‘പുറത്തുനിന്ന് വന്നതൊന്നും സ്വീകരിക്കാന്‍ പാടില്ലെങ്കില്‍ മലയാളി ആദ്യം ഉപേക്ഷിക്കേണ്ടത് കമ്മ്യൂണിസത്തെയാണ്.
ഒ.വി.വിജയനെയും കാക്കനാടനെയും എന്നെയും പോലുള്ളവര്‍ സാഹിത്യത്തില്‍ ആധുനികതയെ പ്രതിഷ്ഠിച്ചപ്പോള്‍ എതിര്‍ത്തത് ഇടതുപക്ഷ രാഷ്ട്രീയക്കാരും വിമര്ശകരുമായിരുന്നു. ആധുനികത പുറത്തുനിന്നുള്ള ഇറക്കുമതിയാണെന്നായിരുന്നു അവരുടെ ആരോപണം.
അങ്ങനെയെങ്കില്‍ കമ്മ്യൂണിസവും ഇറക്കുമതിയല്ലേ? മാര്‍ക്സും ലെനിനും സ്റ്റാലിനും മലയാളികളായിരുന്നില്ലല്ലോ.” പറയുന്നത് നോവലുകളിലൂടെ പുതിയൊരു ഭാവുകത്വം കൊണ്ടുവന്ന് മലയാളിയുടെ ലാവണ്യാനുഭവത്തെ മാറ്റിമറിച്ച എം.മുകുന്ദനാണ്.ചെറുകഥാകൃത്തായിരുന്ന നൂറനാട് ഹനീഫിന്റെ കൊല്ലത്തെ അനുസ്മരണ ചടങ്ങായിരുന്നു വേദി.
മറ്റ് ഏതൊരു എഴുത്തുകാരനെക്കാളും മുകുന്ദന് ഇങ്ങനെ പറയുന്നതില്‍ കഴമ്പുണ്ട്. കാരണം സമകാലികരും സുഹൃത്തുക്കളുമായിരുന്ന പലരും എഴുത്തിലെന്നപോലെ വീക്ഷണത്തിലും കമ്മ്യൂണിസത്തിന്റെ നിശിതവിമര്‍ശകരായി മാറിയപ്പോഴും മുകുന്ദന് നിശ്ശബ്ദത പാലിച്ചു. ഇടതുപക്ഷ സഹയാത്രികന് തന്നെയായിതുടര്ന്നു. അതുകൊണ്ടുതന്നെ സാഹിത്യത്തിലെ ആധുനികത വിമര്‍ശിക്കപ്പെട്ട മാര്‍ക്സിസ്റ്റ് മാനദണ്ഡമനുസരിച്ചാണെങ്കില്‍ കമ്മ്യൂണിസത്തെയും മലയാളി ഉപേക്ഷിക്കേണ്ടതായിരുന്നു എന്ന് മുകുന്ദന് പറയുന്നതില്‍ മാനങ്ങളേറെയുണ്ട്.
മുകുന്ദന് പറയുന്നതെന്താണെന്ന് മുകുന്ദനറിയുന്നുണ്ടോ? പാശ്ചാത്യ മാര്‍ക്സിസ്റ്റും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന് സവിശേഷമായ സംഭാവനകള്‍ നല്കിയ ആളുമാണ് ഹംഗറിക്കാരനായിരുന്ന പോള്‍ ലുക്കാച്ച്. ”ഭൂതകാലത്തെ മറനീക്കി കണ്ടറിയാതെ വര്‍ത്തമാനകാലത്തെ മനസ്സിലാക്കാന്‍ കഴിയില്ല” എന്നത് ലുക്കാച്ചിന്റെ നിലപാടാണ്. ‘പുരോഗമന സാഹിത്യ’ത്തിന്റെ ഭൂതകാലത്തെ വിമര്‍ശനവിധേയമാക്കുന്ന മുകുന്ദനും വര്‍ത്തമാനകാലത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്ന് തീര്‍ച്ചയായും കരുതാം.
എഴുത്തുകാര്‍ ഏത് ചേരിയില്‍? എന്ന ചോദ്യമുയര്‍ത്തിയത് ‘ജീവല്‍ സാഹിത്യപ്രസ്ഥാന’മായിരുന്നെങ്കിലും ആ മുദ്രാവാക്യത്തിനുപിന്നില്‍ ഇന്നത്തെ സിപിഎമ്മിന്റെ പൂര്‍വരൂപമായ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. സാഹിത്യത്തിന്റെ പേരിലായിരുന്നെങ്കിലും എഴുത്തുകാരെ നിങ്ങള്‍ ഏത് പാര്‍ട്ടിയില്‍ എന്നതായിരുന്നു ഈ ചോദ്യത്തിന്റെ ശരിയായ അര്‍ത്ഥം.
സോവിയറ്റ് യൂണിയനോടുള്ള ദാസ്യം പൈതൃകമായി ലഭിച്ച അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളാവാന്‍ തയ്യാറാവാതിരുന്ന പ്രതിഭാശാലികളൊക്കെ ജീവല്‍സാഹിത്യത്തിന്റെ വിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുകയും ഉല്‍കൃഷ്ടമായ രചനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇങ്ങനെ ചേരിമാറിപ്പോയ പലരും സ്വപക്ഷത്തുതന്നെയാണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയിലും ആസ്വാദകരില്‍ ഒരു വിഭാഗത്തിനിടയിലും സൃഷ്ടിക്കാന്‍ പുരോഗമന സാഹിത്യത്തിന്റെ വക്താവ് ചമഞ്ഞ ഇഎംഎസ് നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്ക്ക് കഴിഞ്ഞിരുന്നു. എഴുത്തുകാരുടെ അറിവോ സമ്മതമോ കൂടാതെയാണ് ഈ വിദ്യ പ്രയോഗിച്ചിരുന്നത്.
‘ജീവല്‍ സാഹിത്യപ്രസ്ഥാനം’ അകാലചരമമടയുകയും ‘പുരോഗമന സാഹിത്യം’ പുരോഗമന കലാസാഹിത്യ സംഘടന (പു.ക.സ)യുടെ ബാനറില്‍ സജീവമാവുകയും ചെയ്തു. പ്രത്യേകിച്ച് പി.ഗോവിന്ദപ്പിള്ള രൂപംനല്കിയ ‘പെരുമ്പാവൂര്‍ രേഖ’ പ്രകാരമുള്ള അടവുനയത്തിന്കീഴില് ‘വര്‍ഗശത്രുക്കളായ’ എഴുത്തുകാരെപ്പോലും സിപിഎം സ്വന്തമാക്കിക്കൊണ്ടിരുന്നു. അതുവരെ വെറും ‘ബൂര്‍ഷ്വാ സാഹിത്യകാരന്’ ആയിരുന്ന ടി. പത്മനാഭന്റെ തോളില്‍ എത്ര അനായാസമാണ് സാംസ്കാരിക മന്ത്രിയായ എം.എ.ബേബി കയ്യിട്ടതും ഇതില്‍ പ്രതിഷേധിച്ച് എം.എന്‍.വിജയന് പു.ക.സ വിട്ടതും.
പല എഴുത്തുകാരോടും ഉന്നയിച്ച കുപ്രസിദ്ധമായ ആ ചോദ്യം, നിങ്ങള്‍ ഏത് ചേരിയില്‍ എന്നത് എം.മുകുന്ദനോട് ആരെങ്കിലും ചോദിച്ചതായി അറിവില്ല. എം.മുകുന്ദന് സിപിഎമ്മുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന് ആര്‍ക്കും പറയാനാവില്ല. പിണറായി വിജയനും വി.എസ്.അച്യുതാനന്ദനും വര്‍ഗശത്രുക്കളെപ്പോലെ പോരടിച്ച വിഭാഗീയതയിലും ‘ജെസിബി’ എന്ന കഥയിലൂടെ മുകുന്ദന് ഇടപെട്ടിട്ടുണ്ട്. പാര്‍ട്ടിയും മുകുന്ദനും തമ്മില്‍ എക്കാലവും ഉണ്ടായിരുന്നത് ഒരു വൈരുദ്ധ്യാത്മക ബന്ധമായിരുന്നു എന്നുപറയാം. മുകുന്ദന് പാര്‍ട്ടിക്ക് അടിമയായിരുന്നില്ല എന്ന് ചുരുക്കം.
മലയാളസാഹിത്യത്തിലേക്ക് ആധുനികതയെ ആവാഹിച്ചുകൊണ്ടുവന്നവരില് ഒരാള്‍ മുകുന്ദനാണ്. കാക്കനാടനും ഒ.വി.വിജയനുമായിരുന്നു മറ്റ് രണ്ട് പേര്. ചെറുകഥകളിലൂടെ ആധുനികനാവാന്‍ സക്കറിയ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഒ.വി.വിജയന് കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ സെക്കുലര്‍ ഇതിവൃത്തങ്ങളില്നിന്ന് തന്റെ ക്രിസ്തീയ പിതൃധനത്തിലേക്ക് തിരിഞ്ഞ ഒരു സാഹിത്യകാരനാണ് സക്കറിയ. ഈ ക്രിസ്തീയബോധമാണ് എഴുത്ത് ക്ഷയിച്ചുപോയ സക്കറിയയെ ഒരു മുരത്ത വര്‍ഗീയവാദിയാക്കി മാറ്റിയത്.
ആധുനികതയുടെ മറ്റ് വക്താക്കളില്‍ നിന്ന് മുകുന്ദനെ വ്യത്യസ്തനാക്കുന്നത് ‘എന്താണ് ആധുനികത?’ എന്നൊരു പുസ്തകമെഴുതിയതാണ്. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തെയോ ‘പുരോഗമന സാഹിത്യ’ത്തെയോ പിന്‍പറ്റുന്ന ഒരൊറ്റ വാചകം പോലും ആ കൃതിയിലില്ല.
എന്നിട്ടും ‘ഉഷ്ണമേഖല’ എഴുതിയ കാക്കനാടനും ‘ഖസാക്കിന്റെ ഇതിഹാസം’ എഴുതിയ ഒ.വി.വിജയനും പുരോഗമനക്കാര്‍ക്ക് അശ്ലീലസാഹിത്യകാരന്മാരായപ്പോള് മുകുന്ദന് പക്ഷെ അങ്ങനെ മുദ്രയടിക്കപ്പെട്ടില്ല. ‘ദൈവത്തിന്റെ വികൃതി’കളിലെ അല്ഫോന്സച്ചനെ സൃഷ്ടിച്ച മുകുന്ദന് യഥാര്‍ത്ഥത്തില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തോട് കലഹിക്കുകയായിരുന്നു.
സ്റ്റാലിനിസത്തിന്റെ പ്രതിരൂപമായിരുന്ന ഇഎംഎസ് എന്ന വിഗ്രഹത്തെ തച്ചുതകര്‍ക്കുന്നതാണ് ‘കേശവന്റെ വിലാപങ്ങള്‍’ എന്ന മുകുന്ദന്റെ നോവല്‍. ഇങ്ങനെയൊരു ദൗത്യം നിര്‍വഹിക്കാനാണോ ഈ രചന നടത്തിയതെന്നുപോലും തോന്നിപ്പോകും. കേശവന്, അപ്പുക്കുട്ടന്, ശരവണന് മുതലായ കഥാപാത്രങ്ങള്‍ ഇതിനുള്ള കരുക്കളാണ്. അദൃശ്യകഥാപാത്രമായി ഇഎംഎസ് നോവലില്‍ നിറഞ്ഞുനില്ക്കുന്നു. ഇങ്ങനെയൊക്കെയുള്ള മുകുന്ദനെ ഇത്രകാലവും സിപിഎം തങ്ങളുടെ സ്വന്തമാക്കി നിര്‍ത്തിയത് വല്ലാത്തൊരു ‘മാജിക്കല്‍ റിയലിസം’ തന്നെ. ടി.പത്മനാഭനെപ്പോലെ ഒരു ധിക്കാരിയെ വീഴ്ത്തിയ എം.എ.ബേബിയുടെ മെയ്വഴക്കമാണ് ഇക്കാര്യത്തിലും വിജയിച്ചത്. ‘കേശവന്റെ വിലാപങ്ങള്‍’ കമ്മ്യൂണിസ്റ്റ് സാഹിത്യമായി കൊണ്ടാടപ്പെട്ടു! ഈ കൃതിക്ക് വയലാര്‍ അവാര്‍ഡുകൂടി ലഭിച്ചതോടെ ചിത്രം പൂര്‍ണമായി.
കമ്മ്യൂണിസ്റ്റ് ചേരിയില്‍ നിലയുറപ്പിച്ച് സംഘപരിവാറിനെതിരെ ഇടയ്ക്കിടെ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവനകളില്‍ ഒപ്പുവയ്ക്കാന്‍ സിപിഎം തീറ്റിപ്പോറ്റുന്ന സാംസ്കാരിക സംഘത്തില്‍പ്പെടുന്ന ഒരാളാണ് താന്‍ എന്ന ധാരണ തിരുത്താന്‍ മുകുന്ദന് ശ്രമിച്ചിട്ടുണ്ട്. ഹിന്ദുത്വത്തിന്റെ പ്രതീകമായ രക്ഷാബന്ധനെക്കുറിച്ച് കുറച്ചുകാലംമുമ്പ് അദ്ദേഹം പ്രകടിപ്പിച്ച ചില അഭിപ്രായങ്ങള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ”ശ്രാവണമാസത്തിലെ പൗര്‍ണമി നാളിലാണ് രക്ഷാബന്ധന്. ആങ്ങളമാരുടെ കൈകളില്‍ പെങ്ങന്മാര് രാഖിനൂല്‍ കെട്ടുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്യുന്നു. ദല്‍ഹിയിലൂടെയാണ് യമുന ഒഴുകുന്നത്. പണ്ട് യമുന അവളുടെ സഹോദരന് യമന്റെ കൈത്തണ്ടയില്‍ ഒരു രാഖികെട്ടിക്കൊടുത്തു. യമന്‍ പറഞ്ഞു ഏതൊരു പെണ്ണ് ഒരാണിന്റെ കയ്യില്‍ രാഖികെട്ടുന്നോ അവള് സുരക്ഷിതയായിരിക്കും. അവള്‍ക്ക് മരണമെന്നൊന്നില്ല. യമുനയ്ക്ക് മരണമില്ല.
ആണ്-പെണ് ബന്ധത്തിന്റെ ഏറ്റവും പരിശുദ്ധരൂപമാണ് രാഖി. പാശ്ചാത്യനാടുകളില്‍നിന്ന് ഇറക്കുമതി ചെയ്ത വാലന്റൈന്‍ ദിനം നമ്മള് മലയാളികള്‍ ആഘോഷിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വാലന്റൈന്‍ ദിനമല്ല, രക്ഷാബന്ധനമാണ് നമ്മള് കൊണ്ടാടേണ്ടത്.” സുഹൃത്തായിരുന്ന ഒ.വി.വിജയന് പതിറ്റാണ്ടുകള്‍ക്കു മുമ്പെ നേടിയ തിരിച്ചറിവുകളിലേക്കാണ് മുകുന്ദനും നടന്നടുക്കുന്നത്. ഇതു പറഞ്ഞ മുകുന്ദന് ഇതിനകം സക്കറിയയുടെ ഹിറ്റ്ലിസ്റ്റില് സ്ഥാനം പിടിച്ചിട്ടുണ്ടാകാം.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളാവാന്‍ മടിച്ച് പുരോഗമനസാഹിത്യ പ്രസ്ഥാനത്തില്‍ നിന്ന് പല കാലങ്ങളില്‍ പുറത്തുപോയി ഉല്‍കൃഷ്ടമായ കൃതികള്‍ രചിച്ചിട്ടുള്ളവര്‍ നിരവധിയാണ്. എം.പി.പോള്‍, ജോസഫ് മുണ്ടശ്ശേരി, കേസരി ബാലകൃഷ്ണപിള്ള, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ കൃഷ്ണപിള്ള, തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ബഷീര്‍, എസ്.കെ.പൊറ്റക്കാട്, ഉറൂബ്, എം.ഗോവിന്ദന്, സി.ജെ.തോമസ്, പി.ഭാസ്കരന്, വയലാര്‍, അക്കിത്തം തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്തുകൊണ്ടും ഈ നിരയിലേക്ക് വരേണ്ടതായ ഒരാളാണ് മുകുന്ദനും. വൈകിയാണെങ്കിലും മാര്‍ക്സിസം ഇറക്കുമതി ചരക്കാണെന്ന് പറയാന്‍ ധീരത കാണിച്ചതിന് മുകുന്ദനെ അഭിനന്ദിക്കാതെവയ്യ.
ഒ.വി.വിജയനെയും കാക്കനാടനെയും അപേക്ഷിച്ച് ഉത്തരാധുനികതയുടെ കാലത്തും സര്‍ഗാത്മകമാകാന്‍ അവസരം ലഭിച്ചയാളാണ് മുകുന്ദന്. ‘ആദിത്യനും രാധയും മറ്റുചിലരും’ എന്ന മുകുന്ദന്റെ നോവല്‍ കാട്ടിത്തരുന്നത് കാലത്തെക്കാള്‍ ഏറെ മുന്നില്‍ നടക്കുന്ന ഒരു എഴുത്തുകാരനെയാണ്. ഉത്തരാധുനിക എഴുത്തുകാരില്‍ പലരും മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ ഹാസ്യസാഹിത്യമായി കാണുന്നവരാണ്. അപ്പോള്‍പോലും മലയാളത്തിലെത്തുമ്പോള്‍ ഇക്കൂട്ടര്‍ മാര്ക്സിസ്റ്റുകാരായോ ഇടതുപക്ഷക്കാരായോ രൂപാന്തരപ്രാപ്തി നേടുന്നു. ഈ അസംബന്ധ നാടകത്തിന് തിരശ്ശീല വീഴ്ത്താന്‍ മുകുന്ദനെപ്പോലെ ഒരാള്‍ക്ക് കഴിയും.
മാര്‍ക്സിസം എന്നേ അസ്തമിച്ചു പോയിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബംഗാളിലും ത്രിപുരയിലും കേരളത്തിലും, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും അധികാരത്തില്‍ വരുന്ന കാരണത്താല്‍ ഇടതുപക്ഷ-മതേതര ബസ്സില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കെ.സച്ചിതാനന്ദനെപ്പോലുള്ളവര് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ബസ്സില്‍നിന്ന് ഇറങ്ങാതെയാണ് യാത്ര.
മതേതരമായി ചിന്തിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ എഴുത്തുകാരെ ഓരോരുത്തരെയായി തെരുവിലിട്ട് കൊന്നുതീര്‍ക്കുന്ന മതവെറിയന്മാരുടെ ഒരു കൂട്ടമാണ് ജമാഅത്തെ ഇസ്ലാമി എന്നറിയാമായിരുന്നിട്ടും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ആഗോളവക്താവായ സച്ചിതാനന്ദന് ശിലാമൗനത്തിലാണ്. മറ്റ് പലരേയുംപോലെ ജമാഅത്തെ ഇസ്ലാമിക്ക് നാവും നാരായവും വാടകക്കുകൊടുക്കാത്ത ഒരാള്‍ എന്ന ബഹുമതി മുകുന്ദന് അവകാശപ്പെടാം. ഇതിനാല്‍ സത്യത്തിന്റെ പക്ഷത്തുനിന്ന് ചിലതൊക്കെ വിളിച്ചുപറയുമെന്ന പ്രതീക്ഷ മുകുന്ദനേയും അദ്ദേഹത്തിന്റെ കൃതികളേയും സ്നേഹിക്കുന്നവര്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: