ജീവിതം ഉഴിഞ്ഞുവച്ച
കലാമണ്ഡലം സിന്ധു
നങ്ങ്യാര്‍കൂത്തിനായി തനതുകലാരൂപങ്ങളെ അംഗീകരിക്കാന്‍ കേരളീയര്‍ വിമുഖത കാട്ടുമ്പോള്‍ നങ്ങ്യാര്‍കൂത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കലാകാരിയാണ് കലാമണ്ഡലം സിന്ധു. കൂത്തിനെ രാജ്യത്തിനകത്തും ലോകം മുഴുവനും പ്രചരിപ്പിക്കാന്‍ മാര്‍ഗി ഉഷയോടൊപ്പം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചുവരുന്നു. തിരുവനന്തപുരത്തെ മാര്‍ഗിയിലെ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന സിന്ധു ചാക്യാരല്ലാത്തവര്ക്ക് നങ്ങ്യാര്‍കൂത്ത് അന്യമായ കാലത്ത് പഠനം നടത്തിയ ആദ്യ കലാകാരികളില്‍ ഒരാളാണ്. നാടകനടനായ അച്ഛനാണ് സിന്ധുവിലെ കലാകാരിയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. അങ്ങനെ 1965 ല്‍ നാട്യകലാസാര്വഭൗമന് പൈങ്കുളം രാമചാക്യാരുടെ ശിക്ഷണത്തിലാണ് ക്ഷേത്രമതിലുകള്ക്കുപുറത്ത് അനുഗൃഹീത കലാരൂപമായ നങ്ങ്യാര്‍ കൂത്ത് പഠിക്കാന്‍ അവസരം ലഭിച്ചതെന്ന് കലാമണ്ഡലം സിന്ധു പറയുന്നു. തിരുവനന്തപുരത്തെ മാര്‍ഗി നേതൃത്വം നല്കുന്ന രംഗശ്രീയിലെ നങ്ങ്യാര്‍കൂത്ത് അദ്ധ്യാപികയായി പ്രവര്‍ത്തിച്ചുവരികയാണ്.
ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന് പുരസ്കാരം, കലാമണ്ഡലം യുവപ്രതിഭാ പുരസ്കാരം എന്നിവ ഈ കലാകാരിയെ തേടിയെത്തി. നങ്ങ്യാര്‍കൂത്തിനെ ലോകത്തിനുമുന്നിലെത്തിക്കാന്‍ മാര്ഗിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് സിന്ധു. കേന്ദ്ര സംഗീതനാടക അക്കാദമി സംഘടിപ്പിച്ച ജപ്പാന് പര്യടനത്തില്‍ ഇന്ത്യല്‍ ഫെസ്റ്റിവല്‍ ഒഫ് ജപ്പാന് എന്ന സാംസ്കാരിക പരിപാടിയുടെ ഭാഗഭാക്കാകാന്‍ അവസരം ലഭിച്ചു. കൂടിയാട്ടകേന്ദ്രത്തിന്റെ പരിപാടിയായി മാര്‍ഗി ട്രൂപ്പിനെ തെരഞ്ഞെടുത്തപ്പോള്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത് കലാമണ്ഡലം സിന്ധുവിനെയും മാര്‍ഗി ഉഷയെയുമായിരുന്നു. റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യക്കാര്‍ നമ്മുടെ തനതുകലകളെ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോള്‍ കേരളീയര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന് സിന്ധു പറയുന്നു.
കലാമണ്ഡലത്തില്‍ ചാക്യാര്‍കൂത്തും പാഠ്യവിഷയമാക്കിയതോടെ മറ്റു സമുദായക്കാര്‍ക്കും പഠിക്കാന്‍ അവസരമൊരുക്കിയപ്പോള്‍ അതിനുള്ള ഭാഗ്യം ലഭിച്ചകലാകാരികളാണ് മാര്‍ഗി ഉഷയും കലാമണ്ഡലം സിന്ധുവും.എ.ഡി. ഒമ്പതാം നൂറ്റാണ്ടിലാണ് നങ്ങ്യാര്‍ കൂത്ത് അവതരിപ്പിച്ചുതുടങ്ങിയത്. സംസ്കൃതനാടകാവതരണമാണ് സ്ത്രീകള്‍ അവതരിപ്പിക്കുന്ന ഈ കലാരൂപം. ചില പ്രശസ്തക്ഷേത്രങ്ങളില്‍ നങ്ങ്യാര്‍കൂത്ത് ഒരു ആചാരമായി ഇന്നും നടക്കുന്നുണ്ട്. പന്ത്രണ്ടു ദിവസം കൊണ്ട് ശ്രീകൃഷ്ണന്റെ ചരിത്രം ഏകാംഗനൃത്തമായി അവതരിപ്പിക്കുകയാണ് നങ്ങ്യാര്‍കൂത്തില്‍ ചെയ്യുന്നത്.
നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളെയാണ് നങ്ങ്യാര്‍മാര്‍ എന്നു വിളിക്കുക. കൂത്തമ്പലങ്ങളിലാണ് പണ്ടൊക്കെ നങ്ങ്യാര്‍കൂത്ത് നടത്തിയിരുന്നത്. വളരെ അപൂര്‍വമായേ ക്ഷേത്രത്തിനു വെളിയില്‍ ഈ കലാരൂപം അവതരിപ്പിച്ചിരുന്നുള്ളു. ചാക്യാര്‍ സമുദായത്തിലെ സ്ത്രീകളായ നങ്ങ്യാര്‍മാരാണ് അഭിനയിക്കുന്നത് സുഭദ്രാധനഞ്ജയം എന്ന സംസ്കൃത നാടകത്തിലെ രണ്ടാമങ്കത്തിലെ സുഭദ്രയുടെ ദാസിയായ ചേടിയുടെ വേഷമാണ് നങ്ങ്യാര്‍കൂത്തില്‍ ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയുമെല്ലാം ഭാഗം നങ്ങ്യാര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഒരു കഥാപാത്രം തന്നെ മറ്റു പല കഥാപാത്രങ്ങളെക്കൂടി അവതരിപ്പിക്കുന്ന രീതിക്ക് പകര്‍ന്നാട്ടം എന്നാണ് പേര്. 1965 ല്‍ രാമചാക്യാരാണ് കലാമണ്ഡലത്തില്‍ നങ്ങ്യാര്‍കൂത്ത് പാഠ്യവിഷയമാക്കിയതോടെ മറ്റു സമുദായക്കാര്‍ക്കും പഠിക്കാന്‍ അവസരമൊരുക്കിയത്.
ഉഷാരത്നത്തില്നിന്ന്
മാര്‍ഗി ഉഷയിലേക്ക്
തൃശൂര്‍ ജില്ലയില്‍ ജനിച്ച ഉഷാരത്നം മാര്‍ഗി ഉഷ ആയതിനു പിന്നില്‍ കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും കഥകളുണ്ട്. 1983 ല്‍ കലാമണ്ഡലത്തില്‍ കൂടിയാട്ട പഠനം ആരംഭിച്ച മാര്‍ഗി ഉഷയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. തുടര്‍ന്ന് 1987 ല്‍ നങ്ങ്യാര്‍കൂത്തില്‍ ഡിപ്ലോമയും 1988 ല്‍ ബിരുദാനന്തര കോഴ്സും പാസായി. 1988 ല്‍ ഭാരത സര്‍ക്കാരിന്റെ യുവകലാകാരന്മാര്ക്കുള്ള സ്കോളര്‍ ഷിപ്പ് ലഭിച്ചു. കലാമണ്ഡലം മാണി മാധവ ചാക്യാര്‍, പി.കെ.നാരായണന് നമ്പ്യാര്‍ തുടങ്ങി പ്രമുഖരുടെ ശിഷ്യത്വം സ്വീകരിക്കാനായി. തുടര്‍ന്ന് മോഹിനിയാട്ടവും ഭരതനാട്യവും പഠിച്ചു.
തിരുവനന്തപുരത്തെ മാര്‍ഗിയില്‍ 1991 ല്‍ മായാസീതാംഗം കൂടിയാട്ടത്തില്‍ മായാ സീതയെ അവതരിപ്പിച്ചതിനുശേഷം നങ്ങ്യാര്‍കൂത്ത് കലാകാരിയായും മാര്‍ഗിയിലെ അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചുവരുന്നു. മാര്ഗിയിലെത്തിയത് തന്റെ ജീവിതത്തില്‍ വഴിത്തിരിവായെന്ന് മാര്‍ഗി ഉഷ പറയുന്നു. മാര്‍ഗിയിലെ കൂടിയാട്ട ഗുരുവായ മൂഴിക്കുളം കൊച്ചുകുട്ടന് ചാക്യാരുടെകീഴില് കൂടിയാട്ടത്തിന്റെ ആചാരാനുഷ്ഠാനങ്ങളായ മൂളല്‍, പാടല്‍, ശ്ലോകം തുടങ്ങിയ സമ്പ്രദായങ്ങളെല്ലാം സ്വായത്തമാക്കി. തുടര്‍ന്ന് ശ്രീകൃഷ്ണചരിതം നങ്ങ്യാരമ്മക്കൂത്തും ശ്രീരാമചരിതം നങ്ങ്യാരമ്മക്കൂത്തും തുടര്‍ച്ചയായി മാര്‍ഗിയില്‍ അവതരിപ്പിച്ചുവരുന്നു. സ്ത്രീകള്‍ക്ക് വാക്യം ചൊല്ലി അന്വയിക്കാനും അത്രത്തോളം അഭിനയകലയില്‍ ആഴ്ന്നുചെന്ന് മനോധര്‍മ്മത്തോടെ അവതരിപ്പിക്കാനാകും.
തിരുവഞ്ചൂര്‍ സുബ്രഹമണ്യസ്വാമി ക്ഷേത്രത്തില്‍ പൊതിയില്‍ ചാക്യാര്‍ കുടുംബം ആചാരാനുഷ്ഠാനങ്ങളോടെ നടത്തിവരാറുള്ള കൂത്ത് വഴിപാടായ ബ്രഹ്മചാരിക്കൂത്തില് പങ്കെടുക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
ഈ കലാരൂപത്തെ വിദേശീയര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചുവരുന്നു. അതിനു തെളിവാണ് ഈ കലാരൂപത്തെ വിദേശീയര്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ലഭിച്ച അവസരങ്ങള്‍. ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന് എന്നിവിടങ്ങളില്‍ 1999 ല്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. 2001 ല്‍ കൂടിയാട്ടത്തെ ലോക പൈതൃക അനുഷ്ഠാന കലയായി പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് പ്രഖ്യാപിക്കുന്ന സര്‍ഭത്തില്‍ അവതരിപ്പിച്ച ശൂര്‍പ്പണഖാംഗം കൂടിയാട്ടത്തില്‍ സീതയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. 2002 ല്‍ ജര്‍മനി ആന്‍ഡ് ബെര്‍ലിന്‍ ഫെസ്റ്റിലിലും നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. ദാരികവധം നങ്ങ്യാര്‍കൂത്ത് ഭാരതത്തില്‍ത്തന്നെ 50 ല്‍ പരം വിവിധ വേദികളില്‍ അവതരിപ്പിച്ചു. കൂത്തമ്പലത്തിനുപുറത്ത് ആദ്യമായാണ് ഒരു കലാകാരി ഒരേകഥ തന്നെ അഭിനയിച്ച് 50 ല്‍ അധികം വേദികള്‍ പിന്നിടുന്നത്.
ഭദ്രകാളീചരിതം,സ്വാതിതിരുനാള്കൃതി, ഭഗവദ്ഗീത, വേലന്‍പാട്ട് എന്നിവ ആദ്യമായി നങ്ങ്യാര്‍കൂത്തില്‍ അവതരിപ്പിച്ചു എന്ന റെക്കോഡും മാര്‍ഗി ഉഷയ്ക്ക് സ്വന്തം. ക്ഷേത്ര അനുഷ്ഠാന കലാവേദി അവാര്‍ഡ്, നവരസം സംഗീതസഭ അവാര്‍ഡ്, അഖിലകേരള കലാക്ഷേമ സമിതിയുടെ കലാരത്ന പുരസ്കാരം, കേരളകലാമണ്ഡലം നല്കുന്ന ഡോ.വി.എസ്.വര്‍മ്മ എന്‍ഡോവ്മെന്റ് എന്നീ പുരസ്കാരങ്ങളും മാര്‍ഗി ഉഷയെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: