ഗവണ്മെന്റ് പ്രസ്സിനെ ഫാക്ടറീസ് ആക്ടിന് കീഴില്‍ കൊണ്ടുവരുന്നത് 1988 ലാണ്. അന്നുമുതല്‍ കേന്ദ്രസര്‍ക്കാരിന് ഗവണ്മെന്റ് പ്രസ് ഫാക്ടറീസ് ആക്ട് പ്രകാരമുള്ള ലൈസന്‍സ് ഫീസ് ഗവണ്മെന്റ് പ്രസ് അടയ്ക്കുന്നുണ്ട്.
2014 വരെ ഇത് തുടര്‍ന്നു. ഏറ്റവും അവസാനം അടച്ചത് 25,000 രൂപയാണ്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഫാക്ടറീസ് ആക്ട് ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മരവിപ്പിച്ച സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ഈ ലൈസന്‍സ് ഫീസ് അടച്ചിട്ടില്ല. ഹൈ ടെന്‍ഷന്‍ പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രസംവിധാനമുള്ള സ്ഥാപനം തീര്‍ച്ചയായും ഫാക്ടറീസ് ആക്ടിന് കീഴില്‍ വരണമെന്ന 1948ലെ കേന്ദ്രനിയമം ഇതിലൂടെ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട തുച്ഛമായ പെന്ഷന് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ധനവകുപ്പിന്റെ നിര്‍ദ്ദേശമാണ് ഇതിനുപിന്നില്‍. ഫാക്ടറീസ് ആക്ട് ബാധകമാണെങ്കില്‍ അതനുസരിച്ച് ആനുകൂല്യങ്ങളും ഓവര്‍ടൈം വേതനവും നല്‍കേണ്ടതാണ്. മാത്രമല്ല അപകടത്തില്‍പെടുന്ന ജീവനക്കാര്‍ക്ക് അതനുസരിച്ച് നഷ്ടപരിഹാരം നല്‍കണം. അപകടത്തില്‍ കൊല്ലപ്പെടുകയോ അംഗഭംഗം വരികയോ ചെയ്താലും ഉചിതമായ നഷ്ടപരിഹാരം ഫാക്ടറീസ് ആക്ട് ഉറപ്പുവരുത്തുന്നു.
വെറുമൊരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് സര്‍ക്കാര്‍ ഈ ആക്ട് റദ്ദു ചെയ്തത്. ഫലമോ പ്രിന്റിങ് മെഷീനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ജീവന് യാതൊരു വിലയുമില്ലാതായി. ഇനി അപകടമുണ്ടായാല്‍ ഇരയാകുന്നവര്‍ക്ക് നാമമാത്രമായ നഷ്ടപരിഹാരമേ ലഭിക്കൂ. നിരവധി ആനുകൂല്യങ്ങളും ഇല്ലാതാക്കി. 1988 മുതല്‍ തൊഴിലാളി ക്ഷേമനിധിയിലേക്ക് ഓരോ ജീവനക്കാരില്‍ നിന്ന് നാലുരൂപവീതം പിടിച്ചിരുന്നു. ഈ ഫണ്ടില്‍ നിന്നാണ് തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. 2015 മുതല്‍ ഈ നാലുരൂപ പിടിക്കുന്നില്ല. സ്കോളര്‍ഷിപ്പ് നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഫാക്ടറീസ് ആക്ട് റദ്ദു ചെയ്യുന്നതിലൂടെ മറ്റ് പല നിയമങ്ങളും സ്വാഭാവികമായി റദ്ദാക്കപ്പെടും.
ഇന്‍ഡസ്ട്രീയല്‍ ഡിസ്പ്യൂട്ട് ആക്ട്, അപ്രന്റീസ് ആക്ട്, വര്ക്കമെന് കോമ്പന്‍സേഷന്‍ ആക്ട്, വനിതാ ജീവനക്കാരുടെ സുരക്ഷ, പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് 1972 എന്നിവയാണ് ഇല്ലാതാകുന്നത്. ഇതും സര്‍ക്കാരിന് സാമ്പത്തികലാഭം ഉണ്ടാക്കുന്നു.
ലേബര്‍ വെല്‍ഫയര്‍ ഓഫീസര്‍ എന്ന തസ്തിക നിലനില്‍ക്കുന്ന സ്ഥാപനമാണ് ഗവണ്മെന്റ് പ്രസ്. തൊഴില്‍വകുപ്പില്‍ നിന്ന് ഒരു ലേബര്‍ ഓഫീസറെ ഈ തസ്തികയിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കുകയാണ് പതിവ്. എന്നാല്‍ ഫാക്ടറീസ് ആക്ട് ബാധകമല്ലാത്ത സ്ഥാപനത്തില്‍ ലേബര്‍ വെല്‍ഫയര്‍ ഓഫീസര്‍ക്ക് എന്തുകാര്യമെന്ന ചോദ്യം ഉയരുകയാണ്. രാത്രി 10.30ന് ഷിഫ്റ്റ് പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങാന്‍ വനിതാ ജീവനക്കാര്‍ക്കുപോലും ഗവ പ്രസ്സുകളില്‍ സംവിധാനമില്ല.
ജോലി കഴിഞ്ഞിറങ്ങിയാല്‍ യാത്ര ചെയ്യാന്‍ ബസ്സുകളോ മറ്റ് സൗകര്യങ്ങളോ ലഭിക്കാറില്ല. എന്നാല്‍ രാത്രി പ്രസ്സില്‍ തങ്ങാമെന്നു കരുതിയാല്‍ അതിന് അനുമതിയോ സൗകര്യമോ ഇല്ല. ഗവ. പ്രസ് മാനുവല്‍ അനുസരിച്ചുള്ള ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഇവിടെ അട്ടിമറിക്കുന്നതായും പരാതിയുണ്ട്.
എന്നാല്‍ ഓവര്‍ടൈം ആനുകൂല്യങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വകുപ്പുസെക്രട്ടറി പുറപ്പെടുവിക്കുകയായിരുന്നെന്ന് ഡയറക്ടര്‍ ഓഫ് പ്രിന്റിങ് കെ. ജി. വിജയകുമാര്‍ പറയുന്നു. ഇതാകട്ടെ എജിയുടെ ശുപാര്‍ശ പ്രകാരമാണ്. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുക എന്ന കടമ മാത്രമാണ് ഇക്കാര്യത്തില്‍ ഡയറക്ടര്‍ക്കുള്ളത്. ജീവനക്കാരുടെ ഓവര്‍ടൈം നിശ്ചിതമാനദണ്ഡമനുസരിച്ച് രൂപപ്പെടുത്തേണ്ടതും അര്‍ഹിക്കുന്ന ആനൂകൂല്യം നല്‍കേണ്ടതുമാണെന്ന് ഡയറക്ടര്‍ പറയുന്നു. അതുപോലെ ഫാക്ടറീസ് ആക്ട് പുനസ്ഥാപിക്കുന്നതു സംബന്ധിച്ചും തീരുമാനം പുനഃപരിശോധിക്കാമെന്ന് ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതും നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് ഡയറക്ടര്‍ പറഞ്ഞു.
ലോട്ടറി അച്ചടിക്കാന്‍ ജര്‍മ്മന്‍ നിര്‍മിത മുള്ളര്‍ പ്രസ്സ് വാങ്ങുന്നതിന് ശുപാര്‍ശ തയ്യാറാക്കി നല്കാന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം തയ്യാറാക്കി നല്‍കും. പാഠപുസ്തകഅച്ചടി വൈകിയത് ഗവണ്മെന്റ് പ്രസ്സിന്റെ വീഴ്ചയല്ല. മെയ് 15ന് ഉത്തരവു നല്‍കിയശേഷം പത്തുദിവസത്തിനകം 12 ലക്ഷം പുസ്തകങ്ങള്‍ അച്ചടിച്ചു നല്കണമെന്നാവശ്യപ്പെട്ടാല് സാധിക്കില്ല. 24 മണിക്കൂറും ജോലി ചെയ്താലും പണി തീരില്ല.
അച്ചടി പൂര്‍ത്തിയാക്കിയാല്‍ മാത്രം പോര. പുസ്തകങ്ങള്‍ നന്നായി ബൈന്‍ഡ് ചെയ്ത് എടുക്കണം. പാഠപുസ്തകങ്ങള്‍ക്കു വേണ്ടി മാത്രം ഗവണ്മെന്റ് പ്രസിന് ഒരു കോടിയുടെ അസംസ്കൃത വസ്തുക്കള്‍ പേപ്പറടക്കം വാങ്ങേണ്ടി വന്നു. ഇതിനൊക്കെ സമയം വേണം. സമയം ലഭിച്ചാല്‍ പുസ്തകം മനോഹരമായി അച്ചടിച്ചു നല്‍കാനാകും. വളരെ മുമ്പു തന്നെ 40 ശതമാനം പാഠപുസ്തകങ്ങളുടെ അച്ചടി ഗവണ്മെന്റ് പ്രസ്സിനെ ഏല്‍പ്പിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതാണെന്നും കെ. ജി. വിജയകുമാര്‍ വിശദീകരിക്കുന്നു.
(നാളെ: യോഗ്യതയും അര്‍ഹതയുമില്ലാത്തവര്‍ ഭരിച്ചാല്‍…)
പ്രതികരിക്കാൻ ഇവിടെ എഴുതുക: