ന്യൂദല്‍ഹി: രാജ്യത്ത് ലൈംഗിക വെബ്സൈറ്റുകള്‍ നിരോധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടികളെ ഉപയോഗിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ സദാചാര പോലീസല്ല. പൗരന്മാര് അവരുടെ ബെഡ്റൂമില്‍ ലൈംഗികദൃശ്യങ്ങള്‍ കാണുന്നത് നിയന്ത്രിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. രാജ്യത്തെ പൗരന്മാരെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുമ്പോള്‍ അശ്ലീല സൈറ്റുകളുടെ നിരോധനം ഉള്‍പ്പെടെ ഇന്റര്‍നെറ്റിന്റെ ലോകത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. എന്നാല്‍ കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചിനോട് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
അശ്ലീല വെബ്സൈറ്റുകള്‍ കാണുന്നതുമായി ബന്ധപ്പെട്ട് സ്വയം നിയന്ത്രണമാണ് ആവശ്യം. പൗരന്മാര്ക്ക് മുകളില്‍ സമഗ്രാധിപത്യമുള്ള സംവിധാനമായല്ല കേന്ദ്രസര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. അശ്ലീല വെബ്സൈറ്റുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഉടന്‍ ഐ.ടി മന്ത്രാലയം റിപ്പോര്‍ട്ടായി കോടതിയില്‍ സമര്‍പ്പിക്കുമെന്നും മുകുള്‍ രോഹത്ഗി പറഞ്ഞു.
രാജ്യത്തെ അശ്ലീലവെബ്സൈറ്റുകള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് കമലേഷ് വസ്വാനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. നേരത്തെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന 857 വെബ്സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന സൈറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതിന്റെ പേരില്‍ ആഭ്യന്തര-ഐടി മന്ത്രാലയത്തിന് നേരെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് വെബ്സൈറ്റുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിക്കുന്ന അശ്ലീല സൈറ്റുകള്‍ രാജ്യത്തുനിന്നും സമ്പൂര്‍ണ്ണമായി നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. ഓംബുഡ്സ്മാനെ നിയോഗിച്ച് അശ്ലീല വെബ്സൈറ്റുകള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനും കേന്ദ്രം ആലോചിക്കുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനപ്രകാരമായിരിക്കും തുടര്‍ നടപടികളെന്ന് ഐ.ടി മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: