രോചതേ യദി മേ സഖ്യം ബാഹുരേഷ പ്രസാരിതഃ
ഗൃഹ്യതാം പാണിനാം പാണീര് മര്യാദാബധ്യതാം ധ്രുവ (കിഷ്കിന്ധ 5:12)
എന്നോട് മിത്രത ആഗ്രഹിക്കുന്നുവെങ്കില്‍ ഞാനിതാ ഹസ്തദാനം ചെയ്യുന്നു. അങ്ങ് എന്റെ കൈകള്‍ ഗ്രഹിച്ചാലും മൈത്രി സ്ഥാപിതമാകട്ടെ.
ഏതത്തു വചനം ശ്രുത്വാ സുഗ്രീവേണ സുഭാഷിതം
സ പ്രഹൃഷ്ടമാനാ ഹസ്തം പീഡയാമാസ പാണിനാ (കിഷ്കിന്ധ 5:13)
സുഗ്രീവന്റെ ഈ നല്ല വാക്കുകേട്ട ശ്രീരാമന് സുഗ്രീവഹസ്തം ശക്തിപൂര്‍വം കൈകൊണ്ട് പിടിച്ചുകുലുക്കി.
ഹനുമാന് അഗ്നിജ്വലിപ്പിച്ചു. രാമനും സുഗ്രീവനും അഗ്നിസാക്ഷിയായി സഖ്യം ചെയ്തു. അനന്തരം രാമന് ഇരിക്കുന്നതിനായി സുഗ്രീവന് വൃക്ഷത്തിന്റെ ഇലകള്‍ പറിച്ച് ആസനം തയ്യാറാക്കി. ഇതുകണ്ട ഹനുമാന് തനിയ്ക്കുവേണ്ടി ആസനം തയ്യാറാക്കി ഇലകള്‍ പറിച്ചു സുഗ്രീവനായി താനും ആസനം ഉണ്ടാക്കി. മൂന്നുപേരും ഇരിപ്പിടങ്ങളില്‍ ഇരുന്നു. ശ്രീരാമന് സീതാപഹരണ വൃത്താന്തം സുഗ്രീവനോട് പറഞ്ഞു. അപ്പോഴാണ് രാമരാമാ എന്ന് വിലപിച്ചുകൊണ്ട് ആകാശമാര്‍ഗ്ഗം പോയ സ്ത്രീ സീതയായിരിക്കുമെന്ന് സുഗ്രീവന് തോന്നിയത്.
ഉടനെ എഴുന്നേറ്റ് ഗുഹയ്ക്കുള്ളില്‍ പോയി അന്ന് ആ സ്ത്രീ ഉത്തരീയത്തില്‍ പൊതിഞ്ഞ് അവരുടെ നേര്‍ക്കെറിഞ്ഞ ആഭരണങ്ങള്‍ കൊണ്ടുവന്ന് രാമന്റെ മുമ്പില്‍ വെച്ചു. വസ്ത്രവും ആഭരണവും കയ്യിലെടുത്തപ്പോള്‍ സീതാസ്മരണമൂലം ഉണ്ടായ ദുഃഖത്താല്‍ ഹാ പ്രിയേ എന്ന് നിലവിളിച്ചുകൊണ്ട് പൊതിയെടുത്ത് മാറോടണച്ച് നെടുവീര്‍പ്പിട്ടു. കണ്ണുനീര് വീര്ത്തുകൊണ്ട് തന്നെനോക്കിപ്പറഞ്ഞു. ലക്ഷ്മണ ഇവ സീതയുടേതുപോലെ തോന്നുന്നു. നീകൂടി ഒന്ന് നോക്കിപറയുക ഇത് അവളുടെ ആഭരണങ്ങള്‍ തന്നെയാണോ?
താന്‍ പറഞ്ഞു.
നാഹം ജാനാമി കേയൂരേ നാഹം ജാനാമി കുണ്ഡലേ
നൂപുരേത്വഭി ജാനാമി നിത്യം പാതാദിവന്ദനാത്(കിഷ്കിന്ധ 6:21)
തോള്‍വളയും കമ്മലും ആരുടേതാണെന്ന് എനിക്കറിയില്ല. പക്ഷെ ഈ കാല്‍ച്ചിലമ്പുകള്‍ രണ്ടും എനിക്കറിയാം. നിത്യവും പാദവന്ദനം നടത്തുമ്പോള്‍ ഞാനത് കണ്ടിട്ടുണ്ട്. അത് ദേവിയുടേതുതന്നെയാണ്. രാമന്റെ വ്യാകുലതകണ്ട് സുഗ്രീവന് ധൈര്യം പകര്‍ന്നുകൊണ്ട് പറഞ്ഞു.
യേ ശോകമനുവര്ത്തന്തേ ന തേഷാം വിദ്യതേസുഖം
തേജശ്ച ക്ഷീയതേ തേഷാം ന ത്വം ശോചിതുമര്‍ഹസി (കിഷ്കിന്ധ 7:12)
ദുഃഖിക്കുന്നവരുടെ തേജസ്സ് നശിക്കുന്നു. അവര്‍ക്ക് ഒരിക്കലും സുഖം ലഭിക്കുകയില്ല. അതുകൊണ്ട് അങ്ങ് ദുഃഖിക്കരുത്.
സീതയെ രാവണന് എവിടേക്കാണ് കൊണ്ടുപോയതെന്നും, ആ ക്രൂരന് എവിടെയാണ് വസിക്കുന്നതെന്നും രാമന് അന്വേഷിച്ചു. അവന് വാഴുന്നതെവിടെയാണെന്ന് തനിക്കറിയില്ലെന്നും എവിടെയായാലും അവനെ അന്വേഷിച്ച് കണ്ടെത്തി കുലത്തോടെ നശിപ്പിച്ച് മൈഥിലിയെ വീണ്ടെടുത്തുതരുന്നതാണെന്ന് സുഗ്രീവന് പ്രതിജ്ഞ ചെയ്തു. രാമനോട് ശോകം കൈവെടിഞ്ഞ് ധൈര്യം ഉള്‍ക്കൊള്ളാന്‍ സുഗ്രീവന് വീണ്ടും അപേക്ഷിച്ചു.
സുഗ്രീവവാക്യങ്ങള്‍ കേട്ട് രാമന് ശാന്തനായി വസ്ത്രാഞ്ചലംകൊണ്ട് മുഖംതുടച്ചു. അതിനുശേഷം സുഗ്രീവനെ കെട്ടിപ്പുണര്‍ന്നുകൊണ്ട് രാമന് പറഞ്ഞു. സ്നിഗ്ദ്ധനും ഹിതകാരിയുമായ ഒരു മിത്രം ചെയ്യേണ്ട കടമ നീ എന്നോടുചെയ്തു. നിന്നെപ്പോലുള്ള മിത്രങ്ങള്‍ അപൂര്‍വമാണ്.
സീതാന്വേഷണത്തിനു വേണ്ട ഏര്‍പ്പാടുകള്‍ നീ ചെയ്താലും. വാനരവീര ഞാന്‍ അങ്ങേയ്ക്ക് എന്താണ് ചെയ്തുതരേണ്ടത്? ഒരു ശങ്കയും സങ്കോചവും വേണ്ട. താങ്കളുടെ ഇച്ഛ ഞാന്‍ നിറവേറ്റിത്തന്നിരിക്കും. അതിന് സംശയംവേണ്ട എന്തുകൊണ്ടെന്നാല്‍
അനൃതം നോക്ത പൂര്‍വം മേ ചവക്ഷ്യേ കദാചന
ഏതത്തേപ്രതിജാനാമി സത്യേനൈവ ച തേ ശപേ (കിഷ്കിന്ധ 8:22)
ഞാന്‍ പണ്ട് കള്ളം പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. അങ്ങനെ ആഗ്രഹം പൂര്ത്തീകരിച്ചുതരുമെന്ന് സത്യമായും ശപഥം ചെയ്യുന്നു. ഇതുകേട്ട് സുഗ്രീവാദികള്‍ക്ക് സന്തോഷമായി. സുഗ്രീവന് തന്റെ കദനകഥ രാമനോട് പറഞ്ഞു.
ഞാനും ബാലിയും പരസ്പരം സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞുവന്നിരുന്ന സഹോദരന്മാരായിരുന്നു. ഒരിയ്ക്കല്‍ ദുന്ദുഭീ പുത്രനായ മായാവി ബാലിയെ പോരിനുവിളിച്ചു. യുദ്ധത്തിന്നായി തന്നെ വിളിച്ചത് കേട്ട് ബാലി അവനോടെതിരിട്ടു. മുഷ്ടികള്‍ കൊണ്ടുള്ള ബാലിയുടെ ഇടിയേറ്റ് അസുരന് പേടിച്ചോടി. ബാലി അവന്റെ പിന്നാലെ പാഞ്ഞു.
കണ്ടുനിന്നിരുന്ന ഞാനും അവരുടെ പിന്നാലെ ഓടിച്ചെന്നു. ഭയന്നോടിയ മായാവി ഗുഹക്കകത്തു കടന്നു. അതുകണ്ട ബാലി എന്നോടുപറഞ്ഞു. ഞാന്‍ അകത്തുപോയി അവനെ കൊന്നുവരാം. നീ ഈ ഗുഹാമുഖത്ത് കാവല്‍ നില്‍ക്കണം.
ഗുഹക്ക് പുറത്തേക്ക് പാല് ഒഴുകിയെത്തിയാല്‍ അസുരന് മരിച്ചെന്ന് കരുതുക അതല്ല ചോരയാണ് വരുന്നതെങ്കില്‍ ഞാന്‍ മരിച്ചെന്നു കരുതി ഗുഹാമുഖം അടച്ച് നീ കിഷ്കിന്ധയില്‍ പോയി വാഴുക. ജേഷ്ഠന്റെ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ ഗുഹാമുഖത്ത് കാത്തുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: