ന്യൂദല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും അങ്കണ്‍വാടി-ആശാവര്ക്കര്മാരേയും കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ-ചികിത്സാ പദ്ധതിയായ ഇഎസ്ഐയുടെ പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനം. കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന 166-ാമത് ഇഎസ്ഐ കോര്പ്പറേഷന് യോഗത്തിലാണ് വിപ്ലവകരമായ തീരുമാനം. കേരളത്തില്‍ ഒരുലക്ഷം ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പതിനായിരത്തിലേറെ അങ്കണ്‍വാടി-ആശാ വര്‍ക്കര്‍മാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും.
സൈറ്റ് കരാറുകാര്‍ക്ക് കീഴിലുള്ള സ്ഥിരം നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്. ചികിത്സാ ചെലവ് വര്‍ദ്ധിച്ചു വരുന്ന ആധുനിക സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വലിയ നേട്ടമാണ് പുതിയ തീരുമാനം. ചികിത്സാ സംവിധാനം, ചികിത്സയോടൊപ്പം വേതന നഷ്ടമൊഴിവാക്കുന്ന സഹായം എന്നിവ ലഭിക്കുന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ പേര്‍ക്ക് ഗുണകരമാക്കാന്‍ ഘടനാ പരിഷ്കാരവും ഇഎസ്ഐയില്‍ വരുത്താന്‍ തീരുമാനമായി.
നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇഎസ്ഐ പദ്ധതി സംസ്ഥാന സര്‍ക്കാരാണ് നടത്തുന്നത്. ഇതിലെ പോരായ്മകള്‍ പരിഹരിച്ച് ഒറ്റ മാനേജ്മെന്റിന് കീഴിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാനതല ഇഎസ്ഐ കോര്പ്പറേഷന് രൂപീകരിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും ഇഎസ്ഐ ആശുപത്രികള്‍ തുറക്കും. നിലവില്‍ 336 ജില്ലകളില്‍ മാത്രമാണ് ഇഎസ്ഐ ഡിസ്പെന്‍സറികളുള്ളത്. എല്ലാ ഇഎസ്ഐ ഡിസ്പെന്‍സറികളും ആറു കിടക്കകളുള്ള ആശുപത്രികളാക്കി ഉയര്‍ത്തി 24മണിക്കൂറും പ്രവര്‍ത്തിക്കും. അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്റ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഇഎസ്ഐ ആശുപത്രികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാനതല ഇഎസ്ഐ കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുമ്പോള്‍ അതില്‍ കേന്ദ്ര തൊഴില്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി, സംസ്ഥാനത്തുനിന്നുള്ള എംപി-എംഎല്‍എ പ്രതിനിധികള്‍, മൂന്ന് തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാകും. ഇഎസ്ഐ ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പില്‍വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആഗസ്ത് 13ന് തൊഴില്‍മന്ത്രാലയം യോഗം വിളിച്ചിട്ടുണ്ട്.
കേരളത്തില്‍ നിലവില്‍ 138 ഡിസ്പെന്‍സറികളാണ് ഉള്ളത്. ഇവയെ ആശുപത്രികളാക്കി ഉയര്‍ത്തുന്നതോടെ വമ്പിച്ച ആരോഗ്യ വിപ്ലവമായിരിക്കും സംസ്ഥാനത്തുണ്ടാകുക. ഡോക്ടര്‍മാര്‍ക്കും നഴ്സിങ് ബിരുദക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ വമ്പിച്ച തൊഴില്‍ സാധ്യതകളും പുതിയ തീരുമാനത്തിലൂടെ ഉണ്ടാകും.
ഇഎസ്ഐ സഹായങ്ങള്‍ നിരവധി
തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇഎസ്ഐ എന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്കീം ഓഫ് ഇന്ത്യ. തൊളിലാളികള്‍ക്ക് സാമൂഹ്യ-സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രകാരം ഈ സംവിധാനത്തില്‍ അംഗങ്ങളാകുന്ന തൊഴിലാളികള്‍ക്കും കുടുംബത്തിനും ചികിത്സാ സഹായം ലഭിക്കും, ചികിത്സയ്ക്കുള്ള അവധിക്കാലത്ത് വേതനവും ലഭിക്കും. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് തൊഴിലിനിടെ ഏതെങ്കിലും തരത്തില്‍ അപകടമേറ്റ് സ്ഥിരമായി ജോലി ചെയ്യാനാവാതായാല് പ്രതിമാസ ആശ്രിത ആനുകൂല്യവും ലഭിക്കും. പ്രതിമാസം അംഗങ്ങള്‍ നിശ്ചിത തുക നിക്ഷേപിക്കേണ്ടതുണ്ട്.
തൊഴിലാളികള്‍ക്ക് വന്‍ നേട്ടം: ബിഎംഎസ്
ന്യൂദല്‍ഹി: ഇഎസ്ഐ കോര്‍പ്പറേഷനിലൂടെ ആരോഗ്യ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം തൊഴിലാളികള്‍ക്ക് വമ്പിച്ച നേട്ടമാണെന്ന് ഇഎസ്ഐ കോര്പ്പറേഷന് ബോര്‍ഡംഗവും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. രാധാകൃഷ്ണന് പറഞ്ഞു. ഇന്നലെ നടന്ന ഇഎസ്ഐ യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം, ബിഎംഎസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളാണ് മുഖ്യമായും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നു പറഞ്ഞു.
ഇക്കാലമത്രയും തൊഴിലാളികളുടെ വേതന വിഹിതം വാങ്ങുകയല്ലാരെ ക്രിയാത്മക നടപടികള്‍ കോര്പ്പറേഷന് ചെയ്തിരുന്നില്ല. അതിനുള്ള സ്വാതന്ത്ര്യം കേന്ദ്രം ഭരിച്ചവര്‍ കൊടുത്തില്ല, അതിനു വേണ്ടി വാദിക്കാന്‍ ഭരണകക്ഷികളുടെ പിന്തുണക്കാരായ വിവിധ തൊഴിലാളി സംഘടനകള്‍ ശ്രമിച്ചില്ല, രാധാകൃഷ്ണന് പറഞ്ഞു. തൊഴിലാളി കോണ്‍ഗ്രസ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളും തീരുമാനങ്ങളുമാണ് യോഗത്തിലുണ്ടായതെന്നും രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: