ശ്രീരാമചന്ദ്രന് രാവണ നിഗ്രഹത്തിന് ലങ്കയിലെത്താന്‍ നടത്തിയതാണല്ലോ സേതുബന്ധനം. കടലിനക്കരയ്ക്കുള്ള പാലംകെട്ടല്‍. ലോകത്തുതന്നെ ഒരേയൊരു സ്ഥലത്തേ ആ സേതുബന്ധന സ്മരണ നിലനിര്‍ത്തി ചടങ്ങുകള്‍ നടത്താറുള്ളു. അത് കേരളത്തിലെ തൃശിവപേരൂര് ജില്ലയിലെ താന്ന്യം പഞ്ചായത്തിലെ 900 പറ പാടശേഖരം വരുന്ന ശ്രീരാമന് ചിറയിലാണ്.
ഇക്കാരണത്താലാണ് പാടശേഖരത്തിന് ശ്രീരാമന് ചിറയെന്നു പേര് ലഭിച്ചത്. ആചാരപ്പെരുമയോടെ, ആഘോഷത്തോടെ ചിറകെട്ടി വെള്ളം ശേഖരിച്ചിരുന്ന സമയത്ത് ഇവിടെ ശുദ്ധജലക്ഷാമം ഉണ്ടായിരുന്നില്ല. കടുത്ത വേനലില്‍പ്പോലും പ്രദേശത്തെ കുളങ്ങളും കിണറുകളും ജലസമൃദ്ധമായിരുന്നു. ശ്രീരാമന് ചിറ, പെരിങ്ങോട്ടുകരപ്പാടം, കണ്ണന് ചിറ എന്നിങ്ങനെയുള്ള മൂന്ന് തൊള്ളായിരം പറ പാടശേഖരം തൃപ്രയാര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു.
കന്നിമാസത്തിലെ തിരുവോണദിനത്തില്‍ ചിറ കെട്ടുന്ന ഈ ചടങ്ങ്, വളരെ ഉത്സാഹത്തോടെ ചിറകെട്ടോണമായി ആഘോഷിച്ചു വരുന്നു. ഈ പ്രദേശങ്ങളില്‍ (തൃപ്രയാര്‍) തേവരുടെ ഓണം എന്നുകൂടി ഈ ആഘോഷം അറിയപ്പെട്ടിരുന്നു. അന്ന് പുലര്‍ച്ചെ മൂന്ന മണിയ്ക്ക് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിയമവെടി കേള്‍ക്കുമ്പോള്‍, ശ്രീരാമന്‍ചിറയില്‍ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചു വയ്ക്കുന്നതോടെയാണ് ചടങ്ങു തുടങ്ങുന്നത്. അതിനുശേഷം തൃക്കാക്കരയപ്പനു മുന്നിലിരുന്ന് ചിറകെട്ട് ചടങ്ങ് നടത്തുന്നതു വരെ (വൈകുന്നേരം വരെ) ചെണ്ടകൊട്ട് തുടരുന്നു. പുലര്‍ച്ചെയുള്ള ഈ ചെണ്ടകൊട്ട് കേള്‍ക്കുമ്പോഴാണ് ചെമ്മാപ്പിള്ളി – പെരിങ്ങോട്ടുകര പ്രദേശങ്ങളിലുള്ളവര്‍ വീടുകളിലും ഈ ചടങ്ങ് നടത്തിയിരുന്നത്. പാടശേഖരത്തിനു കുറുകേ നീളത്തില്‍ കെട്ടുന്ന ഒരു നീളന്‍ കെട്ടും, അതിനു പുറത്ത് അര്‍ദ്ധവൃത്താകൃതിയില്‍ കെട്ടുന്ന വട്ടക്കെട്ടും. നീളന്‍ കെട്ടിനു ബലക്ഷയം സംഭവിച്ചാലും സംഭരിച്ച വെള്ളം നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് വട്ടക്കെട്ട്. ചിറ നിര്‍മ്മിക്കുന്നതിനുള്ള മണ്ണ്, മുള, ഓല, മറ്റ് അനുബന്ധ വസ്തുക്കള്‍ തുടങ്ങിയവയെല്ലാം തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ നിന്നാണ് നല്കി വന്നിരുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ മുമ്പു വരെ ചേന്നന് കോള്‍ എന്നറിയപ്പെട്ട സ്ഥലമാണ് ഇപ്പോള്‍ ചെമ്മാപ്പിള്ളി എന്ന പേരില്‍ അറിയപ്പെടുന്നത്.
ചിറകെട്ടുന്നതിനായി തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദീപാരാധനയും അത്താഴപൂജയും നേരത്തേത്തന്നെ കഴിഞ്ഞ്, നട അടയ്ക്കും. അതിനുശേഷം ദേവസ്വം ശ്രീകാര്യം (ദേവസ്വം ഓഫീസര്‍), ഒരു ശാന്തിക്കാരന് എന്നിവര്‍ മറ്റ് ക്ഷേത്ര ജീവനക്കാര്‍ക്കൊപ്പം ചിറകെട്ട് നടക്കുന്ന സ്ഥലത്ത് ചെന്ന് അനുമതി നല്‍കിയതിനു ശേഷമാണ് ചിറകെട്ട് ആരംഭിക്കുന്നത്. ശാന്തിക്കും അവകാശങ്ങള്‍ അളന്നു നല്കുന്നവര്ക്കും കുളിക്കുന്നതിനായി മഠത്തിലകായിയിലെ കുളം എന്നറിയപ്പെട്ടിരുന്ന കുളമാണ് ഉപയോഗിച്ചിരുന്നത്.
ക്ഷേത്രനട അടച്ചതിനു ശേഷം തൃപ്രയാര്‍ തേവര് മുതലപ്പുറത്ത് കയറി ശ്രീരാമന് ചിറയില്‍ എത്തുമെന്നാണ് സങ്കല്‍പ്പം. നട അടയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ മീനൂട്ട് കടവില്‍ (കനോലിപ്പുഴയില്‍) അസാധാരണമായ തിരയിളക്കം കാണാന്‍ സാധിക്കാറുണ്ടെന്ന് തൃപ്രയാര്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിമാരടക്കമുള്ള പൂര്‍വ്വികര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചിറകെട്ടുന്ന അന്ന് പെയ്യുന്ന മഴയില്‍ ശ്രീരാമന്‍ചിറ നിറയുമെന്നാണ് വിശ്വാസം. ശ്രീരാമന് ചിറ കെട്ടുന്നതിനായി തൃപ്രയാര്‍ ക്ഷേത്രനട അടച്ചുകഴിഞ്ഞാല്‍ പിന്നെ ആരും അന്ന് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പ്രവേശിക്കരുതെന്ന് വിധിയുണ്ട്.
ചിറകെട്ടവകാശം വേട്ടുവ സമുദായത്തിനും, ചിറകെട്ടിയതിനു ശേഷം പടിഞ്ഞാറു ഭാഗത്തുള്ള കൊട്ടാരവളപ്പില്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന് നമ്പൂതിരിക്കും, നാഴി അല്ലെങ്കില്‍ ഇടങ്ങഴി വയ്ക്കുന്നതിന് ആശാരിക്കും, ഇരുമ്പുകത്തി സമര്‍പ്പിക്കാന്‍ കരുവാനും, മോതിരം സമര്‍പ്പിക്കാന്‍ തട്ടാനും, മാറ്റും വെള്ളയും കരിമ്പടവും കൊണ്ടു വരാന്‍ വെളുത്തേടത്ത് നായര്‍ക്കും, നെല്ലും കാഴ്ചക്കുലയും സമര്‍പ്പിക്കാന്‍ നായര്‍ക്കും, കൊട്ടാരപ്പറമ്പിലെ പൂജാദ്രവ്യങ്ങളൊരുക്കുന്നതിനും തോരണമിട്ട് അലങ്കരിക്കാനും ഈഴവര്‍ക്കും എന്നിങ്ങനെ ചുമതലകളും കല്പ്പിച്ചു നല്‍കിയിട്ടുണ്ട്. പുറമേ, കൊട്ടാരവളപ്പില്‍ സമര്‍പ്പിക്കുന്ന നെല്ല് കുത്തി അരിയാക്കി, അതുപയോഗിച്ചുള്ള നിവേദ്യം പിറ്റേന്ന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഭഗവാന് സമര്‍പ്പിക്കുകയും വേണം.
സേതുബന്ധന സമയത്ത് വെള്ളത്തില്‍ മുങ്ങി മണ്ണില്‍ക്കിടന്നുരുണ്ട് ആ മണ്ണ് തന്റെ ദേഹത്തു നിന്നും കുടഞ്ഞ് താഴെയിട്ട് ചിറകെട്ടുന്നതിന് സഹായിച്ച അണ്ണാറക്കണ്ണനെ ഓര്‍ക്കാനെന്നവണ്ണം, ഒരു പിടി മണ്ണ് വാരിയിട്ട് ചിറകെട്ടുന്നതിന് സഹായിക്കുന്ന എല്ലാവര്ക്കും നെല്ല് അളന്നുനല്‍കി പ്രാതിനിധ്യം ഇല്ലാത്തവരുടെ കൂടി സഹകരണം ക്ഷേത്രഭരണകര്‍ത്താക്കള്‍ ഉറപ്പാക്കിയിരുന്നു.
ആവണേങ്ങാട്ട് കളരിയിലെ (പെരിങ്ങോട്ടുകരയിലുള്ള പുരാതന ചാത്തന് ക്ഷേത്രമാണിത്) കാരണവന്മാര് ഈ ചടങ്ങ് നടത്തുന്നതിനായി കൊണ്ടുവന്നിരുന്ന പറയ സമുദായത്തില്‍പ്പെട്ടവരായിരുന്നു ആദ്യകാലത്ത് ചിറകെട്ടിയിരുന്നത്. ചിറകെട്ടുന്നതിന് മാസങ്ങള്‍ക്കുമുമ്പേ അവര്‍ ആയതിനുള്ള സാധനസാമഗ്രികള്‍ എത്തിച്ച് ഇതിനു സമീപം എല്ലാവരും കൂടി താമസിക്കുകയായിരുന്നു പതിവ്. പിന്നീട് അവര്‍ അവകാശം ഉപേക്ഷിച്ചു പോയപ്പോള്‍ ചിറകെട്ട് മുടങ്ങാതിരിക്കാന്‍ തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ഊരായ്മ ഇല്ലങ്ങളിലൊന്നായ ചെമ്മാപ്പിള്ളി പുന്നപ്പിള്ളിമനയിലെ കാരണവന്മാര് കൊണ്ടുവന്ന് ഇല്ലപ്പറമ്പില്‍ താമസിപ്പിച്ച വേട്ടുവസമുദായക്കാരുടെ പിന്മുറക്കാര്ക്കാണ് ഇപ്പോള്‍ ചിറകെട്ടാനവകാശം.
ആചാരങ്ങളും വിശ്വാസവും മുറതെറ്റാതെ ഈ ചടങ്ങുകളെല്ലാം നടത്തി വന്നിരുന്നതാകട്ടെ ചിറകെട്ടി തുലാവര്‍ഷ ജലം ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മഴക്കാലം തീരുന്നതോടെ (നവംബര്‍ മാസത്തില്‍) തൃപ്പാദയാറെന്നറിയപ്പെടുന്ന കനോലിപ്പുഴയില്‍ ഉപ്പുവെള്ളം കയറി ഉപയോഗയോഗ്യമല്ലാതാകും. അപ്പോള്‍ കനോലി കനാലിന്റെ തീരത്ത് താമസിക്കുന്നവരുടെ കിണറുകളും, കുളങ്ങളുമെല്ലാം ഉപ്പുരസമുള്ള വെള്ളത്താല്‍ നിറയും. ജല സമൃദ്ധമായിരുന്ന പോയ കാലത്തിന്റെ സ്മരണയായി ഒരു ഓര്‍മ്മത്തെറ്റു പോലെ രണ്ട് കുളിക്കടവുകളും ഇന്നും ശ്രീരാമന് ചിറയുടെ ബണ്ടിന്മേല് ഉണ്ട്. മീന്‍ പിടിച്ച് ഉപജീവനം നടത്തിയിരുന്നവരും ശ്രീരാമന് ചിറയെ ആശ്രയിച്ചിരുന്നു. വരാല്, വാള, പരല്‍, മുണ്ടത്തി തുടങ്ങിയ നാടന്‍ ശുദ്ധജല മ ത്സ്യങ്ങളാല്‍ സമൃദ്ധമായിരുന്നു ശ്രീരാമന് ചിറ. ചിറകെട്ടി വെള്ളം സംഭരിക്കുന്നത് നിലച്ചതോടെ പലതരം മത്സ്യങ്ങളും അന്യം നിന്നു പോയിട്ടുണ്ട്. റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിങ്ങും, മഴക്കുഴികളുമെല്ലാം നമ്മുടെ ഭരണകര്‍ത്താക്കള്‍ ചിന്തിച്ചു തുടങ്ങുന്ന ഇക്കാലത്ത്, ബണ്ടു നിര്‍മ്മിച്ച് ജലം സംഭരിക്കാതെ കിടക്കുന്ന ഈ പാടശേഖരം നമുക്കു മുന്നില്‍ ഒരു ചോദ്യചിഹ്നമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: