുസ്ലിം-ക്രിസ്ത്യന്‍ മതക്കാര്‍ എങ്ങനെ ഒന്നിക്കുമെന്ന് ഇതേവരെ ചോദിച്ചുകേട്ടിട്ടില്ല. ഹിന്ദുക്കളിലെ എല്ലാ വിഭാഗക്കാരും അവഗണനയും അവഹേളനവും സഹിച്ച് നാളിതുവരെ കഴിഞ്ഞുകൂടി. നായരും ഈഴവരും ബ്രാഹ്മണരും പിന്നാക്കക്കാരും ദരിദ്രരും ഭൂരഹിതരുമായ എല്ലാവിഭാഗം ഹിന്ദുക്കളും വിവേചനവും ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവരുന്നത് അവര്‍ ഹിന്ദുക്കള്‍ ആയതുകൊണ്ടുമാത്രമാണ്.
വനവാസി സഹോദരങ്ങള്‍ക്ക് സ്വന്തം ഭൂമി അന്യാധീനപ്പെട്ടതും പട്ടികജാതിക്കാര്‍ക്ക് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതും എസ്എന്‍ഡിപി യോഗത്തെ എന്നെന്നും കുത്തിനോവിക്കുന്നതും എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിക്കുന്നതും പൂജാരിമാരെ നാലാം ക്ലാസ് ജീവനക്കാരായി തരംതാഴ്ത്തുന്നതുമെല്ലാം ഇവര്‍ ഹിന്ദുക്കളായതുകൊണ്ടുമാത്രമാണ്. പാവപ്പെട്ട ഹിന്ദുസഹോദരങ്ങളുടെ പട്ടിണിയേക്കാള്‍ തങ്ങള്‍ക്ക് വലുത് മുസ്ലിങ്ങളുടെ പരിദേവനങ്ങളാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പാലോളി കമ്മറ്റി കോടികളുടെ സഹായപദ്ധതികള്‍ മുസ്ലിങ്ങള്‍ക്കായി പ്രഖ്യാപിച്ചത്.പട്ടിണിയിലും പരിവട്ടത്തിലും കണ്ണീരിലും മതം കണ്ടവരാണ് കമ്മ്യൂണിസ്റ്റുകാര്‍.ഹിന്ദുക്കള്‍ നേരിടുന്ന അവഗണനയെപ്പറ്റി പറഞ്ഞതിന്റെ പേരില്‍ വെള്ളാപ്പള്ളിയെ വിമര്‍ശിക്കാന്‍ ഇക്കൂട്ടര്‍ക്ക് ധാര്‍മികമായി എന്തവകാശം?വെള്ളാപ്പള്ളി പറഞ്ഞതുതന്നെ സ്വന്തം മുന്നണിയില്‍പ്പെടുന്ന സിപിഐയുടെ നേതാവ് കാനം രാജേന്ദ്രനും കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും പറഞ്ഞിട്ടുള്ളതാണല്ലോ.
- ഭാഗം 1. ഗുരുനിന്ദകരുടെ ഗതികേട്
- ഭാഗം 2. ചിത്രലേഖയുടെ കുറ്റപത്രം
- ഭാഗം 3. വര്‍ഗസമരം അവര്‍ണരോട്
എസ്എന്ഡിപിയോഗത്തെ മാത്രമല്ല സ്ഥാപകരായ ശ്രീനാരായണ ഗുരുദേവനെയും മഹാകവി കുമാരനാശാനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.പാര്‍ട്ടി യോഗങ്ങളില്‍ ഗുരുദേവനെ ബൂര്‍ഷ്വാ ഗുരു എന്ന് വിളിച്ച് പരിഹസിച്ചും പ്രസംഗിച്ചും കയ്യടി വാങ്ങിയവരാണ് പല നേതാക്കളും.ബംഗാളിലെ രാജാറാം മോഹന്‍ റോയിയെപ്പോലെ ശ്രീനാരായണ ഗുരുദേവനും ബൂര്‍ഷ്വാസികളുടെ പ്രതിനിധിയാണെന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് ‘ചിന്ത’ വാരികയിലെഴുതി: ”രാജാറാം മോഹന്റോയി ബൂര്‍ഷ്വാ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നുവെന്ന് പറയുന്നതില്‍ അസാംഗത്യമില്ല.
ഏതാനും ദശവര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ സാമൂഹ്യസമത്വത്തിന്റെ സന്ദേശം പ്രചരിപ്പിച്ച നാരായണ ഗുരു, മറ്റ് സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ എന്നിവര്‍ ബംഗാളില്‍ റാം മോഹന്‍ റോയി തുടങ്ങിവെച്ച നവീകരണപ്രക്രിയയുടെ ഇവിടുത്തെ പ്രതിനിധികളായിരുന്നു.”മഹാകവി കുമാരനാശാനേയും ഇഎംഎസ് വെറുതെ വിട്ടില്ല.”ആശാനെ എങ്ങനെ വിപ്ലവകാരിയായി കണക്കാക്കും.സോഷ്യലിസ്റ്റ് വിപ്ലവത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തതെന്ന് പറഞ്ഞ് ആളെ കബളിപ്പിക്കുന്നു” (ആശാനും മലയാള സാഹിത്യവും) ഭാരതം സന്ദര്‍ശിച്ച വെയ്ല്‍സ് രാജകുമാരനില്‍നിന്ന് കവി എന്ന നിലയ്ക്ക് പട്ടും വളയും വാങ്ങിയതിന്റെ പേരില്‍ കുമാരനാശാനെ ബ്രിട്ടീഷ് പക്ഷപാതിയായും ഇഎംഎസ് ചിത്രീകരിച്ചിട്ടുണ്ട്. കേരളചരിത്രത്തെക്കുറിച്ചെഴുതിയപ്പോള് മഹാനായ അയ്യങ്കാളിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രമെഴുതിയപ്പോള്‍ ബി.ആര്.അംബേദ്കറെയും തമസ്കരിച്ച നേതാവാണ് ഇഎംഎസ് എന്ന് പിണറായി മറക്കേണ്ട.
കേരളത്തിലെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെയും നവോത്ഥാന നായകന്മാരെയും എന്നെന്നും അവഹേളിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടുള്ള ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്.അക്കാരണംകൊണ്ട് തന്നെ ഈഴവസമുദായത്തിന് സിപിഎമ്മിനൊപ്പം നില്ക്കാന് കഴിയില്ല. മുമ്പ് ഈ പാര്‍ട്ടിക്കുവേണ്ടി ജീവന്‍കൊടുത്ത നിരവധി സഖാക്കള്‍ ഈ സമുദായത്തില്‍ ഉണ്ടായിരുന്നുവെന്നത് ശരിതന്നെ. പുന്നപ്ര വയലാറിലെ മണ്ണ് ആരുടെ രക്തത്തുള്ളികള്‍ വീണാണ് ചുവന്നതെന്ന് പിണറായി പരിശോധിക്കട്ടെ.പാര്‍ട്ടിക്കുവേണ്ടി ജീവന്‍കൊടുത്ത സമൂഹം ഏതായിരുന്നുവെന്ന് വ്യക്തമാകും. അത്രകണ്ട് ത്യാഗം സഹിച്ചിട്ടുള്ള ഈഴവസമൂഹത്തെ അധികാരം പങ്കുവെക്കുമ്പോള്‍ ചവിട്ടിപ്പുറത്താക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം അവശേഷിക്കുന്നു.
ശ്രീനാരായണഗുരുദേവനാല്‍ സ്ഥാപിതമായ ശ്രീനാരായണ ധര്‍മപരിപാലനയോഗത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ശ്രീനാരായണദര്‍ശനങ്ങളോടുള്ള അസഹിഷ്ണുത ഒന്നുകൊണ്ടുമാത്രമാണ്. കണ്ണൂര്‍ ജില്ലയില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പങ്കാളിത്തത്തോടെ വിവാഹം,മരണം, പിറന്നാള്‍ തുടങ്ങിയ ചടങ്ങുകള്‍ വീടുകളില്‍ നടത്താന്‍ സിപിഎം സമ്മതിക്കില്ല.വിവാഹസ്ഥലത്ത് ഗുരുദേവ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ധൂര്‍ത്തും ആഡംബരവും ദുരാചാരങ്ങളും ഒഴിവാക്കി ഗുരുദേവന് നിശ്ചയിച്ച് രേഖപ്പെടുത്തിയ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സമുദായാംഗങ്ങളെ അനുവദിക്കില്ലെന്നതാണ് സിപിഎം നിലപാട്.
ഏതൊരു കാര്യത്തെയും ജാതിയും മതവും നോക്കി വിലയിരുത്തുന്ന സമ്പ്രദായം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയതന്ത്രമാണ്.
ഗോവിന്ദാചാര്യയും മറ്റും പിന്നോക്കക്കാരാണെന്നുപറഞ്ഞ് ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനത്തെ ജാതീയതയുടെ കണ്ണിലൂടെ നോക്കിക്കാണുന്നത് എന്ത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെന്ന് മനസ്സിലാവുന്നില്ല. പ്രവീണ്‍ തൊഗാഡിയ ബ്രാഹ്മണനാണ് പോലും! സംഘപരിവാറില്‍ അഞ്ചു പുരോഹിതരടങ്ങിയ സമിതിയാണ് നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതെന്ന് പിണറായി പറയുന്നു. ആരാണിവര്‍ എന്നറിയാന്‍ നിരവധിവര്ഷം ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള എനിക്ക് അതിയായ ആഗ്രഹമുണ്ട്.പുരോഹിതന്മാരുടെയും ബ്രാഹ്മണരുടെയും സംഘടനയാണ് ആര്‍എസ്എസ് എന്ന് സ്ഥാപിക്കാന്‍ വിവരക്കേടുകള്‍ വിളമ്പേണ്ട കാര്യമുണ്ടോ? അതേസമയം ഒരു പിന്നാക്കക്കാരനെ പ്രധാനമന്ത്രിയാക്കിയതില്‍ കാര്യമില്ലെന്നും പിണറായി വ്യക്തമാക്കുന്നു. ജാതിക്കാര്‍ഡ് തഞ്ചംപോലെ പുറത്തിറക്കി സമര്‍ത്ഥമായി നടത്തുന്ന മുച്ചീട്ടുകളിയാണ് സിപിഎമ്മിന് രാഷ്ട്രീയം.
ചീഞ്ഞുനാറിയ സാമൂഹ്യവ്യവസ്ഥിതിയുടെ വിഴുപ്പുഭാണ്ഡം പേറിനില്ക്കുന്ന സിപിഎമ്മിന് അസമത്വങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ശബ്ദിക്കാന്‍ നാവ് പൊങ്ങില്ല. ഭഗവദ്ഗീതയിലെ ‘ചാതുര്‍വര്‍ണ്യം മയാസൃഷ്ടം’ എന്നതുമാത്രം എടുത്തുകാട്ടി ആര്‍എസ്എസിനെ വിമര്‍ശിക്കുന്നത് പാര്‍ട്ടിയുടെ കാപട്യത്തെയാണ് സൂചിപ്പിക്കുന്നത്.അടുത്തവരിയായ ‘ഗുണകര്‍മ്മ വിഭാഗശ:’ എന്നത് മനഃപൂര്‍വം മറച്ചുപിടിച്ച് ‘മയാസൃഷ്ടം’ മാത്രം പൊക്കിപ്പിടിച്ചത് ഒരുപക്ഷേ ആ ലേഖനം വായിച്ച സഖാക്കള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. പക്ഷേ ചിന്താശീലര്‍ രണ്ടുവരികളും കൂട്ടിവായിച്ചേ അര്‍ത്ഥം മനസ്സിലാക്കൂ.ഗുണകര്മങ്ങള്ക്കനുസരിച്ചാണ് ചാതുര്‍വര്‍ണ്യം വ്യവച്ഛേദിക്കപ്പെടുക.’പണ്ഡിതഃ സമദര്‍ശന’ എന്ന് ഗീതതന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.
ഗുണകര്‍മങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം വര്‍ണം നിശ്ചയിക്കേണ്ടതെന്ന ഗീതാകാരന്റെ അഭിപ്രായത്തോട് പിണറായി യോജിക്കുന്നില്ലെങ്കില്‍ സവര്‍ണമേധാവിത്വവും ഉന്നതജാതീയ മേല്‍ക്കോയ്മയും അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥം.
ക്ഷേത്രപൂജാരിമാരായി ആളുകളെ നിശ്ചയിക്കുന്നത് അറിവിന്റെ അടിസ്ഥാനത്തിലാവണമെന്നും ജനിച്ച ജാതിയല്ല മാനദണ്ഡമെന്നും വ്യക്തമാക്കുന്ന 1985 ലെ പാലിയം വിളംബരത്തിന്റെ മുഖ്യശില്‍പ്പി ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരക് ആയിരുന്ന മാധവ്ജിയാണെന്ന് പിണറായി ഓര്‍ക്കുന്നത് നന്നായിരിക്കും.
പറവൂര്‍ ശ്രീധരന് തന്ത്രിയുടെ പുത്രന് രാകേഷിനെ ജാതി പറഞ്ഞ് മേല്ശാന്തിയാക്കാന് ദേവസ്വംബോര്‍ഡ് തയ്യാറാകാതിരുന്നപ്പോള്‍, കലവറയില്ലാത്ത പിന്തുണ അദ്ദേഹത്തിന് നല്‍കിയത് ആര്‍എസ്എസ് ആണ്. സിപിഎമ്മിനെ അന്ന് ആ പരിസരത്തുപോലും കണ്ടിരുന്നില്ല. സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള അന്തരം എത്രയോ സ്പഷ്ടം. കേരളത്തില്‍ സാമൂഹ്യപരിവര്‍ത്തന സംരംഭങ്ങളിലും പരിഷ്കരണ നടപടികളിലും സിപിഎമ്മിന് ഒരു പങ്കും വഹിക്കാന്‍ കഴിയാതെ പോയത് ‘ഗുണകര്മദോഷം’കൊണ്ടുമാത്രമാണ്.
മനുസ്മൃതിയിലുള്ള പരാമര്ശനങ്ങള്ക്കെല്ലാം ഉത്തരവാദി ആര്‍എസ്എസ് ആണോ? സ്മൃതി എന്നത് ഓരോ കാലത്തിനും യോജിച്ചവിധം സ്മൃതികാരന്മാര് രചിച്ചതാണ്. അതില്‍മാറ്റം വരാറുണ്ട്. പക്ഷേ ശ്രുതി അപൗരുഷേയവും മാറ്റം വരാത്തതുമാണ്. ഇതൊന്നും പിണറായിയോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം.
ശിവഗിരി പ്രശ്നത്തില്‍ സിപിഎമ്മിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ സ്വീകരിച്ച നിലപാട് നീതിനിഷേധത്തിന്റെയും മനുഷ്യാവകാശ ധ്വംസനത്തിന്റെതുമായിരുന്നു. 1998 ല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ 30 ദിവസം നിരാഹാരസത്യഗ്രഹം അനുഷ്ഠിച്ച പ്രകാശാനന്ദ സ്വാമിജിയോട് സംസാരിക്കാനോ സമരം ചെയ്തവരുമായി ചര്‍ച്ചചെയ്യാനോ തയ്യാറായില്ല.സിപിഎം ചെയ്തത് കടുത്ത ഗുരുനിന്ദയാണെന്ന് ഗുരു നിത്യചൈതന്യയതി ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രൊഫ.എം.കെ.സാനുവിനെപ്പോലുള്ള സാംസ്കാരിക നായകന്മാര് സിപിഎം നിലപാടിനെ ശക്തമായ ഭാഷയില്‍ അപലപിച്ചു.ആശുപത്രിവിട്ട സ്വാമിജിയെ ശിവഗിരി മഠത്തില്‍വെച്ച് തടയാനും സിപിഎമ്മുകാര്‍ എത്തി. അദ്ദേഹത്തിന്റെ പാദസ്പര്ശമേറ്റ് മഠം അശുദ്ധമായെന്ന് ആരോപിച്ച് സഖാക്കള്‍ ചാണകവെള്ളം തളിച്ചു.ശ്രീനാരായണഗുരുദേവന്റെ വത്സലശിഷ്യനായ ശങ്കരാനന്ദ സ്വാമിയില്‍നിന്നും 15-ാമത്തെ വയസ്സില്‍ ദീക്ഷസ്വീകരിച്ച് എന്നെന്നും ഗുരുദേവ ദര്‍ശനം മാത്രം ഉരുവിട്ട് കഴിഞ്ഞ പ്രകാശാനന്ദ സ്വാമിയോട് മനുഷ്യത്വം തൊട്ടുതീണ്ടാത്ത പെരുമാറ്റമായിരുന്നു സിപിഎമ്മിന്റേത്. ഇവരാണ് മനുഷ്യത്വമാണ് ജാതി എന്ന മഹത്വചനം നമ്മെ പഠിപ്പിക്കുന്നത്! പ്രതികാരം അവിടംകൊണ്ടും തീര്‍ന്നില്ല.
ഏതുമഠവും ആശ്രമവും ക്ഷേത്രവും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന ബില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നു. അതിനെതിരെ പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ സന്യാസിശ്രേഷ്ഠന്മാര് കേരള വ്യാപകമായി ധര്‍മരക്ഷാ യാത്ര നടത്തി. ഒടുവില്‍ സര്‍ക്കാരിന് പിന്‍വാങ്ങേണ്ടിവന്നു.
എന്‍എസ്എസിനെ കുടക്കീഴിലാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചിട്ട് നടന്നില്ലെന്നുള്ളതാണ് പിണറായിയുടെ മറ്റൊരു ആക്ഷേപം. എന്‍എസ്എസുമായുള്ള സൗഹൃദത്തിന് മന്നത്തുപത്മനാഭന്റെ കാലത്തോളം പഴക്കമുണ്ട്.1966 ല്‍ ഗുരുവായൂര്വെച്ച് വിശ്വഹിന്ദുപരിഷത്ത് ഉദ്ഘാടനം ചെയ്തത് മന്നത്തുപത്മനാഭനാണ്. എന്‍എസ്എസിന്റെ പ്രസിഡന്റായിരുന്ന എന്‍.ഗോവിന്ദമേനോന് ആര്‍എസ്എസിന്റെ പ്രാന്തസംഘചാലക് സ്ഥാനം വഹിച്ചപ്പോഴും ഉറ്റബന്ധം രണ്ട് പ്രസ്ഥാനങ്ങള്‍ തമ്മിലുണ്ടായിരുന്നു. നാളിതുവരെ അതു തുടരുകയും ചെയ്യുന്നു. അതേസമയം മന്നത്തുപത്മനാഭനെയും എന്‍എസ്എസിനെയും കുത്തിനോവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യാന്‍ സിപിഎം യാതൊരു മടിയും കാട്ടിയിട്ടില്ല.
വിഭിന്നവും അവസരവാദപരവുമായ നിലപാടുകളിലൂടെ കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇനി നിലനില്ക്കാനാവില്ലെന്ന് സ്വയം ബോധ്യപ്പെട്ടതുകൊണ്ടാണ് പിണറായി വിജയന് അസത്യപൂര്‍ണവും അബദ്ധജഡിലങ്ങളുമായ വാദമുഖങ്ങളുമായി ആര്‍എസ്എസിനേയും ബിജെപിയേയും എസ്എന്‍ഡിപി യോഗത്തേയും കടന്നാക്രമിക്കുന്നത്.മൂല്യാധിഷ്ഠിതമായ സാമൂഹ്യജീവിതക്രമവും കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനവും വേണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങള്‍ ഒരു മാറ്റം കേരള രാഷ്ട്രീയത്തില്‍ ആഗ്രഹിക്കുന്നു. അവരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ പിണറായി വിജയന്റെ ജല്‍പ്പനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല.സമഗ്രമായ സാമൂഹ്യവിപ്ലവത്തിന്റെ ശംഖൊലി ഉയര്‍ന്നുകഴിഞ്ഞു. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ശുഭാനന്ദ ഗുരുദേവനും പണ്ഡിറ്റ് കറുപ്പനും മറ്റ് ഒട്ടനവധി മഹാത്മാക്കളും ആഗ്രഹിച്ച പരിവര്‍ത്തനവും നവോത്ഥാനവും സഫലീകരിക്കാന്‍ കേരളം പാകപ്പെട്ടു കഴിഞ്ഞു. ഇതാണ് സമകാലത്തിന്റെ സന്ദേശവും നിയോഗവും.
(അവസാനിച്ചു)
- ഭാഗം 1. ഗുരുനിന്ദകരുടെ ഗതികേട്
- ഭാഗം 2. ചിത്രലേഖയുടെ കുറ്റപത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: